Thursday, November 12, 2020

വാക്കുകൾ .....

 വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ,  അവരെ കേട്ടാൽ ചിലപ്പോൾ  നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....

അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....

വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....


എത്ര ശ്രമിച്ചാലും നമ്മൾക്ക് സംവേദിക്കാനാകാത്ത ചില അനുഭവങ്ങൾ വാക്കുകളെ വെല്ലുവിളിക്കും,..എത്ര പറഞ്ഞിട്ടും നമുക്ക് മടുക്കാത്ത ചില അനുഭവങ്ങൾ പറഞ്ഞു പറഞ്ഞു നമ്മൾ വാക്കുകളെ "പഞ്ഞിക്കിടും"(പഞ്ഞിക്കിടുമെന്ന വാക്കിന്റെ മാർദ്ദവം ഒരിക്കലും അത് അനുഭവിക്കുന്നവന് ഉ ണ്ടാകില്ല ...വാക്കിന്റെ ഒരു കണ്ണ് പൊത്തി  കളി )....എത്ര പറഞ്ഞിട്ടും പറയേണ്ടത് മാത്രം പറയാതെ ചില വാക്കുകൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തും അങ്ങനെ എന്തെല്ലാം എന്തെല്ലാം ......

ജീവിതത്തിൽ ഒരുപാടു സ്വാധീനം ഉണ്ടാക്കിയവരെല്ലാം വാക്കുകൾ നന്നായി ഉപയോഗിക്കുന്നവർ ആയിരുന്നു....ബഷീർ തൊട്ടു പവിത്രൻ തീക്കുനി വരെ നീണ്ട ലിസ്റ്റ് ....വാക്കിന്റെ ദൈവങ്ങൾ....വാക്കുകളിലാണ് ജീവിതം പലപ്പോളും മുന്നോട്ടു ...മുന്നോട്ട് പോകുന്നത്...ഇടയ്ക്കൊക്കെ കിതച്ചു നിൽക്കുമ്പോളും ചിലരുടെ ചില വാക്കുകളിൽ നാം മുന്നോട്ട് പോകും... ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ എല്ലാ നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് വാക്കിന്റെ "പലക"മേൽ ആണ്..."നെല്ലിപ്പലക" കണ്ടാലും നമ്മൾ ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിലരുടെ വാക്കുകൾ ....കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾക്കിടയിൽ വിരലിൽ എണ്ണാൻ തവണ പോലും നേരിട്ട് കാണാത്ത ചിലരുണ്ട്...ജീവിതത്തിന്റെ വസന്തം അവരാണെന്നു തോന്നുന്നത് അവർ പറയുന്ന ചില വാക്കുകളുടെ സൗരഭ്യത്തിൽ ആണ്.

