Sunday, November 15, 2020

പ്രതിഭാസം

 പുതിയ കാലം ...പഴയ കാലം എന്നൊക്കെയുള്ള വേർ തിരിവ് നമുക്ക് മനുഷ്യർക്കെ ഉള്ളു കാലത്തിനാ വേർതിരിവില്ല എന്നതാണ് സത്യം .പക്ഷെ നമ്മൾ മണ്ടന്മാർ  പോയ കാലത്തിനെ മറക്കാൻ ഭയങ്കര കഴിവുള്ളവരാണല്ലോ ...പറയാൻ കാരണം നമ്മുടെ പുതിയ തലമുറയുടെ തമാശകളാണല്ലോ ട്രോളുകൾ ... അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ന്റെ ഇക്വാലിറ്റിയുടെ ഒക്കെ പേരിൽ ആളുകൾ വല്ലാതെ വിമര്ശിക്കപെടുമ്പോൾ വിഷമം തോന്നാറുണ്ട് ....

'വരിക്കാശ്ശേരി മന സെറ്റിട്ടാലോ ' എന്ന ഡയലോഗ്‌ ദിലീഷ്‌ പോത്തന്റെ കഥാപാത്രം പറയുന്നത് കേട്ട് ഞാനും കയ്യടിച്ചിട്ടുണ്ട് .ഷാജി കൈലാസിനെ നോക്കിയുള്ള  ആ ചിരിയിൽ നമ്മൾ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങളുണ്ട് ... 29 ആമത്തെ വയസ്സിൽ അങ്ങേരു സംവിധാനം ചെയ്ത ഒരു സിനിമ യുടെ പേരാണ് കമ്മിഷണർ . തൊട്ടടുത്ത വര്ഷം വീണ്ടും 'ദി കിംഗ് '....ഇനി കൂടുതൽ പറയണ്ടല്ലോ ....തിയേറ്ററിൽ സീറ്റിൽ കയറി നിന്ന് വിസിലടിച്ച ഒരു തലമുറയ്ക്കു ഷാജി കൈലാസ് എന്ന പേര് ഇന്നും ദിലീഷ് പോത്തനും ലിജോ ജോസ് നും മുകളിലാണെന്നു ഞാൻ കണ്ണുമടച്ചു പറയും സംശയമുണ്ടേൽ നിങ്ങൾ വീട്ടിൽ 40 നും 50 ഇനും ഇടയിലുള്ള സിനിമ പ്രാന്തന്മാരോട് ചോദിക്ക് അവർ പറയും " മുഹമ്മദ് സർക്കാർ ഈസ് ഹൈലി ഇൻഫ്ളമബിൾ "എന്ന് .

നാച്ചുറൽ ആക്റ്റിംഗും കണ്ണിന്റെ മാസ്മരികതയൊക്കെ നിങ്ങൾ പാടി പുകഴ്ത്തിക്കോളൂ എത്ര വേണമെങ്കിലും പക്ഷെ ഇടയ്ക് തന്റെ 27 മത്തെ വയസ്സിൽ മോഹനലാൽ ചെയ്ത അമൃതം ഗമയ കാണണം 24 മത്തെ വയസ്സിൽ ജയറാം ചെയ്ത മൂന്നാം പക്കം കാണണം . 29 മത്തെ വയസ്സിൽ സിദ്ധിക്ക് (ലാൽ ) ചെയ്ത സിനിമയുടെ പേരാണ് റാംജി റാവു സ്പീകിംഗ് ...ദേവാസുരം 29 മത്തെ വയസ്സിൽ എഴുതിയ രഞ്ജിത് ഉണ്ട് .....എന്നിട്ട് നിങ്ങൾ ട്രോള്ളിക്കോ ....പാണന്മാർ ഓരോ കാലത്തും പാടി നടക്കുന്നത് അതാത് കാലത്തേ ഉണ്ടാകു എന്നെനിക്കു തോന്നുന്നു . പുതിയ കാലത്തിന്റെ പാണന്മാർ ആണെല്ലോ സോഷ്യൽ മീഡിയ ...


നിങ്ങൾ എത്ര വേണേലും പാടി പുകഴ്ത്തിക്കോളൂ പുതിയ കാലത്തിന്റെ അവകാശികളെ , പ്രതിഭകളെ പക്ഷെ , പോയ കാലത്തെ ഒരാളെ ഇന്നിന്റെ ശരിതെറ്റുകളിലിട്ടു ട്രോൾ ചെയ്തു കൊല്ലുമ്പോൾ ഒന്നാലോചിക്കണം , അവർ പ്രതിഭയായിരുന്നു ....അവർ പ്രതിഭാസങ്ങൾ ആയിരുന്ന കാലം നെഞ്ചേറ്റിയ ഒരു തലമുറ ഇവിടെ ഇപ്പോളും ജീവിക്കുന്നുണ്ട് ...സുനിൽ സുഖദയോ സുധി കൊപ്പയോ വന്നതറിയാത്ത ജോസ് പെല്ലിശ്ശേരി ടെ മകനെ എവിടെയോ കേട്ട് മറന്ന ഒരു തലമുറ (എന്റെ അമ്മേനെ എനിക്കറിയാല്ലോ )അവർ അത്ര ന്യുന പക്ഷ്മല്ല ....മുമ്പ് പറഞ്ഞ ന്യൂ ജൻ കോമഡി കേട്ട് ചിരിക്കുന്നവർ അത്ര ഭൂരിപക്ഷവുമല്ല അതോർക്കുന്നത് നന്നായിരിക്കും ....

നോട്ട് : അഭിപ്രായ വത്യാസമുള്ളവരോടെനിക് പരാതിയില്ല "മേലേടത്തു അച്യുതൻ നായർ ചെറ്റയാ ...മക്കളുമതേ "

Thursday, November 12, 2020

വാക്കുകൾ .....

 വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ,  അവരെ കേട്ടാൽ ചിലപ്പോൾ  നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....

അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....

വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....


എത്ര ശ്രമിച്ചാലും നമ്മൾക്ക് സംവേദിക്കാനാകാത്ത ചില അനുഭവങ്ങൾ വാക്കുകളെ വെല്ലുവിളിക്കും,..എത്ര പറഞ്ഞിട്ടും നമുക്ക് മടുക്കാത്ത ചില അനുഭവങ്ങൾ പറഞ്ഞു പറഞ്ഞു നമ്മൾ വാക്കുകളെ "പഞ്ഞിക്കിടും"(പഞ്ഞിക്കിടുമെന്ന വാക്കിന്റെ മാർദ്ദവം ഒരിക്കലും അത് അനുഭവിക്കുന്നവന് ഉ ണ്ടാകില്ല ...വാക്കിന്റെ ഒരു കണ്ണ് പൊത്തി  കളി )....എത്ര പറഞ്ഞിട്ടും പറയേണ്ടത് മാത്രം പറയാതെ ചില വാക്കുകൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തും അങ്ങനെ എന്തെല്ലാം എന്തെല്ലാം ......

ജീവിതത്തിൽ ഒരുപാടു സ്വാധീനം ഉണ്ടാക്കിയവരെല്ലാം വാക്കുകൾ നന്നായി ഉപയോഗിക്കുന്നവർ ആയിരുന്നു....ബഷീർ തൊട്ടു പവിത്രൻ തീക്കുനി വരെ നീണ്ട ലിസ്റ്റ് ....വാക്കിന്റെ ദൈവങ്ങൾ....വാക്കുകളിലാണ് ജീവിതം പലപ്പോളും മുന്നോട്ടു ...മുന്നോട്ട് പോകുന്നത്...ഇടയ്ക്കൊക്കെ കിതച്ചു നിൽക്കുമ്പോളും ചിലരുടെ ചില വാക്കുകളിൽ നാം മുന്നോട്ട് പോകും... ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ എല്ലാ നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് വാക്കിന്റെ "പലക"മേൽ ആണ്..."നെല്ലിപ്പലക" കണ്ടാലും നമ്മൾ ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിലരുടെ വാക്കുകൾ ....കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾക്കിടയിൽ വിരലിൽ എണ്ണാൻ തവണ പോലും നേരിട്ട് കാണാത്ത ചിലരുണ്ട്...ജീവിതത്തിന്റെ വസന്തം അവരാണെന്നു തോന്നുന്നത് അവർ പറയുന്ന ചില വാക്കുകളുടെ സൗരഭ്യത്തിൽ ആണ്.

