Saturday, January 24, 2026

ടെൻഷൻ

അവൾ : അച്ഛാ , എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ എനിക്ക് തന്നേക്ക് 


ഞാൻ : അപ്പോൾ ?


അവൾ : ഞാൻ അത് മിക്കിക്ക് കൊടുക്കും 


ഞാൻ : അപ്പോൾ 


അവൾ : മിക്കി അതേതെലും പൂച്ചക്ക് കൊടുക്കും 


ഞാൻ : അപ്പോൾ 


അവൾ : പൂച്ചയ്ക്ക് ഒരിക്കലും ടെൻഷൻ ആകൂല്ല .. അപ്പൊ ok അല്ലെ 


ഞാൻ : All okay

Wednesday, January 7, 2026

സിനിമ പ്രേമി

സിനിമയായിരുന്നു എല്ലാം !

സിനിമയിലായിരുന്നു എല്ലാം !

ഉണ്ടതും കണ്ടതുമതെ ,

നാവിലും നോവിലും അതു തന്നെ !


കൂട്ടു പോലും സിനിമയെന്നായിരുന്നു 

അന്നൊരു നാളാണ് അവൻ പറഞ്ഞത് :

"നിന്നെ മറക്കണമെങ്കിൽ ഞാൻ എന്നെ തന്നെ മറക്കണ്ടേ "


പ്രണയം മുഴുവനും സിനിമയായിരുന്നു

അന്നൊരു നാളാണ് അവൾ പറഞ്ഞത് :

An offer you cant refuse " !!





Sunday, October 5, 2025

ത്രാണനം !

 കണക്കുത്തരറിയാതെ മുഖത്തേക്ക് നോക്കുന്ന 

നിന്നെ കാണാതെ കണ്ണടച്ചു, വയ്യതു കാണാൻ... 

അരങ്ങേറ്റത്തിന് ചിലങ്ക കെട്ടിയാടുമ്പോൾ  കണ്ണടച്ചു

തെറ്റിയാലോ എന്നോർത്ത് , വയ്യത് കാണാൻ ....

നീന്താൻ പെടുന്ന പാട് കണ്ടിട്ട് അന്നും 

കണ്ണടച്ചേയുള്ളു , വയ്യതു കാണാൻ ....

വരുമൊരു നാൾ, അന്ന് ഞാൻ പോകുമ്പോൾ,

നീയൊന്നു കണ്ണടച്ചേക്കണം, വയ്യെനിക്കങ്ങനെ പോകാൻ !!





Monday, September 22, 2025

ഞാൻ മരിച്ചാൽ

 22 female കോട്ടയം സിനിമയിൽ റ്റി ജി രവിയുടെ കഥാപാത്രം പറയുന്നുണ്ട് " when I die, I will miss me" എന്ന് . ഞാൻ ഇങ്ങനെ ഇരിക്കുമ്പോൾ ആലോചിക്കാറുണ്ട് ,  നമ്മൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ എന്തൊക്കെ തരം വേർപാടാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ! 

ചുറ്റുമുള്ള മനുഷ്യരെ മാറ്റി നിർത്തിയാൽ എനിക്ക് നഷ്ടമാകുന്ന ചിലതുണ്ട് ...അധികം ഒന്നുമില്ല ... കുറച്ചു കാര്യങ്ങൾ 

1. പാലാ തൊടുപുഴ റോഡിൽ ഒരാവശ്യവും ഇല്ലാതെ രാവിലെ ഒരു 10.30-12.30 സമയത്തുള്ള പാട്ടു കേട്ട് കൊണ്ടുള്ള  ഒരു ഡ്രൈവ് . (അതൊരു മരുന്നാണ് കാലങ്ങളായി )

2. ഉണക്ക്‌ കപ്പയും പന്നി ഇറച്ചിയും ബ്രേക്ഫാസ്റ് ആയി കഴിക്കുന്ന ഞായറാഴ്ചകൾ 

3. വാഗമൺ കട്ടപ്പന റൂട്ടിൽ കാറ്റു കൊണ്ട് വെറുതെ ഇരിക്കുന്നത് 

4. പാലാ  ബേക്കറിയിലെ ക്രീം ബൺ 

5. വുഡ്ലാൻഡ് ഷൂസ് ഇടുന്നത്‌ 

6. ഏറ്റുമാനൂർ അമ്പലത്തിൽ തൊഴുതിറങ്ങുന്നത് 

7. നഖം വെട്ടുന്നത് 

8. കഴുകി വൃത്തിയാക്കിയ കാറിൽ കേറി ഡ്രൈവ് പോകുന്നത് 

9. സിനിമ കാണുന്നത് 

ഇത്രേ ഒക്കെയേ ഉള്ളു ! 


