എന്റെ 17 ആം വയസ്സിൽ, 2004 ഇൽ ആണ് ആദ്യമായി തിരുവനന്തപുരം കാണുന്നത് .അച്ഛനായിരുന്നു കൂടെ ഉണ്ടായിരുന്നത് .ശംഖുമുഖത്തു പോയി . കടല് കണ്ടു . ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വാങ്ങി തന്നു . പിന്നീട് 12 വർഷങ്ങൽക്കു ശേഷം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ഞാൻ 2016 ഇൽ വിഴിഞ്ഞത്തു ജോയിൻ ചെയ്തു. കടല് കാണാൻ പണ്ടൊരിക്കൽ നേർച്ചയിട്ട ഒരു പാലക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമാണ് താനിരിക്കുന്ന ഓഫീസിലെ ജനാല തുറന്നാൽ കടല് കാണാൻ പറ്റുമെന്നുള്ളത് . പക്ഷെ കഥ അങ്ങനെ ആയിരുന്നില്ല !!
2008 ഇൽ കോളേജ് പാസ്സ് ഔട്ട് ആയതിനു ശേഷം പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ എങ്ങനെയൊക്കെയോ mariculture ഡിവിഷനിൽ എത്തി പെട്ടു .
ഇപ്പോൾ 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . പുറകോട്ട് ആലോചിക്കുമ്പോൾ എന്താണ് ബാക്കിയുള്ളത് ...! ആകുലതകൾ ആണ് ..ആകുലതകൾ മാത്രം ... കൊഴിഞ്ഞു പോയ വർഷങ്ങളിൽ അത്രയും ഉള്ളത് ആകുലതകൾ മാത്രമാണ് .
ഒരു ബ്രീഡിങ് ട്രയൽ പാളി പോയാൽ , ഒരു ഫിഷ്, ഫീഡ് കഴിച്ചില്ലെങ്കിൽ , ഒരു brooder ഫിഷ് mature ആകാൻ ലേറ്റ് ആയാൽ , ലാർവ ചത്തുപോയാൽ , അസുഖങ്ങൾ വന്നാൽ (മീനിന് ), എങ്ങാനും ചത്ത് പോയാൽ , ഫീഡ് വാങ്ങാൻ കാശില്ലാതായാൽ , ഹാച്ചറിയിൽ രാപ്പകൽ പണിയെടുക്കുന്നവർക്ക് ശമ്പളം വൈകിയാൽ , ജനറേറ്റർ കേടായാൽ , പമ്പുകൾ പണി മുടക്കിയാൽ , കടല് കേറി വെള്ളം പമ്പു ചെയ്യാനാവാതെ ആയാൽ , ആൽഗേ ക്രാഷ് ആയി പോയാൽ , ആളുകൾക്ക് സീഡ് കൊടുക്കാൻ പറ്റാതായാൽ , റിപോർട്ടുകൾ കൊടുക്കാൻ ലേറ്റ് ആയാൽ , റിസർച്ച് ആർട്ടിക്കിൾ ഒരെണ്ണം പോലും എഴുതാതെ പോയതിൽ, നാട്ടിലൊന്നു മനസ്സമാധാനമായി പോകാൻ കഴിയാത്തതിൽ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എന്റെ ആകുലതകളിൽ കൂടെയുണ്ടായിരുന്ന, കൂടെയുള്ള ചില മനുഷ്യരുണ്ട് .
