Sunday, April 28, 2024

പുസ്തകം

തുണിക്കടയിൽ കയറിയാൽ തുണി വാങ്ങാൻ തോന്നുന്നതിനേക്കാൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു കടയിലോ , പുതിയ കാലത്തിന്റെ എന്തെങ്കിലും ഒന്ന് , അത് മൊബൈൽ ആകാം ...അങ്ങനെ എന്തെങ്കിലും ഒന്ന് വേണമെന്ന് തോന്നുന്നതിനേക്കാൾ ആയിരം മടങ്ങു കൂടുതൽ ആർത്തി ഉള്ളത് അല്ലെങ്കിൽ ഉണ്ടായിരുന്നത് പുസ്തകക്കടയിൽ കയറുമ്പോൾ ആണ് . എല്ലാക്കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള , ആസക്തി തോന്നിച്ചിട്ടുള്ള ഒന്നാണ് പുസ്തകങ്ങൾ ! പണ്ടൊക്കെ ഡിസി ബുക്സിൽ കയറിയാൽ ഏറ്റവും കുറഞ്ഞത് ഒരു 20 എണ്ണം അവസാനം കയ്യിലെടുക്കും . ആ ഇരുപതെണ്ണത്തിൽ ഒരെണ്ണം പോലും ഒഴിവാക്കാൻ ആകുന്നതല്ല പക്ഷെ പോക്കറ്റിന്റെ വലിപ്പം അതനുവദിക്കുന്നില്ല എന്നറിയാവുന്നതുകൊണ്ട് ആ കയ്യിലിരിക്കുന്ന 20 എണ്ണത്തിൽ ഒരു സ്ക്രീനിംഗ് നടത്തും .. വളരെവേദനയോടെ ഒടുവിൽ മൂന്നോ നാലോ എണ്ണത്തിൽ ഒതുക്കും .വാങ്ങിക്കുന്നതൊക്കെ അന്നല്ലെങ്കിൽ പിറ്റേ ദിവസം വായിച്ചു കഴിഞ്ഞിട്ടുണ്ടാകും . അന്നൊക്കെ വിചാരിച്ചിട്ടുണ്ട് , നല്ല ശമ്പളം ഉള്ള ജോലി എങ്ങാനും കിട്ടുവാണേൽ എല്ലാ മാസവും ഒരു 30 എണ്ണം വീതം പുസ്തകം വാങ്ങണം .. എല്ലാ ദിവസവും രാത്രി ഓരോ പുസ്തകങ്ങൾ .. ആഹാ അതിലും മനോഹരമായിട്ടെന്താണുള്ളത് ...

രഞ്ജിത്തെന്ന കഥാകാരനോടുള്ള സ്നേഹം പണ്ട് പണ്ടേ ഉണ്ട് . എങ്കിലും അദ്ദേഹം സംവിധാനം ചെയ്ത കയ്യൊപ്പു എന്ന സിനിമ തീയേറ്ററിൽ കണ്ട അപൂർവ്വം മലയാളികളിൽ ഒരാൾ ആയതിൽ എനിക്കിന്നും ചെറുതല്ലാത്ത അഭിമാനം ഉണ്ട് . ആ സിനിമ കണ്ടിറങ്ങി ഹോസ്റ്റലിൽ വന്നുറങ്ങിയ രാത്രി ആലോചിച്ചിട്ടുണ്ട് ഈ സിനിമ കാണാനാകണം അയാളോട് എനിക്ക് കാലങ്ങളായി മനസ്സിൽ ഒരു ബന്ധം കാലം എനിക്ക് കെട്ടിപ്പടുത്തി തന്നതെന്ന് . അതിലെ ബാലചന്ദ്രന്റെ ഒരു ഡയലോഗ് ഉണ്ട്  പുസ്തകക്കടയിലെ ക്യാഷ് കൗണ്ടറിൽ നിന്ന പെൺകുട്ടിയോട് " എന്താ വില രേഖെ , താങ്ങാനാവുന്നില്ല " ... ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് അത് കണ്ടിട്ട് ! പുറത്തു മഴ പെയ്യുമ്പോൾ പുസ്തകങ്ങൾക്ക് നടുവിൽകിടന്നു പുസ്തകം വായിക്കുന്ന ബാലചന്ദ്രന്റെ ഒരു ഫ്രെയിം ഉണ്ട് .. അത്രയും മനസ്സ് നിറഞ്ഞ ഒരു ഫ്രെയിം എനിക്ക് വേറെ കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ് .

