Saturday, May 31, 2025

തിരോന്തോരം

 എന്റെ 17 ആം വയസ്സിൽ,  2004 ഇൽ ആണ് ആദ്യമായി തിരുവനന്തപുരം കാണുന്നത് .അച്ഛനായിരുന്നു കൂടെ ഉണ്ടായിരുന്നത് .ശംഖുമുഖത്തു പോയി . കടല് കണ്ടു . ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വാങ്ങി തന്നു . പിന്നീട് 12 വർഷങ്ങൽക്കു ശേഷം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ഞാൻ 2016 ഇൽ വിഴിഞ്ഞത്തു ജോയിൻ ചെയ്തു. കടല് കാണാൻ പണ്ടൊരിക്കൽ നേർച്ചയിട്ട ഒരു പാലക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമാണ് താനിരിക്കുന്ന ഓഫീസിലെ ജനാല തുറന്നാൽ കടല് കാണാൻ പറ്റുമെന്നുള്ളത് . പക്ഷെ കഥ അങ്ങനെ ആയിരുന്നില്ല !!

2008 ഇൽ  കോളേജ് പാസ്സ് ഔട്ട് ആയതിനു ശേഷം പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ എങ്ങനെയൊക്കെയോ mariculture ഡിവിഷനിൽ എത്തി പെട്ടു . 

ഇപ്പോൾ 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . പുറകോട്ട് ആലോചിക്കുമ്പോൾ എന്താണ് ബാക്കിയുള്ളത് ...! ആകുലതകൾ ആണ് ..ആകുലതകൾ മാത്രം  ... കൊഴിഞ്ഞു പോയ വർഷങ്ങളിൽ അത്രയും ഉള്ളത് ആകുലതകൾ മാത്രമാണ് . 

ഒരു ബ്രീഡിങ് ട്രയൽ പാളി പോയാൽ , ഒരു ഫിഷ്, ഫീഡ്  കഴിച്ചില്ലെങ്കിൽ  , ഒരു brooder ഫിഷ് mature ആകാൻ ലേറ്റ് ആയാൽ , ലാർവ ചത്തുപോയാൽ , അസുഖങ്ങൾ വന്നാൽ (മീനിന് ), എങ്ങാനും ചത്ത് പോയാൽ ,  ഫീഡ് വാങ്ങാൻ കാശില്ലാതായാൽ , ഹാച്ചറിയിൽ രാപ്പകൽ പണിയെടുക്കുന്നവർക്ക് ശമ്പളം വൈകിയാൽ , ജനറേറ്റർ കേടായാൽ , പമ്പുകൾ പണി മുടക്കിയാൽ , കടല് കേറി വെള്ളം പമ്പു ചെയ്യാനാവാതെ ആയാൽ , ആൽഗേ ക്രാഷ്‌ ആയി പോയാൽ , ആളുകൾക്ക് സീഡ് കൊടുക്കാൻ പറ്റാതായാൽ , റിപോർട്ടുകൾ കൊടുക്കാൻ ലേറ്റ് ആയാൽ , റിസർച്ച് ആർട്ടിക്കിൾ ഒരെണ്ണം പോലും എഴുതാതെ പോയതിൽ, നാട്ടിലൊന്നു മനസ്സമാധാനമായി പോകാൻ കഴിയാത്തതിൽ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എന്റെ ആകുലതകളിൽ കൂടെയുണ്ടായിരുന്ന, കൂടെയുള്ള ചില മനുഷ്യരുണ്ട് .  

ഓഫീസിൽ ഫയലുകൾക്കിടയിൽ മീനിന് കൊടുക്കാനുള്ള തീറ്റ വാങ്ങാനുള്ള പൈസ അടക്കം  പലതും കുടുങ്ങിക്കിടക്കുമ്പോൾ കണ്ണും പൂട്ടി വിളിച്ചു പറയാൻ ഒരാളുണ്ടായിരുന്നു ഗോപാലകൃഷ്ണൻ സർ . എന്തിനും ഏതിനും ഞാൻ കണ്ണും പൂട്ടി കേറി ചെന്നിരുന്ന .. ഇപ്പോളും കേറി ചെല്ലുന്ന ഒരിടം . ലോകത്തുള്ള പല വമ്പൻ ഹാച്ചറികളും ശ്രമിച്ചിട്ടും നടക്കാതെ പോയ giant trevally ബ്രീഡ് ആയത് സർ ഓഫീസിന്റെ പടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് . അന്നെനിക്ക് ഉള്ളിൽ തോന്നിയ ഒരു വാചകമുണ്ട് " universe is listening you " - നിങ്ങളിൽ സത്യമുണ്ടെങ്കിൽ പ്രപഞ്ചം നിങ്ങളെ കേൾക്കും .

