പ്രപഞ്ചം വായിച്ചു കൊണ്ടിരിക്കുന്ന
ഏറ്റവും മനോഹരമായ കവിതയാണ്
പ്രാണൻ
"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള്‍ കേള്ക്കനായെക്കും
എംടി എഴുതിയത് ഓർമ്മ വരുന്നു
പ്രായം ചെല്ലും തോറും എഴുത്തു കുറയാൻ കാരണം എന്തെന്നാൽ അനുഭവങ്ങളുടെ , അറിവിന്റെ വ്യാപ്തി കൂടുംതോറും നമുക്ക് എഴുതാൻ പേടിയാകുമെന്നു ...ഓരോ അക്ഷരങ്ങളെ കുറിച്ചും നാം കൂടുതൽ കരുതലുള്ളവരാകുമെന്നു ....
അദ്ദേഹം ആ പറഞ്ഞത് എഴുത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുപാടു കാര്യങ്ങളിൽ അതിനു അപ്ലിക്കേഷൻ ഉണ്ടെന്നാണ് തോന്നുന്നേ
ആഴമുണ്ടെന്നു കരുതി എടുത്തു ചാടിയത് പലതും ആഴമില്ലാതെ വീണു കാലൊടിഞ്ഞപ്പോളാണ് മനസ്സിലായത് മനുഷ്യരുടെ ആഴം അളക്കാൻ ബുദ്ധിമുട്ടാണെന്ന് ....
പൊള്ളയാണെന്ന് കരുതി തുറക്കാത്ത പലതും ക്ലാസ്സിക് ആണെന്ന് ഒരുപാടു കഴിഞ്ഞു ബോധ്യപ്പെട്ടപ്പോളാണ് മനുഷ്യരെ വായിക്കാൻ എളുപ്പമല്ലെന്ന് തീർച്ചയായത്
അങ്ങനെ വരുമ്പോൾ കരുതലുണ്ടാകേണ്ടത് എന്റെ കൂടി ആവശ്യമാണ് ..കാലൊടിയാതിരിക്കാൻ മാത്രമല്ല ആഴങ്ങളിൽ നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവും കൂടിയാണ് അത് ...സംസാരിക്കുമ്പോൾ , കാണുമ്പോൾ , സംവദിക്കുമ്പോൾ ഒക്കെയും ആരുടെ ഏതഭിപ്രായത്തോടും തിരിച്ചെന്തെങ്കിലും പറയാൻ മടിയാണിപ്പോൾ ... അഭിപ്രായം എന്ന concept തന്നെ എനിക്കങ്ങു മനസ്സിലായിട്ടില്ല ....നമുക്കെങ്ങനെ നമ്മുടേതല്ലാത്ത മറ്റൊരാളുടെ ഒരു വികാര പ്രപഞ്ചത്തെ കുറിച്ച് ( വികാര പ്രപഞ്ചം മാത്രമല്ല മറ്റെന്തൊക്കെയോ ഉള്ള ഒരു ലോകം ) അതിൽ കയറി അഭിപ്രായം ( അഭിപ്രായം അല്ലെങ്കിൽ എന്തെങ്കിലും രണ്ടു വാക്കു )പറയാൻ കഴിയും ...തിരിച്ചും ഇതേ സംഭവം ഉണ്ട് ...