2009 ഇന്റെ അവസാന പാദത്തിൽ ജീവിതം മുംബൈ നഗരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങുന്ന സമയം...ആദ്യമായി മഹാനഗരം കാണൻ പോകുന്നതിന്റെ സന്തോഷത്തേക്കാളും പാലാ വിട്ടു പോകാനുള്ള ജന്മസിദ്ധമായ മടി കാരണം ശൂന്യമായ മനസ്സുമായിട് എറണാകുളം റെയിൽവേ സ്റ്റേഷൻ ഇൽ  നീളുന്നു ഞാൻ..ട്രെയിൻ വരാൻ സമയം ബാക്കി... പേരറിയാത്ത ഏതോ ട്രെയിൻ എവിടുന്നോ വരുന്നു...നമുക്ക് വല്യ താല്പര്യമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ A/C കംപാർട്മെൻറ് ഇൽ നിന്ന് ഒരു ചെറിയ ചുവപ്പു നിറമുള്ള ബാഗ് പിടിച്ചു ഒരാൾ ഇറങ്ങിയപ്പോൾ ,,ഞാനറിയാതെ എന്റെ കണ്ണിൽ അയാളെ പതിഞ്ഞു...ട്രെയിൻ വന്ന ആ തിരക്കിനിടയിലും എനിക്കയാളെ മനസ്സിലായി....ഗിരീഷ് പുത്തഞ്ചേരി....ദൈവമേ ഗിരീഷ് പുത്തഞ്ചേരി ....ആരും തിരിച്ചറിയാതെ ആ ആൾക്കൂട്ടത്തിൽ നടന്നു പോകുമ്പോൾ എങ്ങനെയെന്നെനിക്കിന്നുമറിയില്ല, ആ ദൈവം എന്നെ നോക്കി ....അദ്ദേഹം നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം നിറഞ്ഞൊന്നു ചിരിച്ചു....ഓർമ്മകൾ നശിക്കാത്ത കാലത്തോളവും എന്റെ കയ്യിലുണ്ടാകുമെന്നെനിക്കുറപ്പുള്ള ഒരു ചിരി ..."പല നാലണഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപനമേ "....ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അദ്ദേഹം കാഴ്ച്ചയിൽ നിന്ന് മറയുമ്പോളേക്കും... മൂന്നോ നാലോ മാസങ്ങൾക്കിപ്പുറം   മുംബൈ നഗരത്തിൽ , ഒരു നനഞ്ഞ രാത്രിയിൽ ,  വീട്ടിൽ നിന്ന് 'അമ്മ വിളിച്ചിട്ടു പറഞ്ഞു ....അമ്പു നീയറിഞ്ഞോ...ഗിരീഷ് പുത്തഞ്ചേരി പോയെടാ ....അമ്മയ്ക്കറിയാമായിരുന്നു ആ മനുഷ്യനോടെനിക്കുള്ള ആദരവ് എത്രയായിരുന്നെന്നു....അന്നത്തെ ആ ഷോക്ക് ഇന്നിതെഴുതുമ്പോളും തീർന്നിട്ടില്ല...നഷ്ടബോധവും...വാക്കുകൾ പ്രാണനായിരുന്നയാൾ...അയാളെ നേരിട്ട് കണ്ടിട്ട് മിണ്ടാനാവാതെ പോയ നഷ്ടം ഈ ജന്മം ഇനി തീർക്കാനാവില്ലല്ലോ.....

വാക്കുകളിൽ കടലോളം സ്നേഹം നിറച്ചവർ 
വാക്കുകളിൽ വെടിയുണ്ട ഒളിപ്പിച്ചവർ...
വാക്കുകളിൽ തീരാ നോവ് ഒളിപ്പിച്ചവർ 
വാക്കുകളിൽ ഒന്നുമേ പിടി തരാത്തവർ 
വാക്കുകളിൽ അവനവനെ പകുത്തു തന്നവർ 

വാക്കുകൾ....വാക്കുകൾ ....വാക്കുകൾ .......



വാൽ : ....ഒരുപാടു ഇനിയും ബാക്കിയുള്ളത് കൊണ്ടാവാം വാക്കുകളെല്ലാം എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു....ഞാൻ നിർത്തി....സുല്ല് വിളിച്ചേ...

Thursday, October 15, 2020

സ്നേഹം

 അങ്ങനെ അക്കിത്തം പോയി . മനുഷ്യ സ്നേഹത്തിലും വലുതായി മനുഷ്യ ജന്മത്തിൽ ഒന്നുമില്ലെന്ന്‌ പഠിപ്പിച്ചൊരാൾ പോയി ...ചെറിയ ഒരു കാര്യം വളരെ ചെറിയൊരു കാര്യം പറയാം 

പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു വാർത്ത , ഒരു ഫോട്ടോ , ഒരു നർമ്മം , ഒരു പാട്ടു അങ്ങനെ എന്തെങ്കിലും നമ്മളോട് പ്രിയമുള്ളൊരാൾ / നീ പങ്കിടുമ്പോൾ ,  വളരെ നിസ്സാരമായി ഇത് ഞാൻ കണ്ടതാണെന്നോ കേട്ടതാണെന്നോ പറഞ്ഞൊഴിയാം ...എന്നാൽ അതിനു പകരം, ആദ്യമായി കാണുന്നവനെ പോലെ നമുക്കൊന്ന് അന്ധാളിക്കാം , അമ്പരക്കാം  ... ഉള്ളിൽ ആ പങ്കിടലിന്റെ സ്നേഹത്തിൽ  പൂത്തുലയാം  ... എന്നിട്ട്  നമ്മൾ ആദ്യം കണ്ട കാഴ്ചകൊളൊക്കെ മറന്നിട്ട് .."നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു " എന്ന് ചോദിച്ചു അന്തം വിടാം ..ആ കാണിക്കുന്ന ചെറിയ കള്ളമാണ് നമ്മുടെയൊക്കെ വെറും സ്നേഹം ... അല്ല നിലവാരമുള്ള സ്നേഹം അന്തസ്സുള്ള സ്നേഹം ... ശരിയല്ലേ ? ശരിയല്ലെങ്കിലും എനിക്ക് ശരിയാണ് ( അക്കിത്തം ശാന്തിയോടെ വിശ്രമിക്കട്ടെ )

Friday, September 25, 2020

ചതി മാത്രം

വികാരങ്ങളിൽ വെച്ചേറ്റവും വിലപിടിച്ചതു ...അത് സ്നേഹം തന്നെയാണ്. അതിന്റെ പേരിലാണ് സർവ്വസവും . അതിന്റെ പേരിലാണ് ആളുകൾ ജീവിതം ഇട്ടെറിഞ്ഞു സമാധാനം തേടി മറ്റു ലോകങ്ങളിലേക്ക് യാത്ര പോകുന്നത്, അതിന്റെ പേരിലാണ് ആളുകൾ ചിലപ്പോൾ വെട്ടിക്കൊല്ലുന്നത് അങ്ങനെ എന്തെല്ലാം...

        പ്രണയിക്കുമ്പോൾ കണ്ണ് കാണാൻ പാടില്ല...അങ്ങനെ തന്നെ വേണം അല്ലെങ്കിൽ പിന്നെന്തു പ്രണയം...പ്രണയിക്കുമ്പോൾ അസ്ഥിയിൽ പിടിച്ചു തന്നെ പ്രണയിക്കണം...പ്രണിയിക്കുമ്പോൾ നമ്മൾ നമ്മളിലേക്ക് ചുരുങ്ങണം....പ്രണയിക്കുമ്പോൾ സർവ്വതും മറന്ന് അവനവനെ തന്നെയങ്ങ് മറന്ന്  കളയണം....പ്രണയിക്കുമ്പോൾ മറ്റൊരു നിലപാടും ആവശ്യമില്ല...പ്രണയിക്കുമ്പോൾ അതുവരെ അജ്ഞാതമായിരുന്ന ഉടലറിവുകളിലേക്കു പടർന്നു കയറണം.... പ്രണയിക്കുമ്പോൾ രാവ്‌ പുലരുവോളവും പകലിരുളുവോളവും സ്വപ്‌നങ്ങൾ കാണണം.... പ്രണയിക്കുമ്പോൾ പ്രണയമൊഴിച്ചുള്ളതെല്ലാം തെറ്റുകളും പ്രണയം മാത്രം ശരിയുമാകണം...... പ്രണയിക്കുമ്പോൾ പ്രണയത്തിലേക്ക് ജനിക്കുകയും  പ്രണയമൊഴിച്ചുള്ള ലോകത്തിൽ നിന്ന് മരിക്കുകയും ചെയ്യണം. 


ഒടുവിൽ ...പ്രണയിക്കുമ്പോൾ എന്തിന്റെയൊക്കെയോ പേരിൽ പ്രണയം അവസാനിപ്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചു പോകാനുമുള്ള അവകാശവും എല്ലാവർക്കുമുണ്ട്...എല്ലാവര്ക്കും...തീർച്ചയായും ഉണ്ട് 

പക്ഷെ അപ്പോൾ ......


നമ്മൾ നമ്മളെ തന്നെ പകുത്തു കൊടുത്ത നിമിഷങ്ങൾ , നമ്മൾ ലോകത്തോട് മുഴുവൻ വെല്ലുവിളിച്ചു ചെയ്ത സ്നേഹ പ്രകടനങ്ങൾ, നമ്മൾ പ്രണയമാണ് സർവ്വതിലും വലുതെന്നു അടിവരെയിട്ടുകൊണ്ട് ആവർത്തിച്ചു ചുംബിച്ച കവിൾത്തടങ്ങൾ, നമ്മൾ പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ട അടിവയറ്റിലെ ചൂടും ചൂരും ഇതൊക്കെയും ...ഇതൊക്കെയും നമ്മുടെ വ്യക്തിത്വം തന്നെയാണെന്ന്  മറന്നു പോകുന്നുവെങ്കിൽ ... ഒരൊറ്റ നശിച്ച നിമിഷത്തെ തോന്നലിനു നിങ്ങളുടെ മുഴുവൻ പ്രണയത്തെയും ലോകത്തിന്റെ വെറും ആസക്തിക്കു ചുമ്മാതങ്ങു വിറ്റു കളയുന്നെങ്കിൽ , ഇതൊക്കെയും നമ്മുടെ വെറും വെറും ഭൂതകാലമാണെന്നു വിചാരിച്ചു ലോകത്തിനു പകുത്തു കൊടുത്തെങ്കിൽ, നമ്മൾ വെറും തോൽവികളല്ല, ലോക തോൽവികൾ ആണ്. പ്രണയം നശിച്ചതിന്റെ  പേരിൽ  ആണിനെ നാണംകെടുത്താൻ ഒരു പെണ്ണും തുനിയാത്തതു ആണിന് നാണോം മാനോം ഇല്ലാത്തതു കൊണ്ട് ആണോ അതോ പെണ്ണിന് അല്മഭിമാനം ഉള്ളത് കൊണ്ടാണോ ?