ഏതു പാതിരാത്രിക്കും ഞാൻ കഴിഞ്ഞ 9 വർഷങ്ങളിൽ  വിളിച്ചു ബുദ്ധിമുട്ടിക്കുന്ന ചില മനുഷ്യരുണ്ട് . ജലീൽ , പ്രദീഷ് , മനോജ് , നിഷാദ് , റസാഖ് , ഷിബു . അവരോടാണെനിക്ക് കടപ്പാടുള്ളത് . തുച്ഛമായ ശമ്പളം , അതൊരിക്കലും സമയത്തു കിട്ടില്ലെന്ന് അറിഞ്ഞിട്ടും പരാതി പറയാത്തവർ . 2017 മുതൽ 2024 വരെ കഴിഞ്ഞ 7വർഷങ്ങളിൽ ഏകദേശം 25 ലക്ഷം രൂപ ഫിഷ് എഗ്ഗ് മാത്രം sale ചെയ്ത വകുപ്പിൽ ഗവണ്മെന്റിനു നേടിക്കൊടുത്തത് ഇവരാണ് .  ഈ കണക്കുകൾ ഒരു ഔദ്യോഗിക ചർച്ചകളിലും വരില്ല ... വന്നാലും ആരും കേൾക്കാറില്ല . കേട്ടാലും ആർക്കും മനസ്സിലാകാറില്ല .അതുകൊണ്ടിത് ഇവിടെ കിടക്കട്ടെ !!

ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇതെല്ലാം സഹിക്കുന്ന മഹാതപസ്സിയല്ല ഞാൻ. എന്റെ കഴിവ് കേടു കൊണ്ടും നിവർത്തികേടും കൊണ്ടും ഇവിടെ തുടരുന്നു എന്നതിൽ കവിഞ്ഞൊന്നുമില്ല . നേട്ടങ്ങൾ പങ്കുവെയ്ക്കാൻ ഓടി വരുന്ന മനുഷ്യരിൽ ഒരാൾ പോലും ആകുലതകൾ പങ്കു വെയ്ക്കാൻ ഉണ്ടാകില്ല എന്നുള്ള യാഥാർഥ്യത്തിലും വലുതില്ലെന്ന് തിരോന്തോരം പഠിപ്പിച്ചു . ഗൂഗിൾ മാപ്പ് നോക്കാതെ ഇപ്പോളും പോകാൻ അറിയാവുന്നത് തമ്പാനൂർ റെയിൽവേ  മാത്രം . കാരണം മറ്റൊന്നുമല്ല വിഴിഞ്ഞം - വെങ്ങാനൂർ  റൂട്ട് അല്ലാതെ മറ്റെങ്ങോട്ടും പോകാറില്ല . 

ഫിലിം ഫെസ്റ്റിവൽ കാണാൻ എറണാകുളത്ത്‌ പഠിച്ചിരുന്ന കാലത്തു പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള കലാഭവൻ തിയേറ്ററിൽ പോകാൻ ഫിലിം ഫെസ്റിവലിനോ അല്ലാതെയോ പ്ലാൻ പോലുമില്ല !! എന്താല്ലേ !!!





Wednesday, May 14, 2025

ഇന്നും

 പണ്ടെന്നോ ഉച്ചക്കൊന്നുറങ്ങിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ കയ്പ് മാഞ്ഞില്ല ഇന്നും !

പണ്ടെന്നോ ഉണ്ട പത്രമൊന്നു വെച്ച് പോയി 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ തീ കെട്ടിട്ടില്ല ഇന്നും !

പണ്ടെന്നോ അലക്കാൻ വൈകിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഒന്നും ഉണങ്ങിയിട്ടില്ല ഇന്നും !

പണ്ടെന്നോ നിറഞ്ഞൊന്നു ചിരിച്ചതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഓർമ്മ പോലും ഓർമ്മയാണ് ഇന്ന്