2009 ഇന്റെ അവസാന പാദത്തിൽ ജീവിതം മുംബൈ നഗരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങുന്ന സമയം...ആദ്യമായി മഹാനഗരം കാണൻ പോകുന്നതിന്റെ സന്തോഷത്തേക്കാളും പാലാ വിട്ടു പോകാനുള്ള ജന്മസിദ്ധമായ മടി കാരണം ശൂന്യമായ മനസ്സുമായിട് എറണാകുളം റെയിൽവേ സ്റ്റേഷൻ ഇൽ  നീളുന്നു ഞാൻ..ട്രെയിൻ വരാൻ സമയം ബാക്കി... പേരറിയാത്ത ഏതോ ട്രെയിൻ എവിടുന്നോ വരുന്നു...നമുക്ക് വല്യ താല്പര്യമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ A/C കംപാർട്മെൻറ് ഇൽ നിന്ന് ഒരു ചെറിയ ചുവപ്പു നിറമുള്ള ബാഗ് പിടിച്ചു ഒരാൾ ഇറങ്ങിയപ്പോൾ ,,ഞാനറിയാതെ എന്റെ കണ്ണിൽ അയാളെ പതിഞ്ഞു...ട്രെയിൻ വന്ന ആ തിരക്കിനിടയിലും എനിക്കയാളെ മനസ്സിലായി....ഗിരീഷ് പുത്തഞ്ചേരി....ദൈവമേ ഗിരീഷ് പുത്തഞ്ചേരി ....ആരും തിരിച്ചറിയാതെ ആ ആൾക്കൂട്ടത്തിൽ നടന്നു പോകുമ്പോൾ എങ്ങനെയെന്നെനിക്കിന്നുമറിയില്ല, ആ ദൈവം എന്നെ നോക്കി ....അദ്ദേഹം നോക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം നിറഞ്ഞൊന്നു ചിരിച്ചു....ഓർമ്മകൾ നശിക്കാത്ത കാലത്തോളവും എന്റെ കയ്യിലുണ്ടാകുമെന്നെനിക്കുറപ്പുള്ള ഒരു ചിരി ..."പല നാലണഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപനമേ "....ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അദ്ദേഹം കാഴ്ച്ചയിൽ നിന്ന് മറയുമ്പോളേക്കും... മൂന്നോ നാലോ മാസങ്ങൾക്കിപ്പുറം   മുംബൈ നഗരത്തിൽ , ഒരു നനഞ്ഞ രാത്രിയിൽ ,  വീട്ടിൽ നിന്ന് 'അമ്മ വിളിച്ചിട്ടു പറഞ്ഞു ....അമ്പു നീയറിഞ്ഞോ...ഗിരീഷ് പുത്തഞ്ചേരി പോയെടാ ....അമ്മയ്ക്കറിയാമായിരുന്നു ആ മനുഷ്യനോടെനിക്കുള്ള ആദരവ് എത്രയായിരുന്നെന്നു....അന്നത്തെ ആ ഷോക്ക് ഇന്നിതെഴുതുമ്പോളും തീർന്നിട്ടില്ല...നഷ്ടബോധവും...വാക്കുകൾ പ്രാണനായിരുന്നയാൾ...അയാളെ നേരിട്ട് കണ്ടിട്ട് മിണ്ടാനാവാതെ പോയ നഷ്ടം ഈ ജന്മം ഇനി തീർക്കാനാവില്ലല്ലോ.....

വാക്കുകളിൽ കടലോളം സ്നേഹം നിറച്ചവർ 
വാക്കുകളിൽ വെടിയുണ്ട ഒളിപ്പിച്ചവർ...
വാക്കുകളിൽ തീരാ നോവ് ഒളിപ്പിച്ചവർ 
വാക്കുകളിൽ ഒന്നുമേ പിടി തരാത്തവർ 
വാക്കുകളിൽ അവനവനെ പകുത്തു തന്നവർ 

വാക്കുകൾ....വാക്കുകൾ ....വാക്കുകൾ .......



വാൽ : ....ഒരുപാടു ഇനിയും ബാക്കിയുള്ളത് കൊണ്ടാവാം വാക്കുകളെല്ലാം എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു....ഞാൻ നിർത്തി....സുല്ല് വിളിച്ചേ...

Thursday, October 15, 2020

സ്നേഹം

 അങ്ങനെ അക്കിത്തം പോയി . മനുഷ്യ സ്നേഹത്തിലും വലുതായി മനുഷ്യ ജന്മത്തിൽ ഒന്നുമില്ലെന്ന്‌ പഠിപ്പിച്ചൊരാൾ പോയി ...ചെറിയ ഒരു കാര്യം വളരെ ചെറിയൊരു കാര്യം പറയാം 

പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു വാർത്ത , ഒരു ഫോട്ടോ , ഒരു നർമ്മം , ഒരു പാട്ടു അങ്ങനെ എന്തെങ്കിലും നമ്മളോട് പ്രിയമുള്ളൊരാൾ / നീ പങ്കിടുമ്പോൾ ,  വളരെ നിസ്സാരമായി ഇത് ഞാൻ കണ്ടതാണെന്നോ കേട്ടതാണെന്നോ പറഞ്ഞൊഴിയാം ...എന്നാൽ അതിനു പകരം, ആദ്യമായി കാണുന്നവനെ പോലെ നമുക്കൊന്ന് അന്ധാളിക്കാം , അമ്പരക്കാം  ... ഉള്ളിൽ ആ പങ്കിടലിന്റെ സ്നേഹത്തിൽ  പൂത്തുലയാം  ... എന്നിട്ട്  നമ്മൾ ആദ്യം കണ്ട കാഴ്ചകൊളൊക്കെ മറന്നിട്ട് .."നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു " എന്ന് ചോദിച്ചു അന്തം വിടാം ..ആ കാണിക്കുന്ന ചെറിയ കള്ളമാണ് നമ്മുടെയൊക്കെ വെറും സ്നേഹം ... അല്ല നിലവാരമുള്ള സ്നേഹം അന്തസ്സുള്ള സ്നേഹം ... ശരിയല്ലേ ? ശരിയല്ലെങ്കിലും എനിക്ക് ശരിയാണ് ( അക്കിത്തം ശാന്തിയോടെ വിശ്രമിക്കട്ടെ )

Friday, September 25, 2020

ചതി മാത്രം

വികാരങ്ങളിൽ വെച്ചേറ്റവും വിലപിടിച്ചതു ...അത് സ്നേഹം തന്നെയാണ്. അതിന്റെ പേരിലാണ് സർവ്വസവും . അതിന്റെ പേരിലാണ് ആളുകൾ ജീവിതം ഇട്ടെറിഞ്ഞു സമാധാനം തേടി മറ്റു ലോകങ്ങളിലേക്ക് യാത്ര പോകുന്നത്, അതിന്റെ പേരിലാണ് ആളുകൾ ചിലപ്പോൾ വെട്ടിക്കൊല്ലുന്നത് അങ്ങനെ എന്തെല്ലാം...

        പ്രണയിക്കുമ്പോൾ കണ്ണ് കാണാൻ പാടില്ല...അങ്ങനെ തന്നെ വേണം അല്ലെങ്കിൽ പിന്നെന്തു പ്രണയം...പ്രണയിക്കുമ്പോൾ അസ്ഥിയിൽ പിടിച്ചു തന്നെ പ്രണയിക്കണം...പ്രണിയിക്കുമ്പോൾ നമ്മൾ നമ്മളിലേക്ക് ചുരുങ്ങണം....പ്രണയിക്കുമ്പോൾ സർവ്വതും മറന്ന് അവനവനെ തന്നെയങ്ങ് മറന്ന്  കളയണം....പ്രണയിക്കുമ്പോൾ മറ്റൊരു നിലപാടും ആവശ്യമില്ല...പ്രണയിക്കുമ്പോൾ അതുവരെ അജ്ഞാതമായിരുന്ന ഉടലറിവുകളിലേക്കു പടർന്നു കയറണം.... പ്രണയിക്കുമ്പോൾ രാവ്‌ പുലരുവോളവും പകലിരുളുവോളവും സ്വപ്‌നങ്ങൾ കാണണം.... പ്രണയിക്കുമ്പോൾ പ്രണയമൊഴിച്ചുള്ളതെല്ലാം തെറ്റുകളും പ്രണയം മാത്രം ശരിയുമാകണം...... പ്രണയിക്കുമ്പോൾ പ്രണയത്തിലേക്ക് ജനിക്കുകയും  പ്രണയമൊഴിച്ചുള്ള ലോകത്തിൽ നിന്ന് മരിക്കുകയും ചെയ്യണം. 


ഒടുവിൽ ...പ്രണയിക്കുമ്പോൾ എന്തിന്റെയൊക്കെയോ പേരിൽ പ്രണയം അവസാനിപ്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചു പോകാനുമുള്ള അവകാശവും എല്ലാവർക്കുമുണ്ട്...എല്ലാവര്ക്കും...തീർച്ചയായും ഉണ്ട് 

പക്ഷെ അപ്പോൾ ......