ഇന്നിപ്പോ ശമ്പളം ഉള്ള ജോലി ഉണ്ട് ..അര മണിക്കൂർ ഡ്രൈവ് ചെയ്താൽ ഡിസി ബുക്ക്സ് എത്തും ...എന്നിട്ട് കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ വാങ്ങിച്ച പുസ്തകങ്ങൾ 50 എണ്ണത്തിൽ താഴെ മാത്രം ..വായിച്ചത് 10 എണ്ണത്തിലും കുറവ് !!! കാലമേ എന്നോടിത് വേണ്ടായിരുന്നു ...!!! എനിക്കെപ്പോളും ഓർമ്മ വരുന്നത് കാലം എന്ന എംടി നോവലിന്റെ പുറകിൽ പ്രസാധകർ എഴുതിയ വാചകം ആണ് ...  " മല വെള്ളം സ്വപ്നം കണ്ടുണങ്ങി പോയ പുഴ പോലെ , കാലത്തിന്റെ കടുംതുടികൾ കേട്ടു നടുങ്ങിയ മനുഷ്യ ബന്ധങ്ങളുടെ കഥ " ജീവിതത്തിന്റെ സമൃദ്ധികൾ എന്ന് ഒരുകാലത്തു തോന്നുന്നതൊക്കെ , സ്വപ്നം കാണുന്നതൊക്കെ , കാലം  പിന്നീടൊരു കാലത്തു നമുക്ക് മുന്നിൽ കൊണ്ടുവന്നു കൈനീട്ടി തന്നാലും ചിലപ്പോ നമുക്ക് മനസ്സിലായെന്നു പോലും വരില്ല , നമ്മുടെ സ്വപ്നമായിരുന്നിതെന്ന് .അഥവാ മനസ്സിലായാൽ പോലും കാരണം പോലുമറിയാത്ത എന്തോ ഒന്നിന്റെ പേരിൽ നമുക്ക് നമ്മെ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും !!  അതാണ് കാലം ..അതിലും ശക്തമായതൊന്നില്ല ... Time is not the main thing it is the only thing .

പക്ഷെ എന്നിട്ടും ഞാൻ തോറ്റിട്ടില്ല ,കാലത്തോട് എന്നെനിക്ക് ഇന്നും തോന്നാൻ കാരണം ഒരു പുസ്തകമാണ് !! ഒന്നേ ഒന്ന് . മലയാള ഭാഷ ഉള്ളിടത്തോളം കാലം അതിനു മുകളിൽ ഒരു എഴുതുണ്ടാകില്ല എന്നെനിക്കുറപ്പാണ് . അതിനു മുകളിൽ എഴുതാൻ ആരുമുണ്ടാകില്ല ഒരുകാലത്തും . പടച്ചവൻ നേരിട്ടെഴുതിയ ഒരെണ്ണം ... ഖസാക്ക് !!! കോളേജിൽ പഠിച്ച കാലത്തൊക്കെയും ഉറങ്ങുമ്പോൾ കൈ അകാലത്തൊരു പുസ്തകം വെക്കുമായിരുന്നു അത് എംടി യുടെ "കാലം " ആയിരുന്നു . ഇന്നിപ്പോൾ കാലമെന്നെ തോൽപ്പിക്കുന്ന കാലത്തു , കാലത്തെ അതിജീവിച്ച ഖസാക്കാനുള്ളത് കൈ അകലത്തിൽ .  തോൽക്കാതിരിക്കാൻ ഇടയ്ക്കൊന്നു മറിച്ചു നോക്കും ഏതു പേജ് എടുത്താലും നമ്മളെ അത്രമേൽ കൊളുത്തി വലിക്കാതെ അത്രമേൽ പ്രചോദിപ്പിക്കാതെ എനിക്കത് താഴെ വെയ്ക്കാൻ ആയിട്ടില്ല !!