ഞാനും നീയും കണ്ടു മറന്ന എത്രയോ സിനിമകൾ കഥകൾ കവിതകൾ ... അതിൽ നിനക്കീ ജന്മം ഓർത്തെടുക്കാൻ സാധിക്കാത്ത എത്ര പ്രയോഗങ്ങൾ എന്റെ നാവിൻ തുമ്പിലുണ്ടെന്നറിയോ അതേപോലെ എന്റെ സ്മ്രിതികളിൽ ഒരിടത്തും തെളിയാനിടയില്ലാത്ത എത്ര കവിതകൾ സൂര്യനെപ്പോലെ ജ്വലിച്ചിട്ടുണ്ടാകും നിന്റെ ഓർമ്മകളിൽ ....ആ ഒറ്റ കാര്യം എടുത്താൽ മനസ്സിലാകും ...എന്തൊക്കെയോ എവിടെയൊക്കെയോ ഒരുപോലെയൊക്കെ തോന്നിയിരുന്നെങ്കിലും , തോന്നുന്നുവെങ്കിലും ...അതിനപ്പുറം എവിടെയൊക്കെയോ വേറെ തന്നെ ലോകങ്ങളിൽ ആണ് നമ്മൾ ...പക്ഷെ ലോകങ്ങളൊന്നല്ലേങ്കിലും ആഴങ്ങളിൽ വീണു പൊലിയാൻ ഒരു ഭാഗ്യം വേണം അല്ലെ ....
വാൽ :
"മഴ തോർന്നിടുമ്പോൾ കുട ശാപമല്ലേ " കവിതയാണോയെന്നു പോലുമറിയില്ല പക്ഷെ കേട്ട അന്ന് മുതൽ മനസ്സിൽ കിടക്കുന്ന വരികൾ
ശരി തെറ്റുകളുടെ ആപേക്ഷികതയെക്കുറിച്ചു ...
നന്മ തിന്മകളുടെ ആപേക്ഷികതയെക്കുറിച്ചു ...
പാണ്ഡിത്യത്തിന്റെ വെളിച്ചതിനുമപ്പുറമുള്ള വെളിച്ചത്തെക്കുറിച്ചു ...
അജ്ഞതയുടെ ഇരുളിനും അപ്പുറമുള്ള ശാന്തിയെക്കുറിച്ചു ...
പണത്തിന്റെ സമൃദ്ധിയിൽ പിണം ആകുന്നതിനെ കുറിച്ച്
വേരുകൾ ജീവന്റെ ജീവൻ ആകുന്നതിനെക്കുറിച്ചു
മനുഷ്യത്വമാണ് ഏറ്റവും വലിയ ശരിയെന്ന്നെക്കുറിച്ചു
പറഞ്ഞു തന്നവർക്ക് ....പുസ്തകങ്ങൾക്ക് നന്ദി
നമുക്ക് മനസ്സിലാക്കാൻ പറ്റിയ കുറച്ചു ശരികൾ മാത്രമല്ല നമുക്ക് മനസ്സിലാക്കാൻ കഴിയാതെ പോയ നമ്മുടെ കുറെ തെറ്റുകളും കൂടി ചേർന്നതാണ് നാം സ്വന്തമാക്കിയ നമ്മുടെ മനഃ സമാധാനം
ഇപ്പോഴും ചായയിൽ ബിസ്‌ക്കറ്റ് മുക്കിയാണ് കഴിക്കാറ്
ഇപ്പോഴും ഒറ്റ ഇരുപ്പിൽ 10 ഐസ് ക്രീം കഴിക്കും
ഇപ്പോഴും മഴ കണ്ടാൽ കണ്ടിരിക്കാൻ തോന്നും
ഇപ്പോഴും നാണിടെ കയ്യിൽ നിന്ന് മിട്ടായി ചോദിക്കാറുണ്ട്
ഇപ്പോഴും ബഷീറിനെയും വിജയനെയും ഓർക്കാറുണ്ട്
ഇപ്പോഴും എം ടി യെ കാണണമെന്ന് തോന്നാറുണ്ട്
ഇപ്പോഴും ജിലേബി കണ്ടാൽ കൊതി വരും
ഇപ്പോഴും ആകാശദൂത് കണ്ടാൽ കരയും
ഇപ്പോഴും പന്നിയിറച്ചി ഭയങ്കര ഇഷ്ടമാണ്
ഇപ്പോഴും കള്ളു കുടിക്കുന്നതിനോട് പുച്ഛമാണ്
ഇപ്പോഴും ചിലരെ പറ്റി കുറ്റം പറയാറുണ്ട്
