Sunday, June 7, 2026

ഓർമ്മ !

 ഞാനിടയ്ക്കിരുന്നിങ്ങനെ ആലോചിക്കും , സ്നേഹമാണോ അതോ ഓർമ്മയാണോ വലുത് !?

അല്ലെങ്കിൽ നല്ലത് ? അല്ലെങ്കിൽ എന്താണത് തമ്മിലുള്ള ബന്ധം ! ആവോ അറിയില്ല !! കുറച്ചു കൂടി പിടി തന്നത് ഓർമ്മയാണ് ... അല്ലെങ്കിൽ ഓർമ്മകളാണ് ! സ്നേഹം പോലും നമ്മൾ ആവാഹിച്ചെടുത്തു പൊതിഞ്ഞു വെച്ചിരിക്കുന്നത് ഓർമ്മയുടെ വർണ്ണക്കടലാസിലാണ് . ആവാഹനം എന്ന് പറഞ്ഞത് മനപൂർവ്വമാണ്. കാരണം നമ്മുടെ ബോധത്തിലെ ഏറ്റവും പോപ്പുലർ ആയ ഒരു വികാരമായിരുന്നിട്ടു കൂടി നമുക്കിപ്പോളും മര്യാദക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം ! "മൊത്തത്തിൽ ഒരു പൊക മയം" അതുകൊണ്ടു ആവാഹനമേ നിവർത്തിയുള്ളു . അത് പോട്ടെ !!

 ഓർമ്മകൾ ഇടയ്ക്ക് നമ്മൾ പോലും അറിയാതെ നമ്മളോട് പിണങ്ങി ചിലപ്പോ ഇറങ്ങി പോയെന്നിരിക്കാം ... പക്ഷെ ഇറങ്ങി പോകാത്ത ചിലർ ഉണ്ട് . അങ്ങനെയിറങ്ങി പോകാത്തവരെല്ലാവരും കൂടി ഉണ്ടാക്കിയതാണ് നമ്മൾ. ഓർമ്മകൾ ഇറങ്ങി പോയ മനുഷ്യർ തന്മാത്രയിലെ രമേശനെ പോലെ കാറ്റില്ലാത്ത ബലൂൺ പോലെ അർഥശൂന്യരായി പോകും .തീർന്നു പോകും . 

ഏതറ്റം മുതൽ തുടങ്ങണം എന്നറിയാൻ പാടില്ലാത്ത അത്ര ഓർമ്മകൾ ! മറക്കരുതെന്ന് വാശി പിടിച്ചു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ചില ഓർമ്മകളുണ്ട് ... ചിലതല്ല ഒരുപാടുണ്ട് !!

വലുതെന്നു തോന്നിയ പല മനുഷ്യരെ അടുത്തു കണ്ടപ്പോളും പരിചയപ്പെട്ടപ്പോളും നിരാശയാണ് ഫലം. ഒരുപാട് വലുതെന്നു തോന്നിയ ഒരാളെ ഞാൻ കുറച്ചകലെ നിന്ന് കണ്ട ഒരു കാഴ്ച പറയാം. 2009 ലെ ഒരുച്ച സമയം . എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ . ഞാൻ മുംബൈക്ക് പോകാൻ ഗരീബ് രധ്‌ ട്രെയിൻ കാത്തു ഒന്നാമത്തെ പ്ലാറ്റഫോമിൽ നിൽക്കുന്നു. നല്ല തിരക്ക് . ഏതോ ട്രെയിൻ വടക്കുന്നു വരുന്നു. ഞാൻ വെറുതെ ഇങ്ങനെ നോക്കിയപ്പോൾ തേർഡ് എ സി കംപാർട്മെന്റിൽ നിന്ന് ഒരാൾ പുറത്തിറങ്ങുന്നു. നീളൻ ജുബ്ബയും മുണ്ടും വേഷം . കയ്യിലൊരു ചെറിയ ചുവന്ന ട്രോളി ബാഗ് . എന്റെ മനസ്സിൽ ഒരായിരം തൃശൂർ പൂരം ഒരുമിച്ച് കൊടി കയറി . ഈ ജന്മം മരിക്കും മുൻപ് കാണാൻ ആഗ്രഹിച്ച വളരെ ചുരുക്കം മനുഷ്യരിൽ ഒരാൾ.  എനിക്ക് അടുത്ത് പോകണമെന്നുണ്ട്. ആ കൈ ഒന്ന് തൊടണമെന്നുണ്ട് പക്ഷെ ഞാൻ സ്തബ്ധനായി അദ്ദേഹത്തെ നോക്കി നിൽപ്പാണ് . എന്റെ ഉള്ളിലെ ആരാധനയുടെ ആഴം കൊണ്ടാകാം അദ്ദേഹത്തിന്റെ കണ്ണുകൾ  അറിയാതെ എന്റെ മുഖത്ത് വീണു . എന്റെ അന്ധാളിപ്പും ആവേശവും ആരാധനയും തിരിച്ചറിഞ്ഞിട്ടാകാം അദ്ദേഹം എന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു. എന്റെ അടുത്തുനിന്ന ഒരമ്മ  എന്നോട് അതാരെന്നു ചോദിച്ചു.. ശബ്ദം പുറത്തു വന്നില്ല എന്നിട്ടും ഞാൻ പറഞ്ഞൊപ്പിച്ചു -' അതാണ് സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി !!!' ഞാൻ അദ്ദേഹത്തിന്റെ പേര് ഒരുവിട്ടത് മനസ്സിലാക്കി നിറഞ്ഞൊന്നു ചിരിച്ചിട്ട് അദ്ദേഹം കണ്ണിൽ നിന്ന് മറഞ്ഞു ! ആത്മാവിൽ തൊട്ട ആ മഹാനുഭാവനെ കുറിച്ചുള്ള ഓർമ്മ ... അതെന്റെ ഏറ്റവും വലിയ ഓർമ്മകിൽ ഒന്നാണ് . 