നമ്മൾ നമ്മളെ തന്നെ പകുത്തു കൊടുത്ത നിമിഷങ്ങൾ , നമ്മൾ ലോകത്തോട് മുഴുവൻ വെല്ലുവിളിച്ചു ചെയ്ത സ്നേഹ പ്രകടനങ്ങൾ, നമ്മൾ പ്രണയമാണ് സർവ്വതിലും വലുതെന്നു അടിവരെയിട്ടുകൊണ്ട് ആവർത്തിച്ചു ചുംബിച്ച കവിൾത്തടങ്ങൾ, നമ്മൾ പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ട അടിവയറ്റിലെ ചൂടും ചൂരും ഇതൊക്കെയും ...ഇതൊക്കെയും നമ്മുടെ വ്യക്തിത്വം തന്നെയാണെന്ന്  മറന്നു പോകുന്നുവെങ്കിൽ ... ഒരൊറ്റ നശിച്ച നിമിഷത്തെ തോന്നലിനു നിങ്ങളുടെ മുഴുവൻ പ്രണയത്തെയും ലോകത്തിന്റെ വെറും ആസക്തിക്കു ചുമ്മാതങ്ങു വിറ്റു കളയുന്നെങ്കിൽ , ഇതൊക്കെയും നമ്മുടെ വെറും വെറും ഭൂതകാലമാണെന്നു വിചാരിച്ചു ലോകത്തിനു പകുത്തു കൊടുത്തെങ്കിൽ, നമ്മൾ വെറും തോൽവികളല്ല, ലോക തോൽവികൾ ആണ്. പ്രണയം നശിച്ചതിന്റെ  പേരിൽ  ആണിനെ നാണംകെടുത്താൻ ഒരു പെണ്ണും തുനിയാത്തതു ആണിന് നാണോം മാനോം ഇല്ലാത്തതു കൊണ്ട് ആണോ അതോ പെണ്ണിന് അല്മഭിമാനം ഉള്ളത് കൊണ്ടാണോ ?

അറിയില്ല . പക്ഷെ ഒന്നറിയാം.... ലോകത്തെ ഏറ്റവും കൊടിയ  ചതിയുടെ കഥകൾ അറിയാൻ ലോക ക്ലാസിക് കഥകൾ വായിക്കേണ്ട, അനശ്വര കവിതകളോ നോവലുകളോ വായിക്കേണ്ട ...ഒന്നും വായിക്കേണ്ട ...ഒരു രണ്ടു നിമിഷത്തേക്ക് ഏതെങ്കിലും ഒരു പോൺ സൈറ്റ് ഇൽ ഒന്ന് കേറി നോക്കിയാൽ മതി...വഞ്ചനയുടെ, കൊടും ചതിയുടെ വീഡിയോ ബൈറ്റ്കൾ കുന്നുകൂടി കിടപ്പുണ്ടാകും അവിടെ. അവനവന്റെ ഐഡന്റിറ്റി അതി വിദഗ്ദ്ധമായി ഒളിപ്പിച്ചു കൊണ്ട്, പ്രണയിച്ചവളെ.... കടലോളം സ്നേഹിച്ചവളെ.... ഒരുളുപ്പുമില്ലാതെ ലോകത്തിനൊറ്റു കൊടുക്കുന്ന മൃഗങ്ങളെ കാണാം...ഇനിയൊന്നും പറയാനില്ല 


വാൽ : ഇത് വായിച്ചിട്ടു ആർക്കേലും വിഷമം തോന്നിയാൽ അത് എനിക്ക് പുല്ലാണ് ...അത്  മാത്രമല്ല ...!%%@@ **&%$ ആണെനിക്ക് 



Thursday, September 17, 2020

ചില അർത്ഥ വ്യാഖ്യാനങ്ങൾ *

 

നിഷ്പ്രയാസം - നീ ഇല്ലാതെ വല്യപ്രയാസം 


നിസ്വാർത്ഥം - നീ ഇല്ലതെല്ലാം സ്വാർത്ഥം 


നിർവികാരം -നീ ഇല്ലാതെന്തു വികാരം 


നീരസം - നീയില്ലാതെന്തു രസം 


അങ്ങനെ എത്രയെത്ര നീ ....

ചുരുക്കി പറഞ്ഞാൽ, നീയാണ് ശരിക്കും നീ 

ഞാനൊക്കെയെന്തു ........വെറും ഒരു ഞാൻ !!!


*മലയാളം നന്നായി അറിയുന്നവർ വായിക്കരുതെന്നു അപേക്ഷ.