അറിയില്ല . പക്ഷെ ഒന്നറിയാം.... ലോകത്തെ ഏറ്റവും കൊടിയ  ചതിയുടെ കഥകൾ അറിയാൻ ലോക ക്ലാസിക് കഥകൾ വായിക്കേണ്ട, അനശ്വര കവിതകളോ നോവലുകളോ വായിക്കേണ്ട ...ഒന്നും വായിക്കേണ്ട ...ഒരു രണ്ടു നിമിഷത്തേക്ക് ഏതെങ്കിലും ഒരു പോൺ സൈറ്റ് ഇൽ ഒന്ന് കേറി നോക്കിയാൽ മതി...വഞ്ചനയുടെ, കൊടും ചതിയുടെ വീഡിയോ ബൈറ്റ്കൾ കുന്നുകൂടി കിടപ്പുണ്ടാകും അവിടെ. അവനവന്റെ ഐഡന്റിറ്റി അതി വിദഗ്ദ്ധമായി ഒളിപ്പിച്ചു കൊണ്ട്, പ്രണയിച്ചവളെ.... കടലോളം സ്നേഹിച്ചവളെ.... ഒരുളുപ്പുമില്ലാതെ ലോകത്തിനൊറ്റു കൊടുക്കുന്ന മൃഗങ്ങളെ കാണാം...ഇനിയൊന്നും പറയാനില്ല 


വാൽ : ഇത് വായിച്ചിട്ടു ആർക്കേലും വിഷമം തോന്നിയാൽ അത് എനിക്ക് പുല്ലാണ് ...അത്  മാത്രമല്ല ...!%%@@ **&%$ ആണെനിക്ക് 



Thursday, September 17, 2020

ചില അർത്ഥ വ്യാഖ്യാനങ്ങൾ *

 

നിഷ്പ്രയാസം - നീ ഇല്ലാതെ വല്യപ്രയാസം 


നിസ്വാർത്ഥം - നീ ഇല്ലതെല്ലാം സ്വാർത്ഥം 


നിർവികാരം -നീ ഇല്ലാതെന്തു വികാരം 


നീരസം - നീയില്ലാതെന്തു രസം 


അങ്ങനെ എത്രയെത്ര നീ ....

ചുരുക്കി പറഞ്ഞാൽ, നീയാണ് ശരിക്കും നീ 

ഞാനൊക്കെയെന്തു ........വെറും ഒരു ഞാൻ !!!


*മലയാളം നന്നായി അറിയുന്നവർ വായിക്കരുതെന്നു അപേക്ഷ.


 മറ്റൊന്നും കൊണ്ടല്ല , അക്ഷരത്തിനോ വാക്കിനോ അല്ല പ്രാധാന്യം ഇവിടെ മറിച്ചു  ...ഭാവ മുഖ്യം കവി തോന്നിവാസം എന്നാണല്ലോ .....


അമ്പു

Sunday, August 23, 2020

കാലം ഉണ്ടായിരുന്ന കാലം


വള്ളി ചെരുപ്പിന്റെ മുഖത്തെ വട്ടപ്പൊട്ടിന്റെ കാലത്തു കാലം ,

സന്ധ്യക്ക്‌ കൃത്യമായി ഉമ്മറപ്പടിയിൽ നാമം ചൊല്ലിയിരുന്നു...

  ഉണക്കു കപ്പ  കണ്ണീരുകൂട്ടി  എരിഞ്ഞു തിന്ന കാലത്തു കാലം ,

കൽ വിളക്കിൽ തിരി തെളിക്കാൻ കാത്തു നിന്നിരുന്നു ...

കരിവിളക്കിന്റെ പുകയിൽ കരിഞ്ഞു പോയ കാലത്തു കാലം 

ഒരു കുപ്പി ഗോലി സോഡാ ലഹരിയായി പതഞ്ഞു നിന്നിരുന്നു ....

കാലം പോയ കാലത്തു 

നാമം ചൊല്ലാറില്ല കാലം 

തിരികളൊന്നുമേ തെളിക്കാറില്ലാ കാലം 

ലഹരികളൊക്കെയും ലഹരികളായ കാലം 

കാലം ഇപ്പൊ കാലം മാത്രമാണ് .....




  

Tuesday, July 21, 2020

ഒറ്റവരി കഥ

ഞാൻ നിന്റെ അടുത്തു  സംസാരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കാറുണ്ട് എന്റെ ഉള്ളിൽ ഇത്ര നല്ല ഞാനുണ്ടോ എന്ന് ...അത് നീ അത്ര നല്ലതായിരിക്കുന്നതു കൊണ്ട് തന്നെയാണ് അല്ലെ ?

വാൽ : copy റൈറ്റ് ഉണ്ട് ...എനിക്കല്ല ...ആർക്കാണെന്ന് ചോദിച്ചാൽ പറയില്ല , എത്ര ചോദിച്ചാലും പറയില്ല ☺️

Monday, June 29, 2020

കാലം

ആത്മ കഥ എന്നു വേണമെങ്കിൽ പറയാവുന്ന "എന്റെ കഥ " എഴുതുമ്പോൾ മാധവികുട്ടി 40 വയസ്സ് തികച്ചിട്ടില്ല  എന്ന് തോന്നുന്നു. കാലം, സമയമനുവദിച്ചു തരുമോയെന്ന ആകുലതയിൽ അവരെഴുതിയതാണത് . അവരോടുള്ള ഏറ്റവും വലിയ ബഹുമാനം അവർ കാലത്തോട് കാണിച്ച ആ ബഹുമാനമാണ് .'സഫലമീ യാത്ര' എഴുതിയ കക്കാടും 'നന്ദി' എഴുതിയ സുഗതകുമാരി ടീച്ചറും കാലത്തോട് കാണിച്ച ബഹുമാനമുണ്ട് ആ കവിതകളിൽ നിറയെ .

......'വരും കൊല്ലം ആരെന്നും എന്തെന്നുമാർക്കറിയാം '... ആ വരികളിലെത്ര, എത്ര കാലുഷ്യങ്ങൾ ഉരുകിയൊലിച്ചു പോയി ...സത്യമായും ...കവിയുടെ പുണ്യം കവിതയുടെയും .കവിതയെ പറ്റി പറഞ്ഞപ്പോളാണ് പണ്ടൊരിക്കൽ ആരുമറിയാതെ കോളേജിൽ പഠിക്കുന്ന കാലത്തു മാതൃഭൂമി യുടെ കോളേജ് പംക്തിയിൽ ഒരക്രമം കാണിച്ചു . ആരുമറിയാതെ ഒരു സാധനം (കവിതയെന്നൊക്കെ പറഞ്ഞാൽ അത് അപരാധമാകും ) എഴുതി അയച്ചു . ആരോടും പറഞ്ഞില്ല ആരോടും . അഥവാ മഹാത്ഭുതം സംഭവിച്ചാൽ എല്ലാവരെയും ഞെട്ടിക്കാമെന്നും മാറ്റുമോർത്തു ഒരുപാടു കോള്മയിര് കൊണ്ടു മനസ്സിൽ . അതെ സമയം  തന്നെ എന്റെ ഒരു നിലവാരം എനിക്കറിയാവുന്ന കൊണ്ട് അയച്ച സംഭവം തിരിച്ചു വരുമെന്നു പോലും കരുതിയിരുന്നില്ല. പക്ഷെ . വെട്ടി തിരുത്തി ഭാവിയിലേക്ക് ഉള്ള ആശംസകളോടെ അത് തിരിച്ചു വന്നു . അവർ തന്ന ആശംസ കുറച്ചൊരു സമാധാനം തന്നെങ്കിലും ഉള്ളിന്റെയുള്ളിൽ എന്നെ കടലെടുത്തു .പുറംലോകം അറിയാത്ത ആ മഹാ രഹസ്യം ഇന്നിവിടെ നഗ്നനാക്കപ്പെട്ടു ....പറഞ്ഞു വന്നത് കാലത്തേ പറ്റിയാണ് . കാലം കാണിച്ച ഔദാര്യങ്ങളെക്കുറിച്ചു ഇടയ്ക്കിടക്ക് ആലോചന വരും .

മലമ്പുഴ ഡാം കണ്ടു തിരിച്ചു വരുന്ന 11 വയസ്സുള്ള ഒരു കുട്ടി  സൈഡ് സീറ്റിൽ മഴ കൊണ്ട് ബസ്സിൽ രാപ്പാടി കേഴുന്നുവോ എന്ന് പാട്ടു കേട്ടപ്പോൾ വെറുതെ കണ്ണ് നിറഞ്ഞു പോയി ...അന്ന് കരുതി പാട്ടുള്ള ഒരു വണ്ടി സ്വയം മഴയത്തു ഡ്രൈവ് ചെയ്യുന്നതിലും വലിയ സൗഭാഗ്യം ഇല്ലാന്ന് ...കാലം ഒരുപാടു കാരുണ്യം കാണിച്ചു , എംസി റോഡ് ഇൽ കണ്ണ് കാണാനാകാത്ത മഴയത്തു വഴിയരികിൽ കാലത്തിന്റെ ഔദാര്യം ഞാൻ ഓർമ്മിച്ചു ....