ഇപ്പോഴും എന്റെ കുറ്റം കേട്ടാൽ അംഗീകരിക്കില്ല
ഇപ്പോഴും വെറുതെയിരുന്നാൽ നിന്നെ ഓർമ്മ വരും
ഇപ്പോഴും ജീവിതത്തിൽ ജീവിതം നോക്കുവാ
പുതിയ കാലം ...പഴയ കാലം എന്നൊക്കെയുള്ള വേർ തിരിവ് നമുക്ക് മനുഷ്യർക്കെ ഉള്ളു കാലത്തിനാ വേർതിരിവില്ല എന്നതാണ് സത്യം .പക്ഷെ നമ്മൾ മണ്ടന്മാർ പോയ കാലത്തിനെ മറക്കാൻ ഭയങ്കര കഴിവുള്ളവരാണല്ലോ ...പറയാൻ കാരണം നമ്മുടെ പുതിയ തലമുറയുടെ തമാശകളാണല്ലോ ട്രോളുകൾ ... അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ന്റെ ഇക്വാലിറ്റിയുടെ ഒക്കെ പേരിൽ ആളുകൾ വല്ലാതെ വിമര്ശിക്കപെടുമ്പോൾ വിഷമം തോന്നാറുണ്ട് ....
'വരിക്കാശ്ശേരി മന സെറ്റിട്ടാലോ ' എന്ന ഡയലോഗ് ദിലീഷ് പോത്തന്റെ കഥാപാത്രം പറയുന്നത് കേട്ട് ഞാനും കയ്യടിച്ചിട്ടുണ്ട് .ഷാജി കൈലാസിനെ നോക്കിയുള്ള ആ ചിരിയിൽ നമ്മൾ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങളുണ്ട് ... 29 ആമത്തെ വയസ്സിൽ അങ്ങേരു സംവിധാനം ചെയ്ത ഒരു സിനിമ യുടെ പേരാണ് കമ്മിഷണർ . തൊട്ടടുത്ത വര്ഷം വീണ്ടും 'ദി കിംഗ് '....ഇനി കൂടുതൽ പറയണ്ടല്ലോ ....തിയേറ്ററിൽ സീറ്റിൽ കയറി നിന്ന് വിസിലടിച്ച ഒരു തലമുറയ്ക്കു ഷാജി കൈലാസ് എന്ന പേര് ഇന്നും ദിലീഷ് പോത്തനും ലിജോ ജോസ് നും മുകളിലാണെന്നു ഞാൻ കണ്ണുമടച്ചു പറയും സംശയമുണ്ടേൽ നിങ്ങൾ വീട്ടിൽ 40 നും 50 ഇനും ഇടയിലുള്ള സിനിമ പ്രാന്തന്മാരോട് ചോദിക്ക് അവർ പറയും " മുഹമ്മദ് സർക്കാർ ഈസ് ഹൈലി ഇൻഫ്ളമബിൾ "എന്ന് .
നാച്ചുറൽ ആക്റ്റിംഗും കണ്ണിന്റെ മാസ്മരികതയൊക്കെ നിങ്ങൾ പാടി പുകഴ്ത്തിക്കോളൂ എത്ര വേണമെങ്കിലും പക്ഷെ ഇടയ്ക് തന്റെ 27 മത്തെ വയസ്സിൽ മോഹനലാൽ ചെയ്ത അമൃതം ഗമയ കാണണം 24 മത്തെ വയസ്സിൽ ജയറാം ചെയ്ത മൂന്നാം പക്കം കാണണം . 29 മത്തെ വയസ്സിൽ സിദ്ധിക്ക് (ലാൽ ) ചെയ്ത സിനിമയുടെ പേരാണ് റാംജി റാവു സ്പീകിംഗ് ...ദേവാസുരം 29 മത്തെ വയസ്സിൽ എഴുതിയ രഞ്ജിത് ഉണ്ട് .....എന്നിട്ട് നിങ്ങൾ ട്രോള്ളിക്കോ ....പാണന്മാർ ഓരോ കാലത്തും പാടി നടക്കുന്നത് അതാത് കാലത്തേ ഉണ്ടാകു എന്നെനിക്കു തോന്നുന്നു . പുതിയ കാലത്തിന്റെ പാണന്മാർ ആണെല്ലോ സോഷ്യൽ മീഡിയ ...