 മറ്റൊന്നും കൊണ്ടല്ല , അക്ഷരത്തിനോ വാക്കിനോ അല്ല പ്രാധാന്യം ഇവിടെ മറിച്ചു  ...ഭാവ മുഖ്യം കവി തോന്നിവാസം എന്നാണല്ലോ .....


അമ്പു

Sunday, August 23, 2020

കാലം ഉണ്ടായിരുന്ന കാലം


വള്ളി ചെരുപ്പിന്റെ മുഖത്തെ വട്ടപ്പൊട്ടിന്റെ കാലത്തു കാലം ,

സന്ധ്യക്ക്‌ കൃത്യമായി ഉമ്മറപ്പടിയിൽ നാമം ചൊല്ലിയിരുന്നു...

  ഉണക്കു കപ്പ  കണ്ണീരുകൂട്ടി  എരിഞ്ഞു തിന്ന കാലത്തു കാലം ,

കൽ വിളക്കിൽ തിരി തെളിക്കാൻ കാത്തു നിന്നിരുന്നു ...

കരിവിളക്കിന്റെ പുകയിൽ കരിഞ്ഞു പോയ കാലത്തു കാലം 

ഒരു കുപ്പി ഗോലി സോഡാ ലഹരിയായി പതഞ്ഞു നിന്നിരുന്നു ....

കാലം പോയ കാലത്തു 

നാമം ചൊല്ലാറില്ല കാലം 

തിരികളൊന്നുമേ തെളിക്കാറില്ലാ കാലം 

ലഹരികളൊക്കെയും ലഹരികളായ കാലം 

കാലം ഇപ്പൊ കാലം മാത്രമാണ് .....




  

Tuesday, July 21, 2020

ഒറ്റവരി കഥ

ഞാൻ നിന്റെ അടുത്തു  സംസാരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കാറുണ്ട് എന്റെ ഉള്ളിൽ ഇത്ര നല്ല ഞാനുണ്ടോ എന്ന് ...അത് നീ അത്ര നല്ലതായിരിക്കുന്നതു കൊണ്ട് തന്നെയാണ് അല്ലെ ?

വാൽ : copy റൈറ്റ് ഉണ്ട് ...എനിക്കല്ല ...ആർക്കാണെന്ന് ചോദിച്ചാൽ പറയില്ല , എത്ര ചോദിച്ചാലും പറയില്ല ☺️

Monday, June 29, 2020

കാലം

ആത്മ കഥ എന്നു വേണമെങ്കിൽ പറയാവുന്ന "എന്റെ കഥ " എഴുതുമ്പോൾ മാധവികുട്ടി 40 വയസ്സ് തികച്ചിട്ടില്ല  എന്ന് തോന്നുന്നു. കാലം, സമയമനുവദിച്ചു തരുമോയെന്ന ആകുലതയിൽ അവരെഴുതിയതാണത് . അവരോടുള്ള ഏറ്റവും വലിയ ബഹുമാനം അവർ കാലത്തോട് കാണിച്ച ആ ബഹുമാനമാണ് .'സഫലമീ യാത്ര' എഴുതിയ കക്കാടും 'നന്ദി' എഴുതിയ സുഗതകുമാരി ടീച്ചറും കാലത്തോട് കാണിച്ച ബഹുമാനമുണ്ട് ആ കവിതകളിൽ നിറയെ .