വേർപാട് തോന്നിപ്പിക്കുന്ന മനുഷ്യരെ കുറിച്ച് ഞാൻ പറയുന്നില്ല ... അവരുടെ ലിസ്റ്റ് ഞാൻ ഇടുന്നില്ല ,നിനക്കു ചിലപ്പോ വിഷമം ആയാലോ , ആ ലിസ്റ്റിൽ നീ മാത്രമായി ഒറ്റപെട്ടു പോയാലോ !!!  

Tuesday, June 17, 2025

പോയ കാലമല്ലേ രവിയേട്ടാ !!

 മഴയാണ് ! നല്ല മഴ !! വിജയൻ പറഞ്ഞത് പോലെ , ഖസാക്കിലെ രവി കണ്ട വെളുത്ത മഴ !!!

മുൻപ് വായിച്ചെങ്കിലും ഖസാക്ക് ശരിക്കു വായിക്കുന്നത് 2002 ഇൽ ഒരു പെരുമഴയത്താണ് . പത്താം ക്ലാസ്സിലെ റിസൾട്ട് വന്നിട്ടുള്ള കാലം. പ്ലസ് വൺ അഡ്മിഷൻ ഏകദേശം ശരിയായിരുന്നു. ക്ലാസുകൾ തുടങ്ങാൻ ആ വർഷം ജൂലൈ അവസാനം ആയെന്നാണ് ഓർമ്മ  പ്രത്യേകിച്ച് യാതൊരു ബാധ്യതയുമില്ലാത്ത കാലം . രാപ്പകലുകൾ മൊത്തമായും ചില്ലറയായും സിനിമകളും പുസ്തകങ്ങളും വീതം വെച്ച കാലം. അക്കാലത്തു ഞാൻ വിചാരിച്ചിരുന്നത് ഞാനൊരു എഴുത്തുകാരൻ ആകുമെന്നാണ് ..കുറഞ്ഞപക്ഷം ഒരു ജേർണലിസ്റ്റ്‌ എങ്കിലും ആകുമെന്നാണ് . എന്റെ മലയാളം എന്റെ പ്രതീക്ഷയായിരുന്ന കാലം . 

സിനിമകൾ കാണാപാഠം ആകുന്നത് വരെ കാണും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കാണുന്നതും ഒരു പെരുമഴയത്താണ് , സോളമൻ ലോറി ഓടിച്ചു വീട്ടിൽ വരുന്ന ആദ്യത്തെ സീൻ തന്നെ എന്റെ മനസ്സിൽ തൊട്ടു . അത്രയും വൃത്തിയായി ഷൂട്ട് ചെയ്ത ഒരു "രാത്രി " അപൂർവ്വമായേ ഞാൻ കണ്ടിരുന്നുള്ളൂ. ആദ്യമായ്‌ പദ്മരാജൻ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ആ സിനിമ കണ്ടിട്ടാണ്. അതിന്റെ ഒരു കാരണം ആ കഥയുടെ ഒരു അന്തരീക്ഷ നിർമ്മിതി എനിക്ക് അത്രമേൽ വിശ്വസനീയം ആയിരുന്നു. അതിലെ സോളമനെ പോലെ എന്റെ അറിവിൽ ഉണ്ടായിരുന്ന ഒരാൾ എന്റെ കൊച്ചച്ചൻ ആയിരുന്നു. മോഹൻലാൽ എന്ന നടൻ തന്റെ സകല നടന വൈഭവങ്ങളും മലയാളികളെ കാണിച്ചു സ്തബ്ധരാക്കുന്ന ഒരു കാലം .. 1986 മുതൽ 2000 വരെ .. ആ ഒരു കാലഘട്ടം കോളേജ് ജീവിതം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം മനുഷ്യന്മാരിൽ ഒരാളായിരുന്നു കൊച്ചച്ചൻ .എനിക്ക് "ചിത്രം "" ദശരഥം " അങ്ങനെ പലതും ആദ്യമായി കഥയായി പറഞ്ഞു തന്ന ആൾ . VCR  വാടകക്ക് എടുത്തു കൊണ്ട് വന്നു ഹിസ് ഹൈനെസ്സ് അബ്ദുള്ളയും , കിലുക്കവും ,കിരീടവും , നാടോടിക്കറ്റും വരവേല്പും തുടർച്ചയായി ഇട്ടു രാവും പകലും സിനിമ കണ്ടു തീർക്കാൻ എന്നെ പഠിപ്പിച്ച ഒരാൾ . (പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാനും ജെസ്റ്റനും മുംബൈയിൽ വെച്ച് CIFE ഹോസ്റ്റൽ മുറിയിൽ ക്ലിന്റ് eastwood അഭിനയിച്ച 4 സിനിമകൾ ഒരു ഞായറാഴ്ച കൊണ്ട് കണ്ടു തീർത്ത ചരിത്രം ഉണ്ട് ).