നിങ്ങൾ എത്ര വേണേലും പാടി പുകഴ്ത്തിക്കോളൂ പുതിയ കാലത്തിന്റെ അവകാശികളെ , പ്രതിഭകളെ പക്ഷെ , പോയ കാലത്തെ ഒരാളെ ഇന്നിന്റെ ശരിതെറ്റുകളിലിട്ടു ട്രോൾ ചെയ്തു കൊല്ലുമ്പോൾ ഒന്നാലോചിക്കണം , അവർ പ്രതിഭയായിരുന്നു ....അവർ പ്രതിഭാസങ്ങൾ ആയിരുന്ന കാലം നെഞ്ചേറ്റിയ ഒരു തലമുറ ഇവിടെ ഇപ്പോളും ജീവിക്കുന്നുണ്ട് ...സുനിൽ സുഖദയോ സുധി കൊപ്പയോ വന്നതറിയാത്ത ജോസ് പെല്ലിശ്ശേരി ടെ മകനെ എവിടെയോ കേട്ട് മറന്ന ഒരു തലമുറ (എന്റെ അമ്മേനെ എനിക്കറിയാല്ലോ )അവർ അത്ര ന്യുന പക്ഷ്മല്ല ....മുമ്പ് പറഞ്ഞ ന്യൂ ജൻ കോമഡി കേട്ട് ചിരിക്കുന്നവർ അത്ര ഭൂരിപക്ഷവുമല്ല അതോർക്കുന്നത് നന്നായിരിക്കും ....
നോട്ട് : അഭിപ്രായ വത്യാസമുള്ളവരോടെനിക് പരാതിയില്ല "മേലേടത്തു അച്യുതൻ നായർ ചെറ്റയാ ...മക്കളുമതേ "
വാക്കുകളെകുറിച്ചാണ് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുള്ളത്. വാക്കുകളും നമ്മളെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചില വാക്കുകൾ, കാണുമ്പോൾ നിസ്സരന്മാരായി തോന്നുന്നവർ ആയിരിക്കും പക്ഷെ, അവരെ കേട്ടാൽ ചിലപ്പോൾ നമ്മൾ ഞെട്ടും. "ത" എന്ന ഒരക്ഷരം ...അതിനൊരു വള്ളി.... കണ്ടാൽ അത്രേ ഉള്ളു . പക്ഷെ സംഭവം "തീ " ആണ് തീ ....
അതുപോലെ തന്നെ ചില വാക്കുകൾ അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ വില കുറഞ്ഞവരാകാറുണ്ട്...തെറ്റിദ്ധരിക്കപ്പെടാറുണ്ട്...കുണ്ടറ, കുണ്ടന്നൂർ, ശശി, സോമൻ, പുഷ്പൻ, അങ്ങനെ അങ്ങനെ എത്രയോ പേരുകൾ....ഒരു കാരണവുമില്ലാതെ മനുഷ്യ മനസ്സിലെ നിലവാരമില്ലായ്മ കൊണ്ട് നാണം കെടേണ്ടി വന്ന വാക്കുകൾ .....
വാക്കുകൾ നമ്മൾ കരുതുന്നപോലെ അത്ര എളുപ്പത്തിൽ വഴങ്ങുന്നവർ അല്ലെന്നു പരീക്ഷകളിൽ മാത്രമല്ല, അല്ലാതെയും നമുക്ക് ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകുമെന്നു തോന്നുന്നു....