Wednesday, January 26, 2022

പാട്ട്

വെറുതെ ആലോചിച്ചു നോക്കിയിട്ടുണ്ടോ, ഈ ജന്മം ഏറ്റവും കൂടുതൽ കൂട്ടിരുന്നതാരാണ് നമ്മുടെ കൂടെ എന്ന്. എനിക്ക് തോന്നുന്നത് പാട്ടുകളാണ് എന്നാണ്. ഓരോ പാട്ടും അടയാളപ്പെടുത്തലുകൾ ആണെന്ന് തോന്നുന്നു. കാലത്തിൻറെ അടയാളപെടുത്തലുകൾ .  

പണ്ട് കുഞ്ഞുന്നാളിൽ ചീവീട് അത്ഭുതമായിരുന്നൊരു കാലം. വീട്ടിലെ കാപ്പി ചെടികളിൽ, നട്ടുച്ചക്കും  ഇരുട്ട് കൊടി കുത്തി വാഴുന്ന തൊടികളിൽ ആ കുഞ്ഞൻ ജീവി ഉണ്ടാക്കുന്ന ശബ്‌ദം എനിക്ക് മാജിക് ആയിട്ടാണ് തോന്നിയത്. ഒരു കൗതുകത്തിനു ഒരെണ്ണത്തിനെ പിടിച്ചു തീപ്പെട്ടി കൂട്ടിൽ  ഇട്ടു നോക്കി . കുറെ നേരം ആ ശബ്ദം വരുമെന്ന് പ്രതീക്ഷിച്ചു തീപ്പെട്ടി പോക്കറ്റിൽ ഇട്ടു നടന്നെങ്കിലും ആ കുഞ്ഞൻ എന്നെ നിരാശപ്പെടുത്തി. അവൻ ഒരക്ഷരം മിണ്ടിയില്ല. ഞാനുണ്ടാക്കിയ തീപ്പെട്ടി കൂട്ടിലെ ഇരുട്ടിനു അവന്റെ മനസ്സിലെ ഭയത്തിന്റെ ഇരുട്ടായിരുന്നിരിക്കണം. അവനെ ഞാൻ തുറന്നു വിട്ടു അവന്റെ പ്രിയപ്പെട്ട കൂരിരുട്ടിലേക്ക്.


അലുവ യും മത്തിക്കറിയും പോലെ പാട്ടിൽ തുടങ്ങി ചീവീടിലെത്തി.... .പാട്ടെന്ന ഒരു ചെറിയ തീപ്പെട്ടിക്കുള്ളിൽ ആ പാട്ടു ആദ്യമായി ശ്രവിച്ച കാലമുണ്ടല്ലോ ആ  ഒരു കാലത്തേ തന്നെ ഒരു ചെറിയ ക്രോസ്സ് സെക്ഷൻ ആയി നമ്മൾ പോക്കറ്റിൽ ഇട്ടു കൊണ്ട് നടക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനത്തെ പാട്ടിന്റെ അനവധി തീപ്പെട്ടി കൂട്ടിലാണ് ഓർമ്മകളൊക്കെയും അടുക്കി വെച്ചിരിക്കുന്നതെന്നും ഇടയ്ക്ക് തോന്നും. അങ്ങനത്തെ എത്രയെത്ര കൂടുകളാണ് നമ്മളൊക്കെയും പേറുന്നത്... അവർ കൂട്ടിരുന്നു പോലെ ആര് കൂട്ടിരുന്നിട്ടുണ്ട് ഈ ജന്മം...പൊള്ളുമ്പോളും കുളിരുമ്പോളും കരയുമ്പോളും കോരിത്തരിക്കുമ്പോളും കൂട്ട് തന്നവർ...

പറഞ്ഞത് സത്യമല്ലേ....എത്രയെത്ര കാലങ്ങളാണ് ഓരോ പാട്ടിലും നിറച്ചു നമ്മൾ പേറി നടക്കുന്നത്... മരിച്ചാലും മറക്കില്ല എന്നുള്ള പ്രയോഗം ക്ളീഷേ അല്ലെന്നു തെളിയിക്കുന്ന ചില പാട്ടുകൾ എല്ലാവർക്കുമുണ്ടല്ലോ...