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ആറാം തമ്പുരാന്റെ കഥ പറഞ്ഞു തരുന്നത് ഒരു ശനിയാഴ്ച രാത്രി വൈകി ഞങ്ങൾ രണ്ടു പേരും കൂടി നിർണ്ണയം കണ്ടു പിരിയാൻ നേരമാണ് .സിനിമകളിൽ മുങ്ങിത്താഴ്ന്നു കിടന്ന കാലം . മറ്റൊന്നും അന്നാലോചിച്ചു പോലുമില്ല . എന്റെ എല്ലാ ആകുലതകളെയും  ഞാൻ മറവികൾക്കു ഒറ്റി കൊടുത്ത കാലം . ആദ്യമായി തീയേറ്ററിൽ പോയി കണ്ട മോഹൻലാൽ സിനിമ ഉസ്താദ് ആണ് . പരമേശ്വരൻ ആയി അയാൾ ആടിത്തിമിർക്കുന്നത് ഞാൻ ഇപ്പോളും ഇടയ്ക്ക് യൂട്യൂബിൽ കാണും . പാലാ മഹാറാണിയിലെ എയർ ഫ്രഷ്‌നർ ഇപ്പോളും ഇരച്ചെത്തും ഓർമ്മകളിലേക്ക്. കൊച്ചച്ചൻ പരിചയപ്പെടുത്തി തന്ന കുറേ ബ്രാൻഡുകൾ ഉണ്ട് . അതിൽ സച്ചിൻ ഉണ്ട് , ലാറ ഉണ്ട് , ആംബ്രോസ് ഉണ്ട് വാൽഷ് ഉണ്ട് , ഫോക്സ് വാഗൻ ഉണ്ട് , പജീറോ ഉണ്ട് . വുഡ്ലാൻഡ് ഉണ്ട് . ബകാർഡി ഉണ്ട് , റോബർട്ടോ കാർലോസ് ഉണ്ട് , സ്റ്റെഫി ഗ്രാഫ് ഉണ്ട് ,ഷൂമാർക്കറും ഐ എം വിജയനും ഉണ്ട് . പിന്നെ മൈക്കൾ ജാക്സൺ ഉണ്ട് . മതിയല്ലോ ..ഒളിച്ചും പാത്തും ഞാൻ കണ്ടതും കേട്ടതും വായിച്ചതും ഇവരെ പറ്റിയായിരുന്നു, 

കുറെ നാളുകൾക്കു ശേഷം ഞാൻ കഴിഞ്ഞ ആഴ്ച കൊച്ചച്ചനെ കണ്ടു . ഉസ്താദ് കണ്ട ആ 14 വയസ്സുകാരൻ എന്റെ ഉള്ളിൽ നിന്നിറങ്ങി പോയിട്ട് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ കാലത്തു , ഞാൻ കൊച്ചച്ചന്റെ കാര്യം പരിതാപകരം ആകുമെന്ന ഊഹത്തിൽ ചെന്ന എന്നോട് ആദ്യത്തെ ചോദ്യം ഇങ്ങനെ ആണ് "രാജൻ കേസ് നിനക്കോർമ്മ വന്നോടാ തുടരും കണ്ടപ്പോൾ "!!!