സ്വന്തത്തിലുള്ള ചില മുതിർന്ന കുട്ടികളുടെ പാകമല്ലാത്ത ഉടുപ്പുകൾ മാത്രം സ്വന്തമായുണ്ടായിരുന്ന കാലത്തു പാകമുള്ള ഒരുടുപ്പ് വലിയ സ്വപ്നം ആയിരുന്നൊരു കാലം . കാലം സൗമനസ്യം കാണിച്ചത് കൊണ്ട് കറങ്ങുന്ന പടിക്കട്ടുകളിൽ  നിന്ന് കയ്യിൽ വിലകൂടിയ വസ്ത്രങ്ങളുമായി ഞെളിഞ്ഞിറങ്ങുമ്പോൾ അറിയാതെ തന്നെ ചന്ദ്രലേഖയിലെ  ശ്രീനിവാസന്റെ കഥാപാത്രത്തിന് എന്റെ മുഖമുണ്ടായിരുന്നത് ഓർമ്മ വരും . കുല പഴുപ്പിക്കാൻ ചാക്കിൽ കെട്ടി വെച്ച നാളുകൾ ജയിക്കാനെനിക്ക് അവസരം തന്ന കാലമേ നന്ദി .

കാലത്തിന്റെ വലിയ ഔദാര്യങ്ങൾ ഒരുളുപ്പുമില്ലാതെ വാങ്ങിയതുകൊണ്ടാകും കാലുഷ്യമല്ല നമ്മുടെ ഭാഷയാകേണ്ടതെന്നു തോന്നിയിട്ടുണ്ട് . കാലുഷ്യമില്ലാത്ത മനസ്സിന് കനം തീരെ ഇല്ലാതാകുമെന്നും . അങ്ങനെ തീരെ കനമില്ലാതെയാകുമ്പോൾ നമുക്ക് പ്രകൃതിയുടെ വചനങ്ങൾ കേൾക്കാമെന്നുമാണ് അറിഞ്ഞിട്ടുള്ളത് . തെറ്റിദ്ധരിക്കണ്ട , ഓഷോയോ കൃഷ്ണമൂർത്തിയോ ജിബ്രാനോ റൂമിയോ ഒന്നുമല്ല ...പ്രതിഭാസങ്ങളായിരുന്നവർ അവർ . ഞാൻ ഉദ്ദേശിച്ച സീൻ വളരെ ചെറുതാണ് വളരെ വളരെ ചെറുത് . അതിത്രയെ ഉള്ളു . എപ്പോളെങ്കിലും സമയം കിട്ടുമ്പോൾ , തിരക്കൊഴിഞ്ഞ നേരത്തു , ജനലരികത്തിരിക്കുക അല്ലെങ്കിൽ വാതിൽ പടിയിലിരുന്നു വെളിയിലേക്കു നോക്കുക . മഴയാകട്ടെ വെയിലാകട്ടെ , വെളിയിലേക്ക് നോക്കുക .
ഒന്നിനെക്കുറിച്ചും ആലോചിക്കാതെ ,
കൂട്ടുകാരെ ഓർക്കാതെ ...
ചെയ്തു പോയ കാര്യങ്ങളോർക്കാതെ ...
വരാനിരിക്കുന്നതോർക്കാതെ ...
നിങ്ങളെക്കുറിച്ചുപോലുമോർക്കാതെ ....
ഒന്നുമൊന്നും ഓർക്കാതെ പ്രകൃതി കണ്ട് എത്ര നേരമിരിക്കാമെന്നു നോക്കിയിട്ടുണ്ടോ . ഇല്ലെങ്കിൽ ,പറ്റിയാലോന്നു നോക്കണം . സത്യമായും ചില കുഞ്ഞു വെളിപാടുകൾ നമ്മളെ തേടിയെത്തും. ഇനിയെത്തിയില്ലെങ്കിൽ അതിനർദ്ധം ഒരുപാടു ഭാരപ്പെട്ടത് എന്തൊക്കെയോ ഉള്ളിലുണ്ടെന്നാണ് . ഇറക്കി വെയ്ക്കാൻ കഴിയുന്ന എന്തൊക്കെയോ ഉണ്ട് . എന്റെ കാര്യം അത്രക്ക് മെച്ചമല്ല എന്നാലും  അത്രയ്ക്ക് മോശവുമല്ല . സമയം കിട്ടിയാൽ 5 മിനിറ്റ് കൊണ്ട് റിസൾട്ട് അറിയാവുന്ന ഒരു ചെറിയ പരിപാടിയാണ് . മൗനത്തിൽ നാം എപ്പോളും സഞ്ചരിക്കുന്നത് അകത്തേക്കാണല്ലോ . ഉള്ളിലേക്ക് എത്ര സഞ്ചരിക്കുന്നോ അപ്പോളെല്ലാം നാം നമ്മുടെ ഊച്ചാളിതരങ്ങൾ കണ്ടുകൊണ്ടേയിരിക്കും തിരശീലയിലെന്ന പോലെ .ജാള്യതയില്ലാതെ കാണാം കാരണം നമ്മളൊക്കെ വെറും ദുർബലരായ മനുഷ്യരല്ലേ ...

അവസാന വാചകം കടമാണ് . പക്ഷെ കടം പറയുന്നില്ല . ഞാൻ പറയാൻ കണ്ടു പിടിക്കുന്നതൊക്കെയും മുൻപേ പറഞ്ഞ രഞ്ജിത് ഭായ് , നിങ്ങളോടെന്തു പറയാൻ ...നന്ദി കാലത്തിനും രഞ്ജിത്തിനും പിന്നെ നിനക്കും .





Saturday, May 30, 2020

അതിജീവനം

മഴ മേഘങ്ങൾ ഭൂമിയിലേക്കിറങ്ങിവന്നു നമുക്ക് ചങ്ങാത്തം തരുന്ന കിഴക്കൻ മലയിലെ ബാല്യത്തിൽ നമ്മുടെ ഉറ്റ ചങ്ങാതി ഒരു വള്ളുവനാട്ടുകാരൻ ആയിരുന്നു , എം ടി വാസുദേവൻ നായർ . അയാൾ മാത്രമാണ് നമുക്ക് വേണ്ടി സംസാരിച്ചത് . അയാളെ വായിക്കുന്നതിൽ പരം മറ്റൊരു ആനന്ദമില്ലാത്ത കാലങ്ങളിൽ കണ്ട ഏറ്റവും മികച്ച സ്വപ്നമായിരുന്നു എഴുതാനറിയുന്ന ആളാകുക എന്നത് ( എഴുത്തുകാരൻ എന്ന വാക്കിനോടുള്ള ഭയം ഈ ജന്മം തീരില്ല ). മലവെള്ളം സ്വപ്നം കണ്ടുണങ്ങി പോയ പുഴകളെക്കുറിച്ചുള്ള കഥകളായിരുന്നു അയാൾ പറഞ്ഞതത്രയും എന്നെനിക്കു തോന്നിയിട്ടുണ്ട് . വറുതിയും സമൃദ്ധിയും ജീവിതത്തിൽ വന്നു കയറുന്നത് ആരുടേയും സമ്മതമില്ലാതെ ആണെന്ന് ആ കഥകൾ അന്നേ പഠിപ്പിച്ചിരുന്നത് കൊണ്ട് തന്നെ ജീവിതം എന്താകണമെന്നോ എങ്ങനെയാകണമെന്നോ ആലോചിക്കുന്നത് മണ്ടത്തരമാകുമെന്നു ഞാൻ കണക്കു കൂട്ടി .
ആസ്ട്രോ ഫിസിക്സ്‌സിൽ  പ്രബന്ധം എഴുതി ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായ രവിയായിരുന്നു ഗുരു (അന്നും ഇന്നും ). ആഢംബരങ്ങളുടെ അശ്ലീലങ്ങളെ കുറിച്ചും മിതത്വത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും മനസ്സിലുള്ള ധാരണകൾ ജീവിതം പലപ്പോളായി ഊട്ടിഉറപ്പിച്ചു തന്നു . അന്നത്തിനു വേണ്ടി എഴുതാനറിയുന്ന ആളാകണമെന്നു പ്രാർത്ഥിച്ചിരുന്നു . പ്രാർത്ഥന ഫലിച്ചു . കാലം എനിക്കങ്ങനെ തന്നെ ഔദാര്യം ചെയ്തു തന്നു.എഴുതേണ്ടത് റിസർച്ച് പേപ്പർ ആയിപോയി എന്നു മാത്രം .പല കാലങ്ങളിൽ കാലം വെച്ച് നീട്ടിയ എല്ലാത്തിനോടും ഉവ്വെന്നു മാത്രം പറഞ്ഞു ശീലിച്ചൊടുവിൽ അർഹിക്കുന്നതിലും ഒരുപാടു അപ്പുറം , കഴിവിനും ഒരുപാടു ദൂരെ ,കാലം നമ്മളെ  കൊണ്ടെത്തിക്കുമ്പോൾ മുന്നോട്ട് തുഴഞ്ഞേ പറ്റൂ എന്നുള്ള ആകുലതയിലാണിപ്പോ ജീവിതമുള്ളത് എന്ന് തോന്നാറുണ്ട് . നമ്മൾ ഒരിക്കലും ആഗ്രഹിക്കാത്ത ,അർഹിക്കാത്ത ഭൂമികയിൽ കയ്യിട്ടടിക്കുമ്പോളൊക്കെയും എനിക്കാ പുഴ ഓർമ്മ വരും . മലവെള്ളം സ്വപ്നം കണ്ടുണങ്ങിപോയ പാവം പുഴ.
ഒന്നും തിരുത്തേണ്ടതില്ല എന്നും തിരുത്തപ്പെടേണ്ടത് കാലം തിരുത്തുമെന്നുമുള്ള വിശ്വാസമാണെന്നുമുള്ളത് . ഒരുപാടു കഷ്ടപ്പെട്ടാണെങ്കിലും പലയിടത്തും അത് നടപ്പാക്കാറുമുണ്ട് . തെറ്റിദ്ധാരണകൾ ആണെന്നുറപ്പുള്ള സംഗതികൾ പോലും അറിയില്ലയെന്നോ, ആണോ എന്നൊക്കെ ചോദിച്ചു ഒഴിയാറുണ്ട് . അറിയാതെങ്കിലും ഞാൻ എഴുതും എന്ന് ധരിച്ചു പോയവരോടും ആ ഒരു നിലയെ സത്യത്തിൽ ഉള്ളു . ഇതൊന്നും എഴുത്തായി കൂട്ടരുത് . ജീവിതം വെച്ചു നീട്ടിയ ഏറ്റവും വലിയ സമ്മാനം അക്ഷരങ്ങളോടുള്ള , മലയാളത്തോടുള്ള ആസക്തിയാണ് . ആ ആസക്തിയോടുള്ള പാഴ്‌വേലകളിൽ മാത്രമാണ് ഇന്നും എനിക്ക് ആത്മാവ് ഉള്ളു . മറ്റെല്ലാം എല്ലാം നിലയില്ലാക്കയത്തിൽ വീണവന്റെ ജീവന്മരണ പോരാട്ടം മാത്രമാണ്... വെറും നിലവിളികൾ മാത്രമാണ് ...