പലരും പലവട്ടം പുകഴ്ത്തിയ എഴുത്തിന്റെ മാന്ത്രികത നിറഞ്ഞാടിയ ഒരുപാട് വാചകങ്ങളുണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ട ചിലതു ഞാൻ  കുറിക്കട്ടെ 

"രവി ഉറങ്ങാൻ കിടന്നു ..ജനാലയിലൂടെ ആകാശം മിന്നുന്നു , തുടിക്കുന്നു . ഈശ്വരാ ഒന്നുമറിയരുത് ഉറങ്ങിയാൽ മതി ! ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക . കാടായി നിഴലായി മണ്ണായി ആകാശമായി വിശ്രമം കൊള്ളുക "

"അയാൾ കിണറ്റിലേക്ക് കൂപ്പു കുത്തി . കിണറു കടന്നു ഉൾക്കിണറ്റിലേക്ക് . വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാൾ നീങ്ങി .ചില്ലു വാതിലുകൾ കടന്നു സ്വപ്നത്തിലൂടെ ,തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി . അയാൾക്ക്‌ പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായി അടഞ്ഞു "

" മറ്റൊരു പ്രയാണം , കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം . ചക്രങ്ങൾക്കിടയിൽ ഒരു നൊടി മാത്രം . താളം കൂട്ടികൊണ്ട് അത് വീണ്ടുമകന്നു "

"കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ നിങ്ങളെ ഈ വഴി കൊണ്ടുവന്നത് "

"...പിന്നെ അവശേഷിക്കുക പെരുവിരലിൽ ചുഴികൾ മാത്രമാകും .. ഞാനെന്ന ഭാവം അവയിൽ കുടി കൊള്ളും കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .. പരിണമിക്കും "

"ചൂട് നഷ്ടപ്പെട്ട വെയിൽ , കരിമ്പനകളുടെ സീൽക്കാരം , എന്താണ് മനസ്സിലൂടെ കടന്നു പോയത് ? കരുണ ? ആസക്തി , നീരസം , ക്രൂരമായ ജിജിഞാസ , കൃതാർഥത ... എന്തായിരുന്നു അത് ? അല്ലെങ്കിൽ അത് എല്ലാമായിരുന്നു !!!

അത് എല്ലാമായിരുന്നു എന്നുള്ള വാചകം വായിച്ച എനിക്ക് അന്ന് വരെ ഇല്ലാത്ത വെളിപാടുണ്ടായിട്ടുണ്ട് . ഇതെല്ലാം കൂടി ചേർന്ന ഒന്നെനിക്ക് വികാരമായി തോന്നുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അതുണ്ടെന്നു കൂടി അന്നാണെനിക്ക് ബോധ്യപ്പെട്ടത് !!!

-----------------------------------------------------------

പണ്ട് പണ്ട് ... ദിനോസറുകൾക്കും മുൻപ് ....പാലാ st thomas കോളജ് സംഘടിപ്പിച്ച സിവിൽ സർവീസ് മോക് എക്സാമിൽ ഞാൻ മലയാളം മെയിൻ എടുത്ത് ഒരു രണ്ടാം ശനിയാഴ്ച്ച പോയി പങ്കെടുത്തു . അന്ന് മൊത്തം മാർക്ക് അത്ര ആശാവഹമായിരുന്നില്ലെങ്കിലും അന്ന് ആ പരീക്ഷക്ക് , 20 മാർക്കിന്റെ ചോദ്യത്തിന് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയതിന്റെ ഓർമ്മയ്ക്ക് ഖസാക്കിന്റെ നിറമാണ് ....ആ ചോദ്യം ഇങ്ങനെ ആയിരുന്നു " അസ്തിത്വ ദുഃഖം എന്ന പ്രേമേയം ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി വിവരിക്കുക !!! എന്താല്ലേ !!

ആ മാർക്ക് കണ്ട അധ്യാപകൻ എന്നെ കാര്യമായി ഗുണദോഷിച്ചെങ്കിലും അതെന്റെ ആദ്യത്തെയും അവസാനത്തെയും മോക് ടെസ്റ്റ് ആയിരുന്നു ...കർമ്മ ബന്ധത്തിന്റെ ഏതു ചരടാണ്‌ എന്നെ ആ വഴിക്ക് കൊണ്ടുപോയത് അല്ലെങ്കിൽ ഈ വഴി കൊണ്ട് വന്നത് ! ആവോ !!