ഓഫീസിൽ ഫയലുകൾക്കിടയിൽ മീനിന് കൊടുക്കാനുള്ള തീറ്റ വാങ്ങാനുള്ള പൈസ അടക്കം പലതും കുടുങ്ങിക്കിടക്കുമ്പോൾ കണ്ണും പൂട്ടി വിളിച്ചു പറയാൻ ഒരാളുണ്ടായിരുന്നു ഗോപാലകൃഷ്ണൻ സർ . എന്തിനും ഏതിനും ഞാൻ കണ്ണും പൂട്ടി കേറി ചെന്നിരുന്ന .. ഇപ്പോളും കേറി ചെല്ലുന്ന ഒരിടം . ലോകത്തുള്ള പല വമ്പൻ ഹാച്ചറികളും ശ്രമിച്ചിട്ടും നടക്കാതെ പോയ giant trevally ബ്രീഡ് ആയത് സർ ഓഫീസിന്റെ പടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് . അന്നെനിക്ക് ഉള്ളിൽ തോന്നിയ ഒരു വാചകമുണ്ട് " universe is listening you " - നിങ്ങളിൽ സത്യമുണ്ടെങ്കിൽ പ്രപഞ്ചം നിങ്ങളെ കേൾക്കും .
ഏതു പാതിരാത്രിക്കും ഞാൻ കഴിഞ്ഞ 9 വർഷങ്ങളിൽ വിളിച്ചു ബുദ്ധിമുട്ടിക്കുന്ന ചില മനുഷ്യരുണ്ട് . ജലീൽ , പ്രദീഷ് , മനോജ് , നിഷാദ് , റസാഖ് , ഷിബു . അവരോടാണെനിക്ക് കടപ്പാടുള്ളത് . തുച്ഛമായ ശമ്പളം , അതൊരിക്കലും സമയത്തു കിട്ടില്ലെന്ന് അറിഞ്ഞിട്ടും പരാതി പറയാത്തവർ . 2017 മുതൽ 2024 വരെ കഴിഞ്ഞ 7വർഷങ്ങളിൽ ഏകദേശം 25 ലക്ഷം രൂപ ഫിഷ് എഗ്ഗ് മാത്രം sale ചെയ്ത വകുപ്പിൽ ഗവണ്മെന്റിനു നേടിക്കൊടുത്തത് ഇവരാണ് . ഈ കണക്കുകൾ ഒരു ഔദ്യോഗിക ചർച്ചകളിലും വരില്ല ... വന്നാലും ആരും കേൾക്കാറില്ല . കേട്ടാലും ആർക്കും മനസ്സിലാകാറില്ല .അതുകൊണ്ടിത് ഇവിടെ കിടക്കട്ടെ !!
ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇതെല്ലാം സഹിക്കുന്ന മഹാതപസ്സിയല്ല ഞാൻ. എന്റെ കഴിവ് കേടു കൊണ്ടും നിവർത്തികേടും കൊണ്ടും ഇവിടെ തുടരുന്നു എന്നതിൽ കവിഞ്ഞൊന്നുമില്ല . നേട്ടങ്ങൾ പങ്കുവെയ്ക്കാൻ ഓടി വരുന്ന മനുഷ്യരിൽ ഒരാൾ പോലും ആകുലതകൾ പങ്കു വെയ്ക്കാൻ ഉണ്ടാകില്ല എന്നുള്ള യാഥാർഥ്യത്തിലും വലുതില്ലെന്ന് തിരോന്തോരം പഠിപ്പിച്ചു . ഗൂഗിൾ മാപ്പ് നോക്കാതെ ഇപ്പോളും പോകാൻ അറിയാവുന്നത് തമ്പാനൂർ റെയിൽവേ മാത്രം . കാരണം മറ്റൊന്നുമല്ല വിഴിഞ്ഞം - വെങ്ങാനൂർ റൂട്ട് അല്ലാതെ മറ്റെങ്ങോട്ടും പോകാറില്ല .
ഫിലിം ഫെസ്റ്റിവൽ കാണാൻ എറണാകുളത്ത് പഠിച്ചിരുന്ന കാലത്തു പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള കലാഭവൻ തിയേറ്ററിൽ പോകാൻ ഫിലിം ഫെസ്റിവലിനോ അല്ലാതെയോ പ്ലാൻ പോലുമില്ല !! എന്താല്ലേ !!!