മരിക്കുന്നതിനു മുൻപേ എം പി വിരേന്ദ്ര കുമാറിനോട് ചോദിയ്ക്കാൻ രഞ്ജിത്ത് കുറിച്ച ചോദ്യങ്ങളിൽ ഒന്നാമത്തേത് “ എനിക്ക് താങ്കളെ അറിയില്ല , ആരാണ് താങ്കൾ “ എന്നാണ് . അതുവായിച്ച നിമിഷം ഓർമ്മ വന്നതൊക്കെ ഇവിടെയിപ്പോ എഴുതി എന്നേയുള്ളു . നിങ്ങൾക്കു എളുപ്പത്തിൽ എന്നോട് ക്ഷമിക്കാവുന്നതേയുള്ളു എന്നോർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു .

Saturday, April 25, 2020

ടൈറ്റിൽ ഇല്ല ....

വായന എന്ന് പറയുന്നത് എഴുതുന്നത് പോലെ തന്നെ സർഗ്ഗാല്മകമായ ഒന്നാണെന്ന് മനസ്സിലാകുന്നത് ആനന്ദിന്റെ ഒരു ആമുഖത്തിൽ നിന്നാണ് . അതെങ്ങനെയെന്ന് അന്നെനിക്ക് മനസ്സിലായില്ല പക്ഷെ , നമ്മുടെ മനസ്സിൽ നമ്മൾക്ക് പോലുമറിയാത്ത സമസ്യകൾ ഉണ്ടെന്നും അവയ്ക്കുത്തരങ്ങൾ കിട്ടുമെന്നും ചില പുസ്തകങ്ങൾ, അല്ലെങ്കിൽ അതിലെ ചില വാക്യങ്ങൾ , വാചകങ്ങൾ നമുക്ക് പറഞ്ഞു തരും . പക്ഷെ ഒരു കാര്യമുള്ളത് ആ ഒരു പുസ്തകത്തിലേക്ക് , ആ ഒരു വാചകത്തിലേക്കു നമുക്കുള്ള ദൂരമാണ് . അത് ചിലപ്പോൾ ദാഹജലമില്ലാതെ ഒരു മരുഭൂമി താണ്ടിയെത്തി ഒരു കിണർ കാണുംപോലെയാകാം . മറിച്ചു ചിലപ്പോൾ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ  സൈക്കിൾ ദൂരമേ ഉണ്ടാകു .
        86 ആം വയസ്സിൽ എഴുത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കിയ നമ്മുടെ എം ടി പറയുന്നത് എഴുത്തുകാരനാണെന്നു പറയാനുള്ള ധൈര്യം ഇപ്പോളും തനിക്കില്ല എന്നാണ് .  എഴുതുന്നതും അത് വായിക്കപ്പെടുകയും ചെയ്യുന്നത്‌ ( ഒരാൾ ആണെങ്കിൽ പോലും ) നമുക്ക് തരുന്ന കനപ്പെട്ട ഉത്തരവാദിത്തം അതിന്റെയെല്ലാ അർഥത്തിലും നമുക്കാ പറഞ്ഞതിൽ വായിച്ചെടുക്കാം . ഇതൊക്കെയും ,ഒരു വാക്കു നമ്മൾ എഴുതിയത് മറ്റൊരാൾക്ക് അയക്കുംമ്പോൾ മനസ്സിലിങ്ങനെ തെളിഞ്ഞു കത്തി നിൽക്കുമെന്ന് മാത്രമല്ല വേറെയുമുണ്ട് കാര്യം . നമ്മൾ എഴുതുന്നതു വായിച്ചിട്ട് ഒരിത്തിരി ഒരു ഉറുമ്പിന്റെ കിണ്ണാമണിയോളം ഇരുട്ടെങ്കിലും ആരുടെയെങ്കിലും മനസ്സിൽ ഉണ്ടായാൽ പിന്നെ ... പിന്നെ നീലകണ്ഠന്റെ മരണമാണ് . അതാണ് സീൻ .

എഴുത്തിൽ കാവ്യശൈലിയോട് അടുത്ത് നിൽക്കുന്ന ഗദ്യഭാഷയുള്ള എം ടി യെ കുറിച്ചോ തവള , പാറ്റ പ്രാണി വർഗങ്ങളെ വരെ കൂട്ട് പിടിക്കുന്ന സഖറിയൻ ശൈലിയെ പറ്റിയൊക്കെ ഘോരം ഘോരം വായിച്ചാലും മലയാളത്തിലെ ഏറ്റവും മികച്ച പത്തു ചെറു കഥകളെക്കുറിച്ചു തലകുത്തി നിന്ന് വാദ പ്രതിവാദങ്ങൾ മനസ്സിലുണ്ടെങ്കിലും , നമ്മൾ എഴുതിയത് വായിക്കുന്നൊരാൾ ഒരു  അല്ലലുമില്ലാതെ , മുഖത്തൊരു കുഞ്ഞി ചിരിയോടെ ഒരു കുട്ടി സൈക്കിൾ യാത്ര നടത്തിയിട്ട് ഒരു ചെറിയ മരത്തണലിൽ ഇരുന്ന തോന്നലുണ്ടായാൽ അത് മതി നമ്മുടെ ജന്മം സഫലമാണ് ( ഒരു കട്ട ക്ളീഷേ പ്രയോഗമാണിത് എന്നറിഞ്ഞിട്ടു തന്നെയാണ് അത് പറഞ്ഞത് കാരണം ...അതിനു പകരം മറ്റൊന്നില്ല )അത് കൊണ്ട് നമ്മൾ എപ്പോളും കാണുന്നത് വായിക്കുന്നവരെയാണ് . ഒരു ഭീകരനായ അദ്ധ്യാപകന്റെ മുൻപിൽ പേടിച്ചു നിൽക്കുന്ന ഒരു കുട്ടിയുടെ മനസ്സുണ്ടല്ലോ നമുക്കുത്തരം അറിയാമെങ്കിലും അത് ശരിയുത്തരമാണെന്നു നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും നമുക്കൊരു ശങ്ക ബാക്കിയുണ്ട് . ആ ശങ്കയോടെയാണ് നമ്മൾ എഴുതിയത് പങ്കു വെയ്ക്കുന്നത് .അതുകൊണ്ടു തന്നെയാണ് ഒരൊറ്റ send ബട്ടൺ ഇൽ ഭൂമിമലയാളം മുഴുവൻ കറങ്ങാനുള്ള ദൂരെയുള്ള ചില അന്യഗ്രഹങ്ങളിലേക്കുള്ള ലൈസൻസ് കാലം നമുക്കെല്ലാം അനുവദിച്ചിട്ടും മനഃപൂർവ്വം ആ ലൈസൻസ് എടുക്കാതെ, അടുത്തുള്ള  , വളരെ അടുത്തുള്ള ചില മഴവില്ലുകളിലേക്കു മാത്രം  കറങ്ങിയിട്ട് ഞാൻ  ചുമ്മാ ഹാപ്പി ആയിട്ടിരിക്കുന്നത് .