Saturday, May 31, 2025

തിരോന്തോരം

 എന്റെ 17 ആം വയസ്സിൽ,  2004 ഇൽ ആണ് ആദ്യമായി തിരുവനന്തപുരം കാണുന്നത് .അച്ഛനായിരുന്നു കൂടെ ഉണ്ടായിരുന്നത് .ശംഖുമുഖത്തു പോയി . കടല് കണ്ടു . ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വാങ്ങി തന്നു . പിന്നീട് 12 വർഷങ്ങൽക്കു ശേഷം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി ഞാൻ 2016 ഇൽ വിഴിഞ്ഞത്തു ജോയിൻ ചെയ്തു. കടല് കാണാൻ പണ്ടൊരിക്കൽ നേർച്ചയിട്ട ഒരു പാലക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമാണ് താനിരിക്കുന്ന ഓഫീസിലെ ജനാല തുറന്നാൽ കടല് കാണാൻ പറ്റുമെന്നുള്ളത് . പക്ഷെ കഥ അങ്ങനെ ആയിരുന്നില്ല !!

2008 ഇൽ  കോളേജ് പാസ്സ് ഔട്ട് ആയതിനു ശേഷം പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ എങ്ങനെയൊക്കെയോ mariculture ഡിവിഷനിൽ എത്തി പെട്ടു . 

ഇപ്പോൾ 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . പുറകോട്ട് ആലോചിക്കുമ്പോൾ എന്താണ് ബാക്കിയുള്ളത് ...! ആകുലതകൾ ആണ് ..ആകുലതകൾ മാത്രം  ... കൊഴിഞ്ഞു പോയ വർഷങ്ങളിൽ അത്രയും ഉള്ളത് ആകുലതകൾ മാത്രമാണ് . 

ഒരു ബ്രീഡിങ് ട്രയൽ പാളി പോയാൽ , ഒരു ഫിഷ്, ഫീഡ്  കഴിച്ചില്ലെങ്കിൽ  , ഒരു brooder ഫിഷ് mature ആകാൻ ലേറ്റ് ആയാൽ , ലാർവ ചത്തുപോയാൽ , അസുഖങ്ങൾ വന്നാൽ (മീനിന് ), എങ്ങാനും ചത്ത് പോയാൽ ,  ഫീഡ് വാങ്ങാൻ കാശില്ലാതായാൽ , ഹാച്ചറിയിൽ രാപ്പകൽ പണിയെടുക്കുന്നവർക്ക് ശമ്പളം വൈകിയാൽ , ജനറേറ്റർ കേടായാൽ , പമ്പുകൾ പണി മുടക്കിയാൽ , കടല് കേറി വെള്ളം പമ്പു ചെയ്യാനാവാതെ ആയാൽ , ആൽഗേ ക്രാഷ്‌ ആയി പോയാൽ , ആളുകൾക്ക് സീഡ് കൊടുക്കാൻ പറ്റാതായാൽ , റിപോർട്ടുകൾ കൊടുക്കാൻ ലേറ്റ് ആയാൽ , റിസർച്ച് ആർട്ടിക്കിൾ ഒരെണ്ണം പോലും എഴുതാതെ പോയതിൽ, നാട്ടിലൊന്നു മനസ്സമാധാനമായി പോകാൻ കഴിയാത്തതിൽ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എന്റെ ആകുലതകളിൽ കൂടെയുണ്ടായിരുന്ന, കൂടെയുള്ള ചില മനുഷ്യരുണ്ട് .  

ഓഫീസിൽ ഫയലുകൾക്കിടയിൽ മീനിന് കൊടുക്കാനുള്ള തീറ്റ വാങ്ങാനുള്ള പൈസ അടക്കം  പലതും കുടുങ്ങിക്കിടക്കുമ്പോൾ കണ്ണും പൂട്ടി വിളിച്ചു പറയാൻ ഒരാളുണ്ടായിരുന്നു ഗോപാലകൃഷ്ണൻ സർ . എന്തിനും ഏതിനും ഞാൻ കണ്ണും പൂട്ടി കേറി ചെന്നിരുന്ന .. ഇപ്പോളും കേറി ചെല്ലുന്ന ഒരിടം . ലോകത്തുള്ള പല വമ്പൻ ഹാച്ചറികളും ശ്രമിച്ചിട്ടും നടക്കാതെ പോയ giant trevally ബ്രീഡ് ആയത് സർ ഓഫീസിന്റെ പടി ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപാണ് . അന്നെനിക്ക് ഉള്ളിൽ തോന്നിയ ഒരു വാചകമുണ്ട് " universe is listening you " - നിങ്ങളിൽ സത്യമുണ്ടെങ്കിൽ പ്രപഞ്ചം നിങ്ങളെ കേൾക്കും .