......'വരും കൊല്ലം ആരെന്നും എന്തെന്നുമാർക്കറിയാം '... ആ വരികളിലെത്ര, എത്ര കാലുഷ്യങ്ങൾ ഉരുകിയൊലിച്ചു പോയി ...സത്യമായും ...കവിയുടെ പുണ്യം കവിതയുടെയും .കവിതയെ പറ്റി പറഞ്ഞപ്പോളാണ് പണ്ടൊരിക്കൽ ആരുമറിയാതെ കോളേജിൽ പഠിക്കുന്ന കാലത്തു മാതൃഭൂമി യുടെ കോളേജ് പംക്തിയിൽ ഒരക്രമം കാണിച്ചു . ആരുമറിയാതെ ഒരു സാധനം (കവിതയെന്നൊക്കെ പറഞ്ഞാൽ അത് അപരാധമാകും ) എഴുതി അയച്ചു . ആരോടും പറഞ്ഞില്ല ആരോടും . അഥവാ മഹാത്ഭുതം സംഭവിച്ചാൽ എല്ലാവരെയും ഞെട്ടിക്കാമെന്നും മാറ്റുമോർത്തു ഒരുപാടു കോള്മയിര് കൊണ്ടു മനസ്സിൽ . അതെ സമയം  തന്നെ എന്റെ ഒരു നിലവാരം എനിക്കറിയാവുന്ന കൊണ്ട് അയച്ച സംഭവം തിരിച്ചു വരുമെന്നു പോലും കരുതിയിരുന്നില്ല. പക്ഷെ . വെട്ടി തിരുത്തി ഭാവിയിലേക്ക് ഉള്ള ആശംസകളോടെ അത് തിരിച്ചു വന്നു . അവർ തന്ന ആശംസ കുറച്ചൊരു സമാധാനം തന്നെങ്കിലും ഉള്ളിന്റെയുള്ളിൽ എന്നെ കടലെടുത്തു .പുറംലോകം അറിയാത്ത ആ മഹാ രഹസ്യം ഇന്നിവിടെ നഗ്നനാക്കപ്പെട്ടു ....പറഞ്ഞു വന്നത് കാലത്തേ പറ്റിയാണ് . കാലം കാണിച്ച ഔദാര്യങ്ങളെക്കുറിച്ചു ഇടയ്ക്കിടക്ക് ആലോചന വരും .

മലമ്പുഴ ഡാം കണ്ടു തിരിച്ചു വരുന്ന 11 വയസ്സുള്ള ഒരു കുട്ടി  സൈഡ് സീറ്റിൽ മഴ കൊണ്ട് ബസ്സിൽ രാപ്പാടി കേഴുന്നുവോ എന്ന് പാട്ടു കേട്ടപ്പോൾ വെറുതെ കണ്ണ് നിറഞ്ഞു പോയി ...അന്ന് കരുതി പാട്ടുള്ള ഒരു വണ്ടി സ്വയം മഴയത്തു ഡ്രൈവ് ചെയ്യുന്നതിലും വലിയ സൗഭാഗ്യം ഇല്ലാന്ന് ...കാലം ഒരുപാടു കാരുണ്യം കാണിച്ചു , എംസി റോഡ് ഇൽ കണ്ണ് കാണാനാകാത്ത മഴയത്തു വഴിയരികിൽ കാലത്തിന്റെ ഔദാര്യം ഞാൻ ഓർമ്മിച്ചു ....

സ്വന്തത്തിലുള്ള ചില മുതിർന്ന കുട്ടികളുടെ പാകമല്ലാത്ത ഉടുപ്പുകൾ മാത്രം സ്വന്തമായുണ്ടായിരുന്ന കാലത്തു പാകമുള്ള ഒരുടുപ്പ് വലിയ സ്വപ്നം ആയിരുന്നൊരു കാലം . കാലം സൗമനസ്യം കാണിച്ചത് കൊണ്ട് കറങ്ങുന്ന പടിക്കട്ടുകളിൽ  നിന്ന് കയ്യിൽ വിലകൂടിയ വസ്ത്രങ്ങളുമായി ഞെളിഞ്ഞിറങ്ങുമ്പോൾ അറിയാതെ തന്നെ ചന്ദ്രലേഖയിലെ  ശ്രീനിവാസന്റെ കഥാപാത്രത്തിന് എന്റെ മുഖമുണ്ടായിരുന്നത് ഓർമ്മ വരും . കുല പഴുപ്പിക്കാൻ ചാക്കിൽ കെട്ടി വെച്ച നാളുകൾ ജയിക്കാനെനിക്ക് അവസരം തന്ന കാലമേ നന്ദി .