കാലം 1991 
"കണ്ണിൽ നിൻ മെയ്യിൽ ഓർമ്മ പൂവിൽ " അച്ഛന്റെ വീടിനെക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് ആ പാട്ടിലാണ്....നിറയെ കാപ്പി പൂത്ത മണം ... സ്‌കൂളിൽ പോകാനുള്ള ആവലാതി..മഴ ചുമ്മാ താണ്ഡവം ആടുന്ന നാട്ടു വഴികൾ ...മലയാളം എഴുതാനറിയാത്ത ഒന്നാം ക്ലാസുകാരന്റെ മനപ്രയാസം....ആ പാട്ടെനിക്ക് ഇന്നും ഇതൊക്കെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു...(ഇന്നലെ എന്ന ആ മൂവി ഓഡിയോ കാസ്റ്റിന്റെ പുറത്തുള്ള ചിത്രം ഇപ്പോളും ഓർമ്മയിൽ മങ്ങലേൽക്കാതെ ഇരിക്കുന്നു.)


1994 

"എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ"... പല്ലവി കൾക്ക് അപ്പുറത്തേക്ക് വരികളുണ്ടെന്നും അത് ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എനിക്കിടയ്ക് ബോധോദയം ഉണ്ടായി. മറ്റൊന്നും കൊണ്ടല്ല , കൂടെയുള്ളവർക്ക് അറിയാത്ത എന്തെങ്കിലുമൊന്ന് കൂടുതൽ അറിഞ്ഞിരിക്കണമെന്നുള്ള അഹന്ത കൊണ്ടുണ്ടായതാണ് അത്...വെള്ള മന്താരം മാത്രം കണ്ട എനിക്കുണ്ടായ പാട്ടു സംബന്ധിയായ ആദ്യത്തെ സംശയം ആയിരുന്നത്‌ . ഓർമ്മകളിൽ ആ പാട്ടിനു സ്‌കൂളിന്റെ ഗന്ധമാണ്...സിസ്റ്റേഴ്സന്റെ ചിരിയുടെ നിറമാണ്. ആ പാട്ടു കേട്ടാൽ ഗ്ലോറിയാമ്മ സിസ്റ്റർ മരിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വാസം വരും. അവരുടെ ചിരി കാണുമ്പോൾ ആണ് നന്മ എന്ന വാക്കിന്റെ അർത്ഥം എനിക്ക് മനസ്സിലായത് .....

1995 

"പാതിരാവായി നേരം പനിനീർ കുളിരമ്പിളി "...വേദന ആണ് ആ പാട്ടെനിക്കിന്നും... വേനലവധിക്ക് സ്‌കൂൾ അടച്ച ദിവസം , ക്രിക്കറ്റ് കളിച്ചു വീണു  കൈ മുട്ടിന്റെ കുഴ തെറ്റി അത് ചികിൽസിക്കാൻ ചെന്ന വീട്ടിൽ സന്ധ്യക്ക്‌ റേഡിയോ പാടുന്നു... എന്നെ ചികിൽസിച്ചു ഭേദമാക്കിയ ആ അമ്മയ്ക്ക് പിന്നീടെന്നോ ഓർമ്മകൾ പിടി കൊടുക്കാതായെന്നും അവർക്ക് 101 ആം വയസ്സിലും ഓർമ്മകൾ അന്വേഷിച്ചു പ്രവിത്താനം കവലയ്ക്ക് നടന്നു പോകുന്നതും ആ പാട്ടിൻറെ തീപ്പെട്ടി കൂട്ടിലുണ്ട്.

ഇങ്ങനെ എഴുതി പോയാൽ എനിക്കിതു അവസാനിപ്പിക്കാനാവില്ല...ഹോസ്റ്റൽ റൂമിനെ കുറിച്ചുള്ള എന്റെ ഏറ്റവും മികച്ച ഓർമ്മകളിൽ ഒന്ന് ആർദ്രമീ ധനുമാസ രാവുകളിൽ ഒന്നിൽ കേട്ടതാണെന്നു എനിക്കുറപ്പാണ്.അതിനു കൂട്ട് നിന്ന കൂട്ടുകാരൻ whatsapp ഇൽ , "നിന്റെ അഴകിലെ അഗ്നി രേഖയിൽ " എന്ന് ഹരിഹരൻ ഇന്ദ്രജാലം കാണിക്കുന്നത് ദുബായിൽ നിന്ന് കേട്ടിട്ട് മെസ്സേജ് ചെയ്യുമ്പോൾ...അവനോടൊത്തു , കടം മേടിച്ച ടേപ്പ് റെക്കോർഡറും ജി വേണുഗോപാലിന്റെ ശബ്ദവും കോളേജ് ഉം canning ടെക്നോളജി പഠിച്ച നോട്ട് ബുക്കും ഓർമ്മ വരും ...പഠിച്ച കോളേജ് ഇൽ  പത്തു മാസക്കാലം പഠിപ്പിച്ചിട്ടു പടിയിറങ്ങിയ ദിവസം വൈറ്റില ഹബ്ബിൽ നിന്ന് കയറിയ പാലാ യ്ക്കുള്ള ബസ് ഇൽ ആദ്യം കേട്ട പാട്ടു ..."ഇനിയെതു  ജന്മം കാണും നമ്മൾ"...കരഞ്ഞു പോയി ...