Sunday, April 7, 2024

ദേഹം

 സ്വന്തം ശരീരത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസം നമ്മുടെ ഒക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ടോ ? ഏതെങ്കിലും തരത്തിൽ ഒരു നേരമെങ്കിലും കണ്ണാടി നോക്കാത്തവർ ആരുണ്ട് ? പോകുന്നവഴിയിൽ ഒരു കണ്ണാടി കണ്ടിട്ട് അതിൽ നമ്മൾ എങ്ങനെ ഉണ്ടെന്ന് പോലും നോക്കാതെ പോകുന്ന എത്ര പേർ ഉണ്ടാകും ... അറിയില്ല ... ഓരോ കണ്ണാടി നോക്കലും നമുക്കുള്ളിലെ നമ്മളെ നാം നോക്കുന്നതിന്റെ പ്രതിഫലനം ആണെന്ന് തോന്നുന്നു ....അഹംബോധം ... അതിന്റെ ഏറ്റവും താഴത്തെ തട്ടിലെ ഒരു കുഞ്ഞു വാവ ആണ് നമ്മളെ കണ്ണാടി നോക്കാൻ പ്രേരിപ്പിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട് ..!

കാണാൻ നമുക്ക് തന്നെ ഇഷ്ടപ്പെടില്ല എന്നുള്ള ബോധ്യം കൊണ്ട് കണ്ണാടി നോക്കാത്തതും നാഴികക്ക് നാൽപ്പതു വട്ടം കണ്ണാടി നോക്കുന്നതും ഒരേ പോലെ ആണെന്നാണ് എന്റെ ഒരു തോന്നൽ !! രണ്ടും ആത്മപ്രേമം ആണ് .... 

വേറൊരു സീൻ പറയട്ടെ ...

ജീവിതത്തിൽ നമുക്കൊരുപാട് സ്നേഹമുള്ള ഒരാൾ ..നമ്മളെ ഒരുപാട് സ്വാധിനിച്ച ഒരാൾ ... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരാൾ ..അങ്ങനെ ഒരാൾ ഈ ലോകത്തു നിന്ന് വിട പറഞ്ഞു പോകുമ്പോൾ ... ജീവനില്ലാത്ത ആ ശരീരം നമ്മുടെ സ്വന്തം കയ്യിൽ എടുത്തിട്ടുണ്ടോ ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് തോന്നുന്നത് അത് നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത , ശരീരം എന്നതിനെക്കുറിച്ചുള്ള ചിന്തകളെ തലകീഴ്മേൽ മറിക്കുന്ന ഒന്നായിരിക്കുമെന്നാണ് ....എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് ... 


ആദ്യമായി എന്നെ ബസ്സിൽ കയറ്റി പാലാ നഗരം കാണിച്ച , ആദ്യമായിട്ട് എനിക്ക് പറമ്പിലെ pineapple പറിച്ചു തന്ന , ആദ്യമായി പോപ്പിൻസ് വാങ്ങിച്ചു തന്ന , ആദ്യമായി തകഴിയുടെ കഥകൾ പറഞ്ഞു തന്ന , എനിക്ക് റബ്ബർ മരം വെട്ടുന്നത് കാണിച്ചു തന്ന , കയ്യാല വെയ്ക്കുന്നതെങ്ങനെ എന്ന് കാണിച്ചുതന്ന , ഒരാളോടും ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ആയുസ്സു മുഴുവൻ ജീവിചുതീർത്ത , 92-മത്തെ വയസ്സിൽ ഒരു കട്ടൻ കാപ്പി കുടിക്കുന്നതിലും സുഖമായിട്ട് മരിച്ചു പോകുന്നത് കാണിച്ചു എന്നെ അസൂയപ്പെടുത്തിയ ഒരേ ഒരു ചാച്ചൻ ! 