കാലത്തിന്റെ വലിയ ഔദാര്യങ്ങൾ ഒരുളുപ്പുമില്ലാതെ വാങ്ങിയതുകൊണ്ടാകും കാലുഷ്യമല്ല നമ്മുടെ ഭാഷയാകേണ്ടതെന്നു തോന്നിയിട്ടുണ്ട് . കാലുഷ്യമില്ലാത്ത മനസ്സിന് കനം തീരെ ഇല്ലാതാകുമെന്നും . അങ്ങനെ തീരെ കനമില്ലാതെയാകുമ്പോൾ നമുക്ക് പ്രകൃതിയുടെ വചനങ്ങൾ കേൾക്കാമെന്നുമാണ് അറിഞ്ഞിട്ടുള്ളത് . തെറ്റിദ്ധരിക്കണ്ട , ഓഷോയോ കൃഷ്ണമൂർത്തിയോ ജിബ്രാനോ റൂമിയോ ഒന്നുമല്ല ...പ്രതിഭാസങ്ങളായിരുന്നവർ അവർ . ഞാൻ ഉദ്ദേശിച്ച സീൻ വളരെ ചെറുതാണ് വളരെ വളരെ ചെറുത് . അതിത്രയെ ഉള്ളു . എപ്പോളെങ്കിലും സമയം കിട്ടുമ്പോൾ , തിരക്കൊഴിഞ്ഞ നേരത്തു , ജനലരികത്തിരിക്കുക അല്ലെങ്കിൽ വാതിൽ പടിയിലിരുന്നു വെളിയിലേക്കു നോക്കുക . മഴയാകട്ടെ വെയിലാകട്ടെ , വെളിയിലേക്ക് നോക്കുക .
ഒന്നിനെക്കുറിച്ചും ആലോചിക്കാതെ ,
കൂട്ടുകാരെ ഓർക്കാതെ ...
ചെയ്തു പോയ കാര്യങ്ങളോർക്കാതെ ...
വരാനിരിക്കുന്നതോർക്കാതെ ...
നിങ്ങളെക്കുറിച്ചുപോലുമോർക്കാതെ ....
ഒന്നുമൊന്നും ഓർക്കാതെ പ്രകൃതി കണ്ട് എത്ര നേരമിരിക്കാമെന്നു നോക്കിയിട്ടുണ്ടോ . ഇല്ലെങ്കിൽ ,പറ്റിയാലോന്നു നോക്കണം . സത്യമായും ചില കുഞ്ഞു വെളിപാടുകൾ നമ്മളെ തേടിയെത്തും. ഇനിയെത്തിയില്ലെങ്കിൽ അതിനർദ്ധം ഒരുപാടു ഭാരപ്പെട്ടത് എന്തൊക്കെയോ ഉള്ളിലുണ്ടെന്നാണ് . ഇറക്കി വെയ്ക്കാൻ കഴിയുന്ന എന്തൊക്കെയോ ഉണ്ട് . എന്റെ കാര്യം അത്രക്ക് മെച്ചമല്ല എന്നാലും  അത്രയ്ക്ക് മോശവുമല്ല . സമയം കിട്ടിയാൽ 5 മിനിറ്റ് കൊണ്ട് റിസൾട്ട് അറിയാവുന്ന ഒരു ചെറിയ പരിപാടിയാണ് . മൗനത്തിൽ നാം എപ്പോളും സഞ്ചരിക്കുന്നത് അകത്തേക്കാണല്ലോ . ഉള്ളിലേക്ക് എത്ര സഞ്ചരിക്കുന്നോ അപ്പോളെല്ലാം നാം നമ്മുടെ ഊച്ചാളിതരങ്ങൾ കണ്ടുകൊണ്ടേയിരിക്കും തിരശീലയിലെന്ന പോലെ .ജാള്യതയില്ലാതെ കാണാം കാരണം നമ്മളൊക്കെ വെറും ദുർബലരായ മനുഷ്യരല്ലേ ...

അവസാന വാചകം കടമാണ് . പക്ഷെ കടം പറയുന്നില്ല . ഞാൻ പറയാൻ കണ്ടു പിടിക്കുന്നതൊക്കെയും മുൻപേ പറഞ്ഞ രഞ്ജിത് ഭായ് , നിങ്ങളോടെന്തു പറയാൻ ...നന്ദി കാലത്തിനും രഞ്ജിത്തിനും പിന്നെ നിനക്കും .