അങ്ങനെ എത്രയെത്ര പാട്ടുകൾ ..ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റലിന്റെ കൌണ്ടർ ഇൽ ഏതോ മരുന്നിനു പണമടയ്ക്കാൻ കത്ത് നിന്ന വരിയിൽ മുൻപിൽ നിന്ന ആളുടെ റിങ്ടോൺ " തുമ്പീ വാ തുമ്പ കുടത്തിൻ "....നാണിയെ ആദ്യമായി കണ്ട ദിവസത്തിന്റെ ഓർമ്മയ്ക്കിന്നും ഇളയരാജയുടെ ഈ പാട്ടിന്റെ ഈണമാണ്....


കലകളിൽ വെച്ച് ഏറ്റവും മികച്ചത് സംഗീതം ആണെന്നൊക്കെ പറഞ്ഞു ഗുമ്മുണ്ടാക്കാതെ തന്നെ പാട്ട് എന്ന് പറഞ്ഞത് മനപൂർവ്വമാണ്. കാരണം പാട്ടുകൾ , പാട്ടുകളാണല്ലോ ....ഒരകമ്പടിയും ഇല്ലാതെ തന്നെ അവർക്കു രാജ പ്രൗഢി ഉണ്ടെന്നാർക്കാണ് അറിയാത്തതു അല്ലെ .....? 

നോട്ട് : 

ക്ളീഷേ ആയാലും വേണ്ടില്ല പറയാതെ വയ്യ ..അടുത്ത ജന്മം എന്താകണമെന്നു ചോദിച്ചാൽ എനിക്കൊറ്റ ഉത്തരമേ ഉള്ളു ...എനിക്കൊരു പാട്ടായാൽ മതി... നിനക്കൊരിക്കലും മടുക്കാത്തൊരു പാട്ട്.....

Thursday, January 20, 2022

കടലിരമ്പുന്നു ...

 കടലിരമ്പുന്നു  എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിനുള്ളിൽ വിളിപ്പേരു മറഞ്ഞു കിടപ്പുണ്ടെന്ന കണ്ടുപിടുത്തം (kadalirAMBUnnu ) പതിനാറാം വയസ്സിൽ എനിക്കുണ്ടാക്കിയ ആത്മവിശ്വാസം (അഹങ്കാരം എന്നും വിളിക്കാം ) ചെറുതല്ലായിരുന്നു. കൂടല്ലൂർ ഉണ്ടായിരുന്ന പഴയ വാസു ലോകമറിയുന്ന എഴുത്തുകാരനായതു പോലെ , വൈക്കത്തുള്ള ബഷീർ ഇക്ക പ്രതിഭാസം ആയി മാറിയത് പോലെ , ഖസാക്കിലെ രവിയെ സൃഷ്ടിച്ച വിജയനെന്ന ദൈവത്തെ പോലെ ...പോലെ.....


സ്വപ്നം എന്ന് വിളിക്കാവുന്ന എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം ഒരു ആമുഖമേ ഉണ്ടായിരുന്നുള്ളു അതാണിപ്പോ പറഞ്ഞത്. അവരെ പോലെ...


വാക്കുകളോളം ഭ്രമിപ്പിച്ചിട്ടുള്ളത്...ത്രസിപ്പിച്ചിട്ടുള്ളത് ...കൊതിപ്പിച്ചിട്ടുള്ളത്...ഒന്നുമില്ല ...ഒന്നുമേയില്ല...സൗഹ്രദവും സ്നേഹവും പോലും അത്രയ്ക്ക് ലഹരി ആയിട്ടില്ല എന്നതാണ് സത്യം.... വാക്കാണ് സത്യം എന്നുള്ളത് മൊയ്തീൻ കാഞ്ചനമാലയോട് പറഞ്ഞത് കേട്ട് കോരിത്തരിക്കും മുൻപ് ....ഒരുപാടു മുൻപ്...വാക്കുകൾ കൊണ്ട് കോരിത്തരിച്ച നിമിഷങ്ങളുണ്ട് . അത് സൃഷ്ടിച്ചവരോടുള്ള നിറഞ്ഞ ബഹുമാനവും...