ദുർഗ്രാഹ്യമായതൊന്നും ഒരു കാലത്തും നമ്മളെ ആവേശിക്കുന്നില്ല ഒരു തരത്തിലും നമുക്ക് വഴി കാട്ടുന്നുമില്ല . വെറുതെ വെറും ചുമ്മ ബഷീർ നെ കേൾക്കു , ഏറ്റവും എളുപ്പമുള്ള ഭാഷയിൽ ഏറ്റവും കുറഞ്ഞ വാക്കുകളിൽ തന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് കുഞ്ഞു വെളിച്ചം കടത്തി വിടുന്ന മന്ത്രവാദി ആയിരുന്നു അങ്ങേരു  ... സമാധാനം കിട്ടാൻ ലോകത്തെല്ലാവർക്കും വരട്ടു ചൊറി വരണം എന്ന് പറഞ്ഞതിന്റെ നിർമ്മമതയ്ക്കപ്പുറം ആ ഒരൊറ്റ വാചകത്തിലെ തത്വശാസ്ത്രത്തിന്റെ , ദർശനത്തിന്റെ അടരുകൾ എത്ര മാറ്റിയാലും തീരില്ല എന്ന് മനസ്സിലായാൽ നമുക്കൊരിക്കലും ബ്രഹ്മാണ്ഡ ബുദ്ധിജീവി ലേഖനങ്ങളെ പുച്ഛിച്ചു തള്ളാൻ ഒരു മടിയുമുണ്ടാകില്ലെന്നെനിക്കു ഉറപ്പാണ് .വിജയനും ബഷീറും വി കെ എന്നും കഴിഞ്ഞിട്ടേ മലയാളം എന്നെഴുതാൻ പോലും പറ്റുമെന്നുറച്ചു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികനായി കാലം എന്നെ കണക്കു കൂട്ടിയാളെനിക്ക് പുല്ലാണ് . സംശയ നിവാരണത്തിന് വേണ്ടി പോലും ഒരു പുസ്തകം നോക്കിയിട്ടോ ഒരു ഗൂഗിൾ സേർച്ച് ചെയ്തിട്ടോ ഒരു വാക്കെങ്കിലും എഴുതേണ്ടി വരുന്നത് നമ്മുടെ തോൽ‌വിയിൽ കുറഞ്ഞതൊന്നുമല്ല എന്നുള്ളത് മാത്രമല്ല , അവനവന്റെ ജീവിതത്തോളം exclusive ആയിട്ട് ...അത്രയ്ക്കും അനന്യമായിട്ടു  കൊടുക്കാൻ സ്വന്തം അസ്തിത്വതേക്കാൾ വലുതൊന്നുമില്ലന്നു സത്യമായും എനിക്ക് അറിയാമായിരുന്നു (മാർട്ടിൻ സ്‌കോസ്‌സി എന്നോട് പൊറുക്കട്ടെ )

അക്ഷരങ്ങൾ ചേർത്തുവെച്ചു , വാക്കുകൾ ചേർത്ത് വെച്ചുണ്ടാക്കിയ വാക്യങ്ങൾ സമ്മാനിക്കുന്ന ചില മന്ത്രിക നിമിഷങ്ങളുണ്ട് ,...ആയിരം കൊടുംകാറ്റുകളെ ചങ്ങലക്കിട്ടു നടക്കുന്ന ദേവാ ...ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ....അങ്ങനെയങ്ങനെയുള്ള  നൂറുകണക്കിന് നിമിഷങ്ങളുടെ ഓർമ്മയിലാണ് നമ്മൾ പലപ്പോളും ജീവിതം കൊഞ്ഞനം കുത്തുമ്പോൾ തിരിഞ്ഞു നിന്ന് പോടാപ്പാ എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നത് .അത്യഗ്രഹത്തിന്റെ പരകോടിയിൽ ആണെങ്കിൽ കുടി ,അത്തരം നിമിഷങ്ങൾ നമ്മുടെ വിരൽത്തുമ്പിനെയും അനുഗ്രഹിക്കുമോ എന്നുള്ള ഒരു തരം അന്ധാളിപ്പ് കലർന്ന വികല ശ്രമങ്ങൾ , പാഴ് വേലകൾ ഒക്കെയും കാലങ്ങളായി എന്നോടൊപ്പമുണ്ട് . സ്നേഹത്തിന്റെ പുറത്തുള്ള കാരുണ്യത്തിന്റെ നിമിഷങ്ങളിൽ നിങ്ങളൊക്കെയും പകരുന്ന ചില സന്ദേശങ്ങളിൽ, ആ നിമിഷങ്ങളുണ്ടായി എന്ന് കള്ളമായിട്ടെങ്കിലും എന്നോട് പറഞ്ഞതാണ് ഇത് വരെയുള്ളതിൽ , എന്ന് വെച്ചാൽ 34 വർഷങ്ങളിൽ തന്നെ ഉള്ളതിൽ വെച്ചുള്ള കളർ പടങ്ങളിൽ ചിലതു എന്നുള്ളത് പ്രപഞ്ച സത്യം .  അതിന്റെയൊരു ത്രില്ല് പൊയ്പ്പോകാതിരിക്കാൻ ഉള്ളിന്റെയുള്ളിൽ കൊണ്ട് നടക്കുന്ന ഒരു ബഹുമാനമുണ്ട് , ഭയമുണ്ട് , പങ്കപ്പാടുണ്ട് , ആശങ്കയുമുണ്ട് , അത് കൊണ്ടാണെപ്പോളും ഞാൻ എഴുതുന്നത്  ഒരു പേജിൽ കവിയാത്തതെന്നാണ് സത്യം .

നമ്മളൊരു ശരിയാണെന്ന്‌ അല്ലെങ്കിൽ കുറഞ്ഞ പക്ഷം  നമ്മളൊരു തെറ്റല്ല എന്ന് നമുക്കുള്ള തെളിവുകളാണ് , എഴുതിയത്  കുറഞ്ഞു പോയെന്നു നമ്മോടു പറയുന്നവർ . ഒരു തരത്തിൽ നമ്മുടെ തന്നെ ബോധ്യങ്ങളാണ് അവർ . അവരോടെനിക്കൊരിക്കലും തർക്കങ്ങളില്ല , പരാതികളില്ല , ഒന്നുമില്ല ... സമരസപ്പെടലുകൾ മാത്രമേയുള്ളു . എണ്ണിയാലൊടുങ്ങാത്ത വിധം ഖസാക്ക് വായിച്ച , പാത്തുമ്മയുടെ ആട് വായിച്ച ഒരുവന് ജീവിതം വെച്ച് നീട്ടുന്ന കനിവിന്റെ നിറഞ്ഞ ബോധ്യങ്ങളാണ് അങ്ങനെയുള്ളവർ ...നിങ്ങൾ ....

നോട്ട് : ചെങ്ങന്നൂര് ഉള്ള ഒരു ആശുപത്രിയുടെ ഓപ്പറേഷൻ തീയേറ്ററിന് മുമ്പിലൂടെ സിഗെരട്ടു വലികക്കാതെ  പണ്ടു 2015 ഇൽ ഉലാത്തിയതിന്റെ അത്രയ്ക്കുണ്ട് ടെൻഷൻ എന്ന് പറഞ്ഞാൽ നിങ്ങൾ തള്ളാണെന്നു പറയും പക്ഷെ രണ്ടക്ഷരം ഇങ്ങനെ പങ്കു വെച്ചിട്ടുള്ള ഒരു കാത്തിരുപ്പുണ്ടല്ലോ ...അത് ....ഊഫ്ഫ്‌ ....


Friday, April 24, 2020

ജീവനം

2005 ലെ മികച്ച സംവിധായകനുള്ള ഓസ്കാർ സ്വീകരിച്ചിട്ട് നമ്മുടെ ക്ലിന്റ് ഈസ്റ്റ്  വുഡ് നടത്തുന്ന ഒരു പ്രസംഗം ഉണ്ട് . അയാൾ ആദ്യമായ് നന്ദി പറയുന്നത് അവിടെ അയാളോടൊപ്പം അന്നുണ്ടായിരുന്ന അയാളുടെ അമ്മയ്ക്കാണ് . 96ആം വയസ്സിൽ അവിടെ അയാൾക്കൊപ്പം വന്നതിനല്ല , മറിച്ചു ആ അമ്മയുടെ ജനിതക പാരമ്പര്യത്തിന്റെ തണലുള്ളത് കൊണ്ടാണ് അയാളക്കു 74 ആം വയസ്സിലും സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതെന്ന വിശ്വാസമായിരുന്നു അത് . 15 വർഷങ്ങള്ക്കിപ്പുറവും , ഇന്നും ലോകം അയാൾ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിപ്പുണ്ട് . ഇത്രയും ആമുഖം പറഞ്ഞത് ചുമ്മാതെ ആണ് എന്നാലും 23 ജോഡി ക്രോമോസോമുകളിൽ അടക്കം ചെയ്ത പൂർവിക നന്മ തിന്മകളുടെ ഏറ്റക്കുറച്ചിലുകളിൽ ഞാനെന്റെയൊരു പാതിയെ എങ്കിലും സ്വഭാവ വൈചിത്ര്യങ്ങാളായി കണ്ടെടുത്തിട്ടുണ്ട് .

