Tuesday, March 30, 2021

ഒരേ ഒരു വിജയൻ

 എംടി യിൽ നിന്ന് വിജയനിലേക്കുള്ള പ്രയാണമാണ് കൗമരത്തിൽനിന്നും,  അല്ലെങ്കിൽ ഒരു പരിധി വരെ യവ്വനത്തിൽ നിന്നും മുന്നോട്ടുണ്ടായ പരിണാമം. 

വിജയനെ ആലോചിക്കാത്ത ദിവസങ്ങൾ തന്നെ ഇപ്പൊ കുറഞ്ഞു പോയിരിക്കുന്നു.

പണ്ട് മഴ കാണുമ്പോൾ (വെളുത്ത മഴ !!!)  ഓർത്തിരുന്നെങ്കിൽ ഇപ്പോൾ വെയിൽ കാണുമ്പോളും ഓർമ്മ വരും (എല്ലാം മയങ്ങി കിടപ്പാണ് !!!!)

ഓർമ്മകൾ ഉണ്ടായിരിക്കുന്ന കാലത്തോളം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രയോഗങ്ങൾ...

സായാഹ്‌ന യാത്രകളുടെ അച്ഛാ ...

നീയെന്നെ മറന്നുവല്ലോ അനുജത്തി ...

ചില്ലുവാതിലുകൾ ഒന്നൊന്നായി തുറന്നു...

അന്ത കുതിരക്കു തുണ .....

ജന്മാന്തരങ്ങൾക്കപ്പുറത്തു ....


അങ്ങനെ എത്രയെത്ര ...എന്തെലാമെന്തെല്ലാം ...ജീവിതത്തിന്റെ അതി ഭയകര നിസ്സാരതയെ , നിസ്സംഗതയുടെ സൗന്ദര്യത്തെ എല്ലാം എന്നെന്നേക്കുമായി പഠിപ്പിച്ച വിജയൻ ...അയാളേക്കാൾ മികച്ച ഒരാളെ ഈ ജന്മം വായിക്കാൻ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല....ആഗ്രഹവുമില്ല ...മരിച്ചിട്ട്  പതിനാറു വർഷങ്ങൾക്കിപ്പുറവും  ഒരു 35 വയസ്സുകാരൻ നിങ്ങളെ അതി ഭയങ്കരമായി മിസ്സ് ചെയ്യുന്നുണ്ടെന്നുള്ളത് പറയുമ്പോൾ തന്നെ നിങ്ങളുടെ പേരിനു അർദ്ധമുണ്ടായിരിക്കുന്നു മിസ്റ്റർ.....വിജയൻ .....നന്ദിയുണ്ട് ...വാക്കിൽ ഒതുങ്ങാത്ത നന്ദി 



വാൽ ; - മിക്കവാറുമുള്ള കാട്ടിക്കൂട്ടലുകൾ മടുക്കുമ്പോൾ, ഇപ്പോഴും ഖസാക്ക് മറി ച്ചു നോക്കും...


                 ജന്മാന്തരങ്ങളിൽ ചെമ്പകം പൂക്കുന്നതോർക്കും ...

                 സ്നേഹത്തിന്റെ കടുത്ത ഗന്ധങ്ങൾ ആഞ്ഞു ശ്വസിക്കും ...

                 കരച്ചിലൊക്കെ വരും , പുച്ഛമോക്കെ തോന്നും ...

                പിന്നെ ചിരിക്കും 

Monday, March 29, 2021

പ്രാണൻ

പ്രപഞ്ചം വായിച്ചു കൊണ്ടിരിക്കുന്ന 

ഏറ്റവും മനോഹരമായ കവിതയാണ്

പ്രാണൻ 


Wednesday, March 17, 2021

ആഴം

 എംടി എഴുതിയത് ഓർമ്മ വരുന്നു 

പ്രായം ചെല്ലും തോറും എഴുത്തു കുറയാൻ കാരണം എന്തെന്നാൽ അനുഭവങ്ങളുടെ , അറിവിന്റെ വ്യാപ്തി കൂടുംതോറും നമുക്ക് എഴുതാൻ പേടിയാകുമെന്നു ...ഓരോ അക്ഷരങ്ങളെ കുറിച്ചും നാം കൂടുതൽ കരുതലുള്ളവരാകുമെന്നു ....

അദ്ദേഹം ആ പറഞ്ഞത് എഴുത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുപാടു കാര്യങ്ങളിൽ അതിനു അപ്ലിക്കേഷൻ ഉണ്ടെന്നാണ് തോന്നുന്നേ 

ആഴമുണ്ടെന്നു കരുതി എടുത്തു ചാടിയത് പലതും ആഴമില്ലാതെ വീണു കാലൊടിഞ്ഞപ്പോളാണ് മനസ്സിലായത് മനുഷ്യരുടെ ആഴം അളക്കാൻ ബുദ്ധിമുട്ടാണെന്ന് ....