അങ്ങനെ ആണ് മംഗലശ്ശേരി നീലകണ്ഠനെക്കാൾ ഭാനുമതിയെക്കാൾ എനിക്ക് അത് സൃഷ്ടിച്ച ആളോട് സ്നേഹം തോന്നുന്നത്...അങ്ങനെ ആണ് ചതിക്കാത്ത , ചതിയൻ ചന്തുവിനേക്കാൾ, സേതു മാധവനെക്കാൾ, ബാലൻ മാഷിനേക്കാൾ , മേലേടത്തു രാഘവൻ നായരെക്കാൾ , ആടുതോമയെക്കാൾ , അച്ചൂട്ടിയെക്കാൾ , മാത്തുകുട്ടിയേക്കാൾ ഒക്കെ സ്നേഹം അത് സൃഷ്ഠിച്ചവരോടാണ്. അതുണ്ട്.ആ പക്ഷപാതം എന്ന് മുതലോ മനസ്സിലുണ്ട്.


ദൃശ്യം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്ന വാചകം " ബുദ്ധിയുള്ളവർക്ക് പത്രം വായിക്കേണ്ട " എന്നതാണ്...അത് കേട്ട നിമിഷം ഒരുപാടു കാര്യങ്ങൾ വാരി വരിയായി വന്നിട്ടുണ്ട്. അതിലൊന്ന് ഇതാണ്...നിങ്ങൾ ഖസാക്ക് വായിച്ചിട്ടുണ്ടെകിൽ ...വായിക്കേണ്ട രീതിയിൽ വായിച്ചിട്ടുണ്ടെങ്കിൽ , ലോകോത്തരമായ മറ്റൊന്നും വായിച്ചിട്ടില്ലെങ്കിലും,  അതോർത്തു നിങ്ങൾ പശ്ചാത്തപിക്കേണ്ടതില്ല . 


വാക്കുകൾ നിരത്തി വെച്ചുണ്ടാക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് നിരത്തി വെച്ച് കളിയ്ക്കാൻ ഒരു തഞ്ചം വേണം അതുള്ളവൻ വാക്കിന്റെ ദേവതക്കു കാമുകനായിരിക്കും. അവളെന്തും കൊടുക്കും ....അങ്ങനെയൊരു കാമുകനാണ് ബാലചന്ദ്രൻ ..അതുകൊണ്ടാണ് എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ എന്ന് എഴുതി വെയ്ക്കാൻ കഴിഞ്ഞത്. അങ്ങനെ എത്രയോ പേർ ..പക്ഷെ ചിലരുണ്ട് ...ബാലചന്ദ്രനെ പോലെ ചിലർ ..അവരെ മറക്കണമെങ്കിൽ "ഞാൻ എന്നെത്തന്നെ മറക്കണം അല്ലെങ്കിൽ ഞാൻ മരിക്കണം.(ദീദി ദാമോദരൻ , ഗുൽമോഹർ)

വെള്ളപ്പൊക്കം കഴിഞ്ഞിട്ടുള്ള തൊട്ടടുത്ത ദിവസം പാലായിൽ നിന്ന് ഡ്രൈവ് ചെയ്തു തിരുവനന്തപുരം എത്താൻ ഒൻപതു മണിക്കൂർ സമയം എടുത്തു. കൈകൾ തളർന്നു പോയ ആ ദിവസം , സ്ഥലമെത്തി , കാർ നിർത്തി ഇറങ്ങുമ്പോൾ " കനലുകൾ കോരി മരവിച്ച കൈകൾ, നിന്നെ തലോടി ശമിക്കുവാൻ (റഫീഖ് അഹമ്മദ് : മരണമെത്തുന്ന നേരം ) മനസ്സിൽ ഓടി വന്നിട്ടുണ്ട്.

പണ്ടൊരിക്കൽ രാമനാഥപുരം കഴിഞ്ഞു മണ്ഡപം ക്യാമ്പ് എത്തുന്നതിനു മുൻപുള്ള ഒരു വിജനത...കാർ  ടയർ പഞ്ചറായി കിടക്കുന്നു സമയം രാത്രി വൈകിയിരുന്നു...ആ വെപ്രാളത്തിനിടയിലും രണ്ടു വരികൾ എന്റെ ഉള്ളിൽക്കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നത് കണ്ടു ഞാൻ തന്നെ അന്ധാളിച്ചു : രാവിന്നു മുൻപേ കനൽ കാട് താണ്ടാം ..നോവിന്റെ ശൂലമുന മുകളിൽ കരേറാം (മധു സൂധനൻ നായർ, അഗസ്ത്യ ഹൃദയം) . 