 ഇനിയൊന്നു തികച്ചും സ്വകാര്യമായതൊന്നാണ്. എനിക്കേറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒരെണ്ണം. എന്റെ വല്യമ്മാവന്റെ ഇളയ മകൾ. കവിത എന്ന് പേരുള്ള എല്ലാവരും അല്ലി എന്ന് വിളിക്കുന്ന ഒരേ ഒരു അല്ലി കുഞ്ഞു.‌ 12 വയസ്സിനു എന്നേക്കാൾ വയസ്സിനു മൂത്തതായിരുന്നിട്ടു കൂടി ഞാനും വിളിച്ചിരുന്നത് "അല്ലികുഞ്ഞേ" എന്നാണ് . 

ഇടുക്കിയാണ് സ്ഥലം . എന്റെ ബാല്യത്തിലെ ഏറ്റവും നിറമുള്ള ഓർമ്മ അല്ലികുഞ്ഞായിരുന്നു.  സ്‌കൂൾഅവധിക്കു എപ്പോൾ ചെന്നാലും പറയുന്നതെന്തും ചെയ്തു തരും , ഉള്ളതെന്തും പകുത്തു തരുന്നൊരാൾ അങ്ങനെ ഒരാളെ ആ കാലത്തെനിക്ക് വേറെ പരിചയമേ ഇല്ലായിരുന്നു .അംബു കുട്ടൻ എന്ന പേര് ലോപിച്ചു ലോപിച്ചു "അട്ടൻ " എന്നായിരുന്നു എന്നെ വിളിച്ചിരുന്നത് . അതിനു മുൻപോ അതിനു ശേഷമോ എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല ഇനിയൊട്ട് വിളിക്കുകയും വേണ്ട . 