എന്റെ ഈ രണ്ടു കയ്യിൽ , ഞാൻ കൂടി ചേർന്ന് ചാച്ചനെ ചിതയിലേക്കെടുത്ത നിമിഷം , ഞാൻ ഉള്ളാലെ പൊള്ളിപ്പോയ നിമിഷം ... ചാച്ചൻ വേറെ എവിടെയോ ആണെന്നും ഈ ശരീരത്തിൽ ഇനി അയാളില്ല എന്നും എനിക്ക് ചങ്കിൽ തറച്ച നിമിഷം . ശരീരം എന്നുള്ളത് ഒരു മാധ്യമം മാത്രം ആയി മാറി പോയ നിമിഷം . മറക്കാനാവാത്ത നിമിഷം .. വാരണാസിയിൽ ഒറ്റ ദിവസം 100 പേരെ ഒക്കെ അടക്കുന്ന ചിതയുണ്ട് ...മൃതു ശരീരങ്ങൾ ചുമ്മാ പൂമ്പാറ്റയെ കാണുന്ന ലാഘവത്തിൽ കത്തിക്കുന്ന മനുഷ്യരുണ്ട് അവിടെ ..അവരൊക്കെ കണ്ണാടിയിൽ നോക്കാറുണ്ടോ ? ഞാനെപ്പോലും ആലോചിക്കാറുണ്ട് ...!!നോക്കാൻ വഴിയില്ല ...കുറച്ചു അസ്ഥിയും കുറച്ചു മാസവും മാത്രമായി മാറാൻ സമയം എത്ര വേണമെന്ന് മാത്രം അറിയാത്ത ഈ സർക്കസിന്റെ പേരാണത്രെ ജീവിതം .

കണ്ണാടിനോക്കുന്നതും ഒരുങ്ങുന്നതും ഒന്നും ഒരിക്കലും മോശമല്ല എന്നുള്ള സെൻസ് നമുക്കെല്ലാമുണ്ടല്ലോ..നമ്മുടെ ശരീരം സൂക്ഷിക്കേണ്ടതും വൃത്തിയായി കൊണ്ട് നടക്കേണ്ടതും നമ്മുടെ കടമ തന്നെ ആണ് . പക്ഷെ അതൊരിക്കലും മറ്റൊരാളുടെ കാഴ്ചയിലോ ബോധത്തിലോ എത്തുന്നതിനെ കുറിച്ചുള്ള വേവലാതി ആർക്കും ആവശ്യമില്ല . നമുക്കെല്ലാം ഒരു ദിവസം തിരിച്ചു പോകേണ്ടതുണ്ട് . എത്ര ഒരുങ്ങിയാലും ഇല്ലെങ്കിലും  ഞാൻ  പോയി കഴിഞ്ഞു എന്നെ നീ ഓർക്കുന്നത് ഞാൻ ചാച്ചനെ ഓർക്കുന്നത് പോലെ ആവണമെന്നേ എനിക്ക് ആഗ്രഹമുള്ളു ...കുറഞ്ഞ പക്ഷം നിനക്കെങ്കിലും അതിനു സാധിക്കട്ടെ ( എന്നെ കൊണ്ട് കഴിയട്ടെ നിനക്കത് സാധിച്ചുതരാൻ !!!). അപ്പൊ ശരി ഞാൻപോയിട്ട് ഒരു സ്പാ ചെയ്യട്ടെ !!

വാൽ : മുടിയില്ലാത്ത നിനക്കിങ്ങനെ മൈ%*!~ വർത്തമാനമൊക്കെ പറയാം എന്നല്ലേ നീ മനസ്സിൽ പറഞ്ഞത് !!




Tuesday, April 2, 2024

6 അടി

 6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് !

അടികളെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

അറ്റുപോയതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

നീറ്റലുള്ളതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

വറ്റിയതെല്ലാം എല്ലാം ഒതുങ്ങുമല്ലോ ഉറപ്പായും !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

കത്തിക്കയറിയതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

മുത്തിയതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

തണ്ടുകൊളൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

കണ്ടുമോഹിച്ചതൊക്കെയും എല്ലാം ഒതുങ്ങുമല്ലോ !!

6 അടിയിൽ ഒതുങ്ങാത്തതെന്തുണ്ട് ?!

ഒടുക്കത്തെ, ഒടുക്കത്തെ ഒതുക്കം , ഒതുങ്ങില്ലല്ലോ