വാക്കുകൾ കൊണ്ടൂട്ടി വളർത്തി വലുതാക്കിയ സൗഹ്രദങ്ങൾ ആണ് ഉള്ളതെല്ലാം. ഓർത്തു നോക്കുമ്പോൾ എല്ലാം ശരിയാണ്. വാക്കിനാൽ നട്ടു വളർത്താനാവാത്ത സ്നേഹങ്ങളൊന്നും എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ എന്നല്ല പിന്നാമ്പുറത്തു പോലുമില്ല. മനസ്സിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുന്ന വിരലിൽ എണ്ണാവുന്ന സൗഹൃദങ്ങളൊക്കെയും വാക്കിന്റെ ഉള്ളിലെ സോമരസം എന്നോടൊത്തു പങ്കിട്ടു ലഹരി പിടിച്ചവർ മാത്രമാണ്. അവർക്കു മാത്രേ കസേര കൊടുക്കാൻ ആകുന്നുള്ളു ...അവരാണ് ഇത് വായിക്കുന്നത്...അക്ഷരങ്ങളുടെ പേരിൽ, കയ്യൊപ്പിലെ ബാലചന്ദ്രനാണ് എല്ലാക്കാലത്തും പ്രതീക്ഷ...സമാധാനം...മറ്റൊന്നും കൊണ്ടല്ല ,നൂറു കണക്കിന് ബാലചന്ദ്രൻ മാരുള്ള ഈ ഭൂമിയിൽ, ബാലചന്ദ്രൻ പോലുമല്ലാത്ത എന്നെ നീ കേൾക്കുന്നു എന്നുള്ളതാണ് എന്റെ സമാധാനം...എന്റെ പ്രതീക്ഷ..എന്റെ സ്നേഹം....എന്റെ നിറവ്....എന്റെ എന്റെ.  

നോട്ട്: അവസാന വാചകത്തിനൊരു സാമ്യം ഉണ്ട് ...അത് മനഃപൂർവമാണ് . വാക്കിന്റെ കുലപതിയോടുള്ള നമസ്കാരം. (എന്റെ മോഹം എന്റെ ധ്യാനം എന്റെ രക്തത്തിൽ  എന്റെ ഞരമ്പുകളിൽ പതിമൂന്നാം  വയസ്സ് മുതൽ പടർന്നു കയറിയ ഉന്മാദം ":- വടക്കൻ വീരഗാഥ , എം.ടി )