 അമ്മയുടെ പേര് പുഷ്പ എന്നാണെകിലും അല്ലി കുഞ്ഞു വിളിച്ചിരുന്നത് "പുപ്പാന്റി " എന്നാണ് . പുഷ്പാന്റി ലോപിച്ചാണ് പുപ്പാന്റി ആയതു . ഞാനും അല്ലി കുഞ്ഞേ എന്ന് വിളിക്കുന്നത് കേട്ടിട്ട് ഒരു ദിവസം അവിടുന്ന് മടങ്ങുമ്പോൾ 'അമ്മ എന്നോട് പറഞ്ഞു 'അല്ലിയെ അങ്ങനെ ഒന്നും വിളിക്കല്ലേ ....അല്ലി ഒരുപാടു എടുത്തു നടന്നിട്ടുള്ളതാണ് കുഞ്ഞിലേ നിന്നെ' എന്നിട്ടമ്മ എനിക്കോർമ്മ തുടങ്ങാത്ത കാലത്തേ ഒരു സംഭവം പറഞ്ഞു - എനിക്കന്നു വയറ്റിളക്കം പിടിപെട്ടിരിക്കുവാണ് (ചക്കപ്പഴം , മാങ്ങാപ്പഴം , തേൻ എന്ന് വേണ്ട സർവ്വതും രാവിലെ മുതൽ അടിച്ചു കേറ്റും അല്ലി കുഞ്ഞിന്റെ കൂടെ നടന്നു,  അങ്ങനെ കിട്ടിയ പണിയാണ് ).  അങ്ങനെ ഞാൻ മുറ്റത്തു അപ്പിയിട്ടു വെച്ചു. 4 വയസ്സോ മറ്റോ ഉള്ളു. അമ്മ വിവരം അറിഞ്ഞു വന്നപ്പോളേക്കും അപ്പിയൊക്കെ കോരികളഞ്ഞു എന്നെ കുളിപ്പിച്ച് നിർത്തിയിട്ടുണ്ടായിരുന്നു. എന്തിനാ അല്ലി , ഞാൻ ചെയ്തേനെല്ലോ എന്ന് ചോദിച്ചതിന് അലികുഞ്ഞിന്റെ മറുപടി ഇങ്ങനെയാണ് " അതിനെന്നാ പുപ്പാന്റി നമ്മടെ അട്ടനല്ലെ " എന്നാണ്. അത് പറയുമ്പോ അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. 15 അല്ലെങ്കിൽ 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പറയാൻ സാധിക്കാത്ത ഒന്നാണ് ആ പറഞ്ഞതെന്ന ബോധ്യം എനിക്ക് പിന്നീടുണ്ടായി. എനിക്ക് ആ ബോധ്യം ഒക്കെ ഉണ്ടായ കാലത്തു അല്ലിക്കു വയ്യാണ്ടായി . 

ഞാൻ അവസാനം കാണാൻ പോകുമ്പോൾ വീൽ ചെയറിൽ ആയിരുന്നു. ഞാനന്ന് 10 ക്ലാസ്സിൽ ആയിരുന്നു. തീരെ വയ്യാതെ ആയിരുന്നു. എന്നെ കണ്ടപ്പോൾ നിറഞ്ഞു ചിരിച്ചു ." അട്ടനെ കണ്ടിട്ടെത്ര നാളായി ഒന്നടുത്തു വന്നേ ഞാനൊന്നു ശരിക്കു കാണട്ടെ "  അങ്ങനെയാണ് പറഞ്ഞത് . എനിക്ക് കരയാൻ വരുന്നുണ്ടായിരുന്നു . അമ്മ നിന്ന് കരയുന്നുണ്ടായിരുന്നു തൊട്ടടുത്ത് . എന്റെ കയ്യിൽ പിടിച്ചിട്ട് അമ്മയോട് പറഞ്ഞു " അട്ടനു മീശയൊക്കെ വന്നല്ലോ പുപ്പാന്റി ... എനിക്ക് സന്തോഷായി ... കാണാൻ പറ്റിയല്ലോ " . എന്റെ ഒരു തുള്ളി കണ്ണീർ അല്ലികുഞ്ഞിന്റെ മടിയിൽ വീണു. എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു " അട്ടനു വരിക്കചക്കേം തേനും ഭയങ്കര ഇഷ്ടാ ...അമ്മ എടുത്തു കൊടുത്തേ .. കൊച്ചു കഴിക്കട്ടെ ...". 2 മാസങ്ങൾക്കപ്പുറം വൈകിട്ട് 3 മണിക്ക് ഞാൻ സ്‌കൂളിൽ ഉള്ളപ്പോൾ ടീച്ചർ പറഞ്ഞു അംബരീഷിന്റെ ഫാദർ വന്നിട്ടുണ്ട് . ബാഗ് പാക്ക് ചെയ്തു വാ " ഞാൻ പപ്പയോടു ചോദിച്ചില്ല ഒന്നും . പപ്പ എന്നോട് പറഞ്ഞു - അല്ലി പോയി . കഥയിലും നോവലിലും മാത്രം കേട്ട് പരിചയിച്ച ഒരു വാക്കെനിക്ക് അന്നാണ് പരിചയത്തിൽ വന്നത് - ശൂന്യത - എനിക്ക് അന്നാണ്‌ ജീവിതം ശൂന്യമായി പോയെന്നു ആദ്യമായി തോന്നിയ  നാൾ ! അല്ലി കുഞ്ഞു പോയ നാൾ, സ്വാർഥതയ്ക്കപ്പുറം മനുഷ്യനുണ്ടെന്ന് പഠിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട അല്ലികുഞ്ഞു പോയ നാൾ . 

ഓർമ്മകളിലും വലുതെനിക്കൊന്നുമില്ല ഒന്നും !!!


No comments:

Post a Comment