പൊള്ളയാണെന്ന് കരുതി തുറക്കാത്ത പലതും ക്ലാസ്സിക് ആണെന്ന് ഒരുപാടു കഴിഞ്ഞു ബോധ്യപ്പെട്ടപ്പോളാണ് മനുഷ്യരെ വായിക്കാൻ എളുപ്പമല്ലെന്ന് തീർച്ചയായത് 

അങ്ങനെ വരുമ്പോൾ കരുതലുണ്ടാകേണ്ടത് എന്റെ കൂടി ആവശ്യമാണ് ..കാലൊടിയാതിരിക്കാൻ മാത്രമല്ല ആഴങ്ങളിൽ നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവും കൂടിയാണ് അത് ...സംസാരിക്കുമ്പോൾ , കാണുമ്പോൾ , സംവദിക്കുമ്പോൾ ഒക്കെയും ആരുടെ ഏതഭിപ്രായത്തോടും തിരിച്ചെന്തെങ്കിലും പറയാൻ മടിയാണിപ്പോൾ ... അഭിപ്രായം എന്ന concept തന്നെ എനിക്കങ്ങു മനസ്സിലായിട്ടില്ല ....നമുക്കെങ്ങനെ നമ്മുടേതല്ലാത്ത മറ്റൊരാളുടെ ഒരു വികാര പ്രപഞ്ചത്തെ കുറിച്ച് ( വികാര പ്രപഞ്ചം മാത്രമല്ല മറ്റെന്തൊക്കെയോ ഉള്ള ഒരു ലോകം ) അതിൽ കയറി അഭിപ്രായം ( അഭിപ്രായം അല്ലെങ്കിൽ എന്തെങ്കിലും രണ്ടു വാക്കു )പറയാൻ കഴിയും ...തിരിച്ചും ഇതേ സംഭവം ഉണ്ട് ...

ഞാനും നീയും കണ്ടു മറന്ന എത്രയോ സിനിമകൾ കഥകൾ കവിതകൾ ... അതിൽ നിനക്കീ ജന്മം ഓർത്തെടുക്കാൻ സാധിക്കാത്ത എത്ര പ്രയോഗങ്ങൾ എന്റെ നാവിൻ തുമ്പിലുണ്ടെന്നറിയോ അതേപോലെ എന്റെ സ്മ്രിതികളിൽ ഒരിടത്തും തെളിയാനിടയില്ലാത്ത എത്ര കവിതകൾ സൂര്യനെപ്പോലെ ജ്വലിച്ചിട്ടുണ്ടാകും നിന്റെ ഓർമ്മകളിൽ ....ആ ഒറ്റ കാര്യം എടുത്താൽ മനസ്സിലാകും ...എന്തൊക്കെയോ എവിടെയൊക്കെയോ ഒരുപോലെയൊക്കെ തോന്നിയിരുന്നെങ്കിലും , തോന്നുന്നുവെങ്കിലും ...അതിനപ്പുറം എവിടെയൊക്കെയോ വേറെ തന്നെ ലോകങ്ങളിൽ ആണ് നമ്മൾ ...പക്ഷെ ലോകങ്ങളൊന്നല്ലേങ്കിലും ആഴങ്ങളിൽ വീണു പൊലിയാൻ ഒരു ഭാഗ്യം വേണം അല്ലെ ....

വാൽ :

"മഴ തോർന്നിടുമ്പോൾ കുട ശാപമല്ലേ " കവിതയാണോയെന്നു പോലുമറിയില്ല പക്ഷെ കേട്ട അന്ന് മുതൽ മനസ്സിൽ കിടക്കുന്ന വരികൾ 



Sunday, March 14, 2021

വായന

 ശരി തെറ്റുകളുടെ ആപേക്ഷികതയെക്കുറിച്ചു ...

നന്മ തിന്മകളുടെ ആപേക്ഷികതയെക്കുറിച്ചു ...

പാണ്ഡിത്യത്തിന്റെ വെളിച്ചതിനുമപ്പുറമുള്ള വെളിച്ചത്തെക്കുറിച്ചു ...

അജ്ഞതയുടെ ഇരുളിനും അപ്പുറമുള്ള ശാന്തിയെക്കുറിച്ചു ...

പണത്തിന്റെ സമൃദ്ധിയിൽ പിണം ആകുന്നതിനെ കുറിച്ച് 

വേരുകൾ ജീവന്റെ ജീവൻ ആകുന്നതിനെക്കുറിച്ചു 

മനുഷ്യത്വമാണ് ഏറ്റവും വലിയ ശരിയെന്ന്നെക്കുറിച്ചു 

പറഞ്ഞു തന്നവർക്ക് ....പുസ്തകങ്ങൾക്ക് നന്ദി