നല്ല നിറഞ്ഞ ദാരിദ്ര്യം മാത്രം സ്വത്തായുണ്ടായിരുന്ന ഒരു ബാല്യം നല്ലമിഴിവോടെ എനിക്ക് ചെറുപ്പത്തിലേ പറഞ്ഞു തന്നൊരാൾ മുത്തച്ഛനാണ്‌ . 'അമ്മ മരിച്ച , രണ്ടാനമ്മയുള്ള ഒരു വീട്ടിൽ നിന്ന് 12 ആം വയസ്സിൽ ഇറങ്ങി പോന്നിട്ടു (ശരിക്കും ഇറങ്ങി പൊന്നു ...തിരിച്ചു പോയിട്ടേ ഇല്ല )പാട്ടത്തിനു വയല് കൃഷി ചെയ്യാൻ തുടങ്ങിയ ഒരു കൗമാരം എനിക്ക് മുൻപിൽ യാതൊരു പതർച്ചയും ഇല്ലാതെ പറഞ്ഞ ആ മനുഷ്യനോട് ഒടുങ്ങാത്ത ബഹുമാനമാണ് ഇന്നും . ചെറുപ്പത്തിൽ നാടുവിട്ടു പോകുന്ന നായകന്മാർ ഫ്ലാഷ്ബാക്കിൽ വരുന്ന ഒരുപാടു സിനിമകൾ കണ്ടത് കൊണ്ട് അന്നെനിക്ക് അതത്ര കാര്യമായി തോന്നിയില്ലെങ്കിലും കാലം പോകെ പോകെ അത് മാറിയെന്നു മാത്രമല്ല , കാള പൂട്ടി കഴിഞ്ഞു വന്നു മുറ്റത്തെ പടിക്കെട്ടിലിരുന്നു തകഴിയുടെ രണ്ടിടങ്ങഴി വായിച്ച മുത്തച്ഛന്റെ ചിത്രമിന്നും മങ്ങാതെയുണ്ടുള്ളിൽ . അവിടുന്നിങ്ങോട്ട് കുറെ കൂടി പോന്നപ്പോൾ അച്ഛനെത്തി... Competition success review വായിക്കണം എന്നു ഒരു 7 ആം ക്ലാസ്സുകരനെ നിർബന്ധിച്ച അച്ഛനൊരിക്കലും അക്കാഡമിക് അല്ലാത്തതിനെ കുറിച്ചല്ലാതെ ഒന്നും ചോദിച്ചിട്ടില്ല . വായനയുടെ ഒരു കുഞ്ഞു ക്രോമോസോം ആരും കാണാതെ എന്റെ പുസ്തക സഞ്ചിയിൽ നിക്ഷേപിച്ചവർ . അല്ലാതെ ഞാനെങ്ങനെയാണ് വള്ളുവനാടിന്റെ അന്ത സംഘർഷങ്ങള് വായിച്ചു നെടുവീർപ്പെട്ടു കിടന്നു മ്മ്‌ടെ എംടി യെ സ്വപനം കാണുക .

ബിരുദാനന്തര ബിരുദം മത്സ്യ ശാസ്ത്രം ആയിരുന്നെങ്കിലും മറ്റുള്ളവരെ   ബുദ്ധിമുട്ടിക്കാതെയെങ്ങനെ ജീവിക്കാം എന്നുള്ളതായിരുന്നു ആ കാലങ്ങളിൽ ഞാൻ മനസ്സിൽ ഗവേഷണം ചെയ്തത് . അങ്ങനെ ഓർമ്മകൾ കുഴിതോണ്ടിയെടുത്തപ്പോൾ ഒരു ചിത്രം തെളിഞ്ഞു വന്നു . 5 ആം വയസ്സിൽ കണ്ട ഒരു കുടുംബ ചിത്രം. അമ്മ നിന്ന് പൊട്ടി പൊട്ടി കരയുകയാണ് . കാര്യമറിയില്ലെങ്കിലും അമ്മയ്ക്കൊരു കമ്പനിക്ക് ഞാനും കരയുന്നുണ്ട് . " ഇനി നമ്മളെന്നാ ചെയ്യും ....നാട്ടിൽ പോയാൽ എന്നാ  ജോലി കിട്ടാനാ ...എങ്ങനെ ജീവിക്കും ...വീട് പോലുമില്ല ...."അങ്ങനെ പരിദേവനങ്ങൾ എണ്ണി പറയുന്നുണ്ട് അമ്മ . 17 വർഷത്തെ സർവീസ് മതിയാക്കി മുപ്പത്തിയഞ്ചാമത്തെ  വയസ്സിൽ മിലിട്ടറി VRS എടുത്തു അച്ഛൻ നമ്മളെ ഇങ്ങനെ അനിശ്ചിതത്വത്തിന്റെ പടുകുഴിയിൽ വീഴിക്കുമെന്നു അമ്മ തീരെ പ്രതീക്ഷിച്ചില്ല . അച്ഛനന്ന് കരയരുതെന്നു മാത്രം പറഞ്ഞു . നാട്ടിലെത്തി ഒരാഴ്ചക്കുള്ളിൽ മനോരമ ഇയർബുക്ക്‌ പോലുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ വാങ്ങി മുറിയടച്ചിരുന്നു വായിക്കുന്ന അച്ഛനെ കണ്ടു കൊണ്ടാണ് ഞാനെന്റെ നാട്ടിലെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് . ഒരു വർഷത്തിനപ്പുറം പോലീസ് ,ബാങ്ക് , ഇൻഷുറൻസ് അടക്കം നാല് വകുപ്പുകളിൽ സർക്കാർ ജോലിക്കുള്ള ഉത്തരവ് അച്ഛൻ കൈപ്പറ്റുമ്പോൾ അമ്മയുടെ മുഖത്ത് സമാധാനം . ഇതെല്ലാം മാറി മാറി ആലോചിച്ചു ഞാനെന്റെ തീരുമാനത്തിൽ എത്തി . ഇനി പഠിക്കേണ്ട , ഒരു ജോലിയെങ്ങനെയെങ്കിലും സ്വന്തമാക്കണം .സാഹചര്യങ്ങളുടെ സമ്മർദ്ദം വേറെ പല രൂപത്തിൽ ഉണ്ടായിരുന്നെങ്കിലും ആകെയുള്ള ഒരു  ആശ്വാസത്തിന്റെ രൂപം മുൻപ് പറഞ്ഞ സീൻ മാത്രമായിരുന്നു .അച്ഛനോളം മിടുക്കനല്ലാതിരുന്നിട്ടു കൂടി ഗൾഫിൽ ഒരു ജോലി സംഘടിപ്പിച്ചു സമയോചിതമായി ( ആ വാക്കു വളരെ വിലപ്പെട്ടതാണ് ) ഞാനെന്റെ പ്രശ്നങ്ങൾ പരിഹരിച്ചപ്പോളും എനിക്കുറപ്പായിരുന്നു ഈ മെഡൽ അച്ഛൻ പണ്ട് വാങ്ങിയതാണെന്നും എനിക്കതു കയ്യിലൊന്നു പിടിക്കാൻ തന്നതാണെന്നും . ട്വിസ്റ്റ് അവിടെയല്ല . സംഭവം 2-3 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി ഒരു  സുപ്രഭാതത്തിൽ നുമ്മ നാട് പിടിച്ചു . അച്ഛൻ കാണാൻ തന്ന ആ മെഡലിന്റെ വർക്കത്തു കൊണ്ടാണെന്നു തോന്നുന്നു ഒരു വർഷത്തിനിപ്പുറത്തു ജോലി ...അമ്മയുടെ മുഖത്ത് ഞാൻ പണ്ട് കണ്ട ആ സമാധാനം ഒന്നുടെ ഞാൻ  കണ്ടു .( 'അമ്മ ചുമ്മാ പൊളിയാന്നെ )

അച്ഛൻ കാണാതെ അമ്മയെനിക് മിക്കവാറും ആഴ്ചകളിൽ 75 പൈസ തരാറുണ്ടായിരുന്നത് സോഡാ കുടിക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന കാലമാണ് . അക്കാലത്തു rotomac ന്റെ പേന ഇറങ്ങി . 7 രൂപ അതിനായി ഒപ്പിക്കുക എന്ന് വെച്ചാൽ ആത്‌മഹത്യാപരമാണ് ( അച്ഛൻ വീട് പണിയാണ് ). കോഴി മുട്ട വിറ്റു കിട്ടിയ പൈസയിൽ നിന്ന് അമ്മ തന്ന പൈസയ്ക് ഞാൻ പേന വാങ്ങി .പക്ഷെ ഒരാഴ്ച നടന്ന ഒരു ക്വിസ് മത്സരത്തിൽ സമ്മാനം കിട്ടിയത് തുറന്നു നൊക്കിയ ഞാൻ തകർന്നു പോയി ... Rotomac ...ഇന്നിപ്പോ rotomac മാറി ...പലതും മാറി ....പേടിച്ചു പേടിച്ചു അമ്മയോട് Kedopia ഡൌൺലോഡ് ചെയ്തു തരുമോന്നു ചോദിക്കുന്ന നാണിടെ കയ്യിൽ 5 mnt കൊണ്ട് സംഭവം ഡൌൺലോഡ് ചെയ്തു subscribe ചെയ്തു കൊടുത്തപ്പോൾ പണ്ടമ്മ വാങ്ങിത്തന്ന Rotomac ന് ക്രോമോസോമിന്റെ മുഖമാണെന്നെനിക്കു തോന്നി ...ശരിയാ അത് Rotomac അല്ലാരുന്നു ..ല്ലേ ...?

നോട്ട് : നിങ്ങള്ക്ക് വായിക്കാനുള്ള ഒരു ഗുമ്മിനു വേണ്ടിയും , എനിക്ക് എഴുതാനുള്ള ഒരു ഗുമ്മിനു വേണ്ടിയും കുറച്ചു മസാല ചേർത്തിട്ടുണ്ടെങ്കിലും ആ മസാല നമ്മുടെ വീട്ടിലെ അമ്മിക്കല്ലിൽ അരച്ചതാണ് സത്യമായിട്ടും .