ഏതു പാതിരാത്രിക്കും ഞാൻ കഴിഞ്ഞ 9 വർഷങ്ങളിൽ  വിളിച്ചു ബുദ്ധിമുട്ടിക്കുന്ന ചില മനുഷ്യരുണ്ട് . ജലീൽ , പ്രദീഷ് , മനോജ് , നിഷാദ് , റസാഖ് , ഷിബു . അവരോടാണെനിക്ക് കടപ്പാടുള്ളത് . തുച്ഛമായ ശമ്പളം , അതൊരിക്കലും സമയത്തു കിട്ടില്ലെന്ന് അറിഞ്ഞിട്ടും പരാതി പറയാത്തവർ . 2017 മുതൽ 2024 വരെ കഴിഞ്ഞ 7വർഷങ്ങളിൽ ഏകദേശം 25 ലക്ഷം രൂപ ഫിഷ് എഗ്ഗ് മാത്രം sale ചെയ്ത വകുപ്പിൽ ഗവണ്മെന്റിനു നേടിക്കൊടുത്തത് ഇവരാണ് .  ഈ കണക്കുകൾ ഒരു ഔദ്യോഗിക ചർച്ചകളിലും വരില്ല ... വന്നാലും ആരും കേൾക്കാറില്ല . കേട്ടാലും ആർക്കും മനസ്സിലാകാറില്ല .അതുകൊണ്ടിത് ഇവിടെ കിടക്കട്ടെ !!

ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇതെല്ലാം സഹിക്കുന്ന മഹാതപസ്സിയല്ല ഞാൻ. എന്റെ കഴിവ് കേടു കൊണ്ടും നിവർത്തികേടും കൊണ്ടും ഇവിടെ തുടരുന്നു എന്നതിൽ കവിഞ്ഞൊന്നുമില്ല . നേട്ടങ്ങൾ പങ്കുവെയ്ക്കാൻ ഓടി വരുന്ന മനുഷ്യരിൽ ഒരാൾ പോലും ആകുലതകൾ പങ്കു വെയ്ക്കാൻ ഉണ്ടാകില്ല എന്നുള്ള യാഥാർഥ്യത്തിലും വലുതില്ലെന്ന് തിരോന്തോരം പഠിപ്പിച്ചു . ഗൂഗിൾ മാപ്പ് നോക്കാതെ ഇപ്പോളും പോകാൻ അറിയാവുന്നത് തമ്പാനൂർ റെയിൽവേ  മാത്രം . കാരണം മറ്റൊന്നുമല്ല വിഴിഞ്ഞം - വെങ്ങാനൂർ  റൂട്ട് അല്ലാതെ മറ്റെങ്ങോട്ടും പോകാറില്ല . 

ഫിലിം ഫെസ്റ്റിവൽ കാണാൻ എറണാകുളത്ത്‌ പഠിച്ചിരുന്ന കാലത്തു പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തുള്ള കലാഭവൻ തിയേറ്ററിൽ പോകാൻ ഫിലിം ഫെസ്റിവലിനോ അല്ലാതെയോ പ്ലാൻ പോലുമില്ല !! എന്താല്ലേ !!!





Wednesday, May 14, 2025

ഇന്നും

 പണ്ടെന്നോ ഉച്ചക്കൊന്നുറങ്ങിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ കയ്പ് മാഞ്ഞില്ല ഇന്നും !

പണ്ടെന്നോ ഉണ്ട പത്രമൊന്നു വെച്ച് പോയി 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ തീ കെട്ടിട്ടില്ല ഇന്നും !

പണ്ടെന്നോ അലക്കാൻ വൈകിയതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഒന്നും ഉണങ്ങിയിട്ടില്ല ഇന്നും !

പണ്ടെന്നോ നിറഞ്ഞൊന്നു ചിരിച്ചതാണ് 

ജന്മാന്തരങ്ങൾക്കു മുൻപ് 

അതിന്റെ ഓർമ്മ പോലും ഓർമ്മയാണ് ഇന്ന്