Sunday, January 2, 2022

അമാവാസി

 ലഹരി ആയിരുന്ന ചില കാര്യങ്ങളുണ്ട്....മരണം വരേയ്ക്കും ഒരിക്കലും നമ്മെ വിട്ടു പിരിയില്ല എന്ന് കരുതിയ ചിലത് . അതിലൊന്ന് ക്രിക്കറ്റ് ആയിരുന്നു. ഇന്ത്യാ ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിന്റെ ഹൈലൈറ്റിസ്‌ കാണുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ ഫുൾ ടെസ്റ്റ് മത്സരം കാണാൻ തപസ്സിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ .....ഇന്നലെ ഇന്ത്യ ക്കു മത്സരമുണ്ടോന്ന് പടച്ചോനറിയാം. അതാണ് അവസ്ഥ ... കാലം പോയ പോക്കിനു എൻ്റെ കയ്യിൽ നിന്നു നൈസ് ആയിട്ടു കൊണ്ട് പോയ ചിലതിൽ ഒന്ന്....മറ്റു ചിലതൊക്കെ ഓൺ ദി വേ ആണ്...എന്ന് പറഞ്ഞാൽ പടിയിറങ്ങി കൊണ്ടിരിക്കുകയാണ്...പുസ്തകങ്ങൾ ... പൂർണ്ണമായും പറയാൻ കഴിയില്ല എന്നാലും...ഫിക്ഷനിൽ ഉണ്ടുറങ്ങിയിരുന്ന കാലത്തു നിന്നും ഫിക്ഷനൊരു ക്ളീഷേ അല്ലെ മാഷെ എന്ന് തോന്നുന്ന അവസ്ഥ എത്തി...ഇതിനൊക്കെ ഹോർമോൺ ചേഞ്ച് ആണ് കാരണമെന്നാണ് ശാസ്ത്രം കൂടുതലും പറയുന്നത്...എന്നിരുന്നാലും അത് മാത്രമല്ല കാരണം എന്ന് തോന്നുന്നു ...ജീവിതം നല്ലതോ ചീത്തയോ , അല്ലെങ്കിൽ അതിന്റെ ആവശ്യകത മുതലായ സമ്പ്രദായ ചോദ്യങ്ങളിൽ ഒരു ഗുമ്മില്ലാഞ്ഞിട്ടാവണം ജീവിതത്തിന്റെ സാധ്യതകളിൽ ഗുമ്മുണ്ടൊന്നു മനസ്സ് അന്വേഷിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ജീവിതത്തിൽ ഉള്ള അത്ര ഫിക്ഷനൊന്നും ഒരു ക്ലാസിക്കിലും ഇല്ലെന്നുള്ള ബോധ്യം ഞാനറിയാതെ ഉള്ളിൽ വേരുറച്ചു എന്നു തോന്നുന്നു. അത് കൊണ്ട് തന്നെ ആണ് പല മോട്ടിവേഷണൽ ക്ലാസ്സ് / ഉപദേശ / മാർഗ്ഗ ദർശ പരിപാടി കേൾക്കുമ്പോളും " കരാട്ടെ ഒക്കെ കോമഡി അല്ലെ ചേട്ടാ " എന്ന ചോദ്യം മനസ്സിൽ വരുന്നത്. കാരണം അതിനൊക്കെ മുകളിലാണ് ജീവിതം. അതിന്റെ സമസ്യകൾ ...അതിന്റെ ആവലാതികൾ...അതിന്റെ നിറവ്.....അതിന്റെ അതിരുകൾ .....


ഇത്രയും ഇപ്പോൾ എഴുതാൻ കാരണം ബാലചന്ദ്രൻ ചുള്ളിക്കാട് ആണ്. മലയാളം മഹാകവി പട്ടം സൗകര്യപൂർവ്വം കൊടുക്കാതിരിക്കുന്ന മഹാകവിയാണ് അദ്ദേഹമെന്ന് പണ്ടെന്നോ "അമാവാസി" വായിച്ചപ്പോ തോന്നിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും അടുത്ത കാലത്തു പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ് : -


" നല്ല എഴുത്തുകാർ പൊളിറ്റിക്കലി കറക്റ്റ് ആണ് 

പക്ഷെ ...

മഹത്തായ എഴുത്തുകാർ പൊളിറ്റിക്കലി  കറക്റ്റ് അല്ല ;

അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈരുദ്ധ്യം അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈവിദ്ധ്യം "

കുറെ കാലങ്ങളായി എനിക്കുള്ളിൽ ഉണ്ടായിരുന്ന ...എനിക്കറിയാമായിരുന്ന ഒരു കാര്യം....എങ്ങനെ പറയണമെന്നെനിക്ക് വ്യക്തതയില്ലാത്ത എന്നാൽ ഉറപ്പുണ്ടായിരുന്ന ഒരു കാര്യം എത്ര ലളിതമായി അദ്ദേഹം പറഞ്ഞു ...ഗുരുക്കന്മാർക്ക് മാത്രം സാധിക്കുന്നതാണ് അത്.

വളരെ സത്യസന്ധമായി പറഞ്ഞാൽ ഗുരുക്കന്മാരായി കാണണമെന്ന് തോന്നിയിട്ടുള്ളവരെ മിക്കവരെയും ജീവിതത്തിൽ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ഗുരുക്കന്മാരുടെ സ്ഥാനത്തു ജീവിതം വെച്ച് നീട്ടിയവരിൽ മിക്കവരിലും സാധാരണയിലും താഴ്ന്ന നിലവാരം മാത്രമുള്ള ഒരു ജീവനെ (ആത്മാവിനെ -soul ) മാത്രമേ കണ്ടിട്ടുള്ളു എന്നുള്ളത് വലിയ നഷ്ടമായാണ് എക്കാലവും തോന്നിക്കൊണ്ടിരിക്കുന്നത് ....

NOTE: "എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ 

കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത്....."


ഇത് കേട്ടിട്ടു കിട്ടുന്ന കിക്ക്‌ ഒന്നും ഷിവാസ് അടിച്ചാൽ പോലും കിട്ടില്ലാന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികൻ ആണ് ഞാനിന്നും.