Sunday, March 29, 2020

ജനിതകം

ഫോണിൽ സംസാരിക്കാൻ കുറച്ചൊക്കെ അമ്മയാവാണം
ചുമ്മാ കൂളായിട്ട് എന്നോട് ചോദിക്കും
ജെസ്റ്റന് സുഖമാണോന്നൊക്കെ ....
ഞാൻ തന്നെ ചോദിച്ചിട്ടില്ല സുഖാണോന്ന് ....
അവനോട്

നേരിട്ട് സംസാരിക്കാൻ ആണെങ്കിൽ അച്ഛന് പഠിക്കണം
കണ്ടാലുടൻ എത്ര ദിവസം ലീവുണ്ടെന്നു ആയുസ്സിലിന്നുവരെ
ചോദിച്ചിട്ടില്ല
നീ പോത്തു കഴിക്കുവല്ലോ അല്ലെ ...അതന്നെ

സഹവർത്തിത്വം എന്ന് പറയുവാണേൽ ലേശം
അമ്മുവാകേണ്ടി വരും
കല്യാണം , ജോലി മുതലായ ബ്ര്ഹമാണ്ഡ സമസ്യകളെ പറ്റി
ഒരക്ഷരം ഉരിയാടാതെ “ഇപ്പൊ ഉള്ളതിൽ ഏതാ കൊള്ളാവുന്ന
പടം"എന്ന് വര്ഷങ്ങളായി ചോദിക്കുന്നു ...എന്തൊരു സമാധാനം


ഇതിന്റെയൊക്കെ ജനിതക മിശ്രണം ഉള്ളതു കൊണ്ടാകും
ആരോടേലും സംസാരിക്കുമ്പോൾ അച്ഛനും അമ്മയുമൊക്കെ
സുഖമല്ലെന്നു ചോദിക്കണമെന്ന് മനസ്സിലാവർത്തിച്ചുറപ്പിക്കും .
ശേഷം ...
വേറൊന്നുമില്ലേൽ അപ്പൊ ശരി എന്ന് നാണമില്ലാതെ പറഞ്ഞവസാനിപ്പിക്കും .












Sunday, January 12, 2020

വിയോജിപ്പുകൾ

ഒരു ഇംഗ്ലീഷ് ലേഖനം ആദ്യമായി മുഴുവനായി   വായിക്കുന്നത് 2006 ഇലാണ്. ഹിന്ദു പത്രത്തിന്റെ Sunday suppliment ൽ അതിന്റെ തലക്കെട്ട് " ആൺ കുട്ടികൾ കരയുമ്പോൾ..." എന്നായിരുന്നു. കണ്ണീരിൽ വീണു പോകാത്ത ആണത്തത്തെ പറ്റി , കണ്ണീരിൽ  മാത്രം പൂവിടുന്ന ചില നന്മ പൂവുകളെക്കുറിച്ച്, ആ ലേഖനം പറഞ്ഞു...അത് വായിച്ച് തീർന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു കാരണം അത് വായിച്ച് കഴിഞ്ഞപ്പോൾ അതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നട്ടു വളർത്തിയ ദുരഭിമാനത്തിന്റെ , അപഹാസ്യതിൻെറ, ഒരു പടു മരം എന്റെയുള്ളിൽ ആർത്തലച്ചു വീഴുന്നത് ഞാൻ കേട്ടു. ......കരഞ്ഞുകൊണ്ടു ക്ലാസ്സിലേക്ക് കയറിപ്പോകുന്ന മോളെ കണ്ട് തിരിച്ചു ഡ്രൈവ് ചെയ്യാൻ ഇപ്പോളും വലിയ പ്രയാസമാണ്. വഴിയൊക്കെ മറയും കണ്ണീരിൽ... വേറെ ആരും കാണില്ലാത്ത തുകൊണ്ട് ചുമ്മതൊന്നു കരയുന്നവനു        ഇന്നേവരെ വായിച്ച ഏറ്റവും നല്ല ലേഖനം (ലൈസൻസ്) ആയിരുന്നു അത്.
........…--------++++------------++++++-------++++++
കോളേജിൽ റാഗിംഗ് നടക്കുമ്പോൾ തല കുമ്പിട്ട് നിന്ന് നമ്മൾ കേൾക്കുന്ന അർധശൂന്യമായ കാര്യങ്ങളിക്കിടെയിലേവിടെയോ നിന്റെ അമ്മയും അപ്പനും എന്നൊരു വാക്ക്  എന്നെ പറ്റി ഒരാൾ പറയുന്നത് കേട്ടു തലപൊക്കി അയാളെ നോക്കിയത് നിറഞ്ഞ കണ്ണിലായിരുന്നു. ജൂനിയർ കുട്ടികൾക്ക് ഉടയാത്ത വിഗ്രഹമായിരുന്ന ആ പേര് എനിക്കൊരിക്കലും   വെറുപ്പോടെയല്ലാതെ മനസ്സിൽ പോലും ഉച്ചരിക്കാൻ ആയിട്ടില്ല... ഇന്നും ഇപ്പോളും. റാഗിങ് എന്ന സംഭവത്തെ ന്യായീകരിക്കാൻ ആളുകൾ എത്രയൊക്കെ കഷ്ടപ്പെടുന്നത് കാണുമ്പോളും , പഠിച്ചു ഇറങ്ങുന്ന നെറികെട്ട ലോകത്തെ നേരിടാനുള്ള ട്രെയിനിംഗ് ആണെന്നുമോക്കെ പറയുമ്പോൾ അന്ന് ആ നിമിഷത്തെ കുറിച്ച് ഇപ്പോളും നിറഞ്ഞ കണ്ണോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഞാനെങ്ങനെ റാഗ് ചെയ്യാനാണ്. അപരന്റെ മേൽ നമുക്കുള്ള സ്വാതന്ത്ര്യം അത് നമ്മൾ മനസ്സിൽ എത്ര കരുതുന്നുവോ അതിലും താഴെയാണ് എന്തൊക്കെ ന്യായം പറഞ്ഞാലും.

--------+++++++----------++++++++-------------+++++

ഒരിക്കൽ ചെയ്തു പോയ ചെറുതല്ലാത്ത ഒരബദ്ധം ഏറ്റു പറഞ്ഞപ്പോൾ അതി നെന്താടോ ഞാൻ  ചെയ്തത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എത്ര ചെറുതാണ് എന്ന് എന്നെ സമധാനിപ്പിച്ച
ഒരു കൂട്ടുകാരൻ ഉണ്ട്.  തെറ്റുകൾ ഒക്കെയും ആപേക്ഷികമാണ് എന്നൊക്കെ philosophy അടിച്ചു നടന്ന എനിക്ക് അന്നാ നേരം അതിന്റെ അർഥം പിടി കിട്ടി.  ഏറ്റു പറയുന്നവനോട് കാണിക്കുന്ന സ്നേഹമാണ് സ്നേഹം...അതേന്ത് മഹാപരാധം ആയാലും ......ഇതിനൊപ്പം പറയുന്നത് മറ്റൊന്നുകൂടി ആണ്,  മറ്റുള്ളവരെ ഉപദേശിക്കാനും വിമർശിക്കാനും ബുദ്ധി ഇല്ലാതെ   ഇരിക്കുന്നവർ ഭാഗ്യവാന്മാർ കാരണം
കർത്താവിനും ഭഗവാനും അല്ലാഹുവിനും നിങ്ങളെ കേൾക്കാൻ ഭയങ്കര ഇഷ്ടമായി രിക്കും ഉറപ്പ്.

++++++++-----------+++++++++---------+++++++

നമ്മൾ എഴു തുന്നത് വായിച്ചു ആളുകൾ കരയുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുമെന്ന് സ്വപ്നം കാണുന്ന ഒരാൾക്ക് അയാളുടെ സ്വപ്നത്തിലേക്ക് പോകുമ്പോൾ ചിലപ്പോൾ രണ്ടു സ്റ്റെപ്പ്  പുറകോട്ടു പോകേണ്ടി വന്നേക്കാം... അത് സാരമില്ല ഇത് പറയാതെനിക്ക്  കടന്നു പോകാൻ വയ്യ...ഡേയ് ആപ്പി എന്ന് വെച്ചാ ഇതിപ്പോ വായിച്ചു ആരും ഗംഭീരം എന്ന് പറയില്ല എന്ന്  എനിക്ക് അറിയമെടെയ്...പക്ഷേ വലിയ വലിയ തെറ്റുകളിൽ നിന്നും ചെറിയ തെറ്റുകളിലേയ്ക്ക്.. കുഞ്ഞു ശരികളിലേയ്ക്ക് ഉള്ള നമ്മുടെ യാത്ര മാത്രമാണ് ഈ ജീവിതമെന്നോക്കെ പറയുന്നത്... അയിനാണ്  ഈ ഡെക്കറേഷൻ മുഴുവനും...

വാൽകഷണം : ഇതിലുള്ള ഒരു അക്ഷരതിന് പോലും copy right ഇല്ല കേട്ടോ..ആർക്കും എവിടെയും കോട്ട്‌ ചെയ്യാം ( അതിനു പറ്റിയതൊന്നും ഇതിലില്ല എന്നുറപ്പുള്ളത് കൊണ്ടല്ലേ ഈ ധൈര്യം എന്ന് ചോദിക്കരുത് പ്ലീസ്)