കടലിരമ്പുന്നു എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിനുള്ളിൽ വിളിപ്പേരു മറഞ്ഞു കിടപ്പുണ്ടെന്ന കണ്ടുപിടുത്തം (kadalirAMBUnnu ) പതിനാറാം വയസ്സിൽ എനിക്കുണ്ടാക്കിയ ആത്മവിശ്വാസം (അഹങ്കാരം എന്നും വിളിക്കാം ) ചെറുതല്ലായിരുന്നു. കൂടല്ലൂർ ഉണ്ടായിരുന്ന പഴയ വാസു ലോകമറിയുന്ന എഴുത്തുകാരനായതു പോലെ , വൈക്കത്തുള്ള ബഷീർ ഇക്ക പ്രതിഭാസം ആയി മാറിയത് പോലെ , ഖസാക്കിലെ രവിയെ സൃഷ്ടിച്ച വിജയനെന്ന ദൈവത്തെ പോലെ ...പോലെ.....
സ്വപ്നം എന്ന് വിളിക്കാവുന്ന എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം ഒരു ആമുഖമേ ഉണ്ടായിരുന്നുള്ളു അതാണിപ്പോ പറഞ്ഞത്. അവരെ പോലെ...
വാക്കുകളോളം ഭ്രമിപ്പിച്ചിട്ടുള്ളത്...ത്രസിപ്പിച്ചിട്ടുള്ളത് ...കൊതിപ്പിച്ചിട്ടുള്ളത്...ഒന്നുമില്ല ...ഒന്നുമേയില്ല...സൗഹ്രദവും സ്നേഹവും പോലും അത്രയ്ക്ക് ലഹരി ആയിട്ടില്ല എന്നതാണ് സത്യം.... വാക്കാണ് സത്യം എന്നുള്ളത് മൊയ്തീൻ കാഞ്ചനമാലയോട് പറഞ്ഞത് കേട്ട് കോരിത്തരിക്കും മുൻപ് ....ഒരുപാടു മുൻപ്...വാക്കുകൾ കൊണ്ട് കോരിത്തരിച്ച നിമിഷങ്ങളുണ്ട് . അത് സൃഷ്ടിച്ചവരോടുള്ള നിറഞ്ഞ ബഹുമാനവും...
അങ്ങനെ ആണ് മംഗലശ്ശേരി നീലകണ്ഠനെക്കാൾ ഭാനുമതിയെക്കാൾ എനിക്ക് അത് സൃഷ്ടിച്ച ആളോട് സ്നേഹം തോന്നുന്നത്...അങ്ങനെ ആണ് ചതിക്കാത്ത , ചതിയൻ ചന്തുവിനേക്കാൾ, സേതു മാധവനെക്കാൾ, ബാലൻ മാഷിനേക്കാൾ , മേലേടത്തു രാഘവൻ നായരെക്കാൾ , ആടുതോമയെക്കാൾ , അച്ചൂട്ടിയെക്കാൾ , മാത്തുകുട്ടിയേക്കാൾ ഒക്കെ സ്നേഹം അത് സൃഷ്ഠിച്ചവരോടാണ്. അതുണ്ട്.ആ പക്ഷപാതം എന്ന് മുതലോ മനസ്സിലുണ്ട്.
ദൃശ്യം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്ന വാചകം " ബുദ്ധിയുള്ളവർക്ക് പത്രം വായിക്കേണ്ട " എന്നതാണ്...അത് കേട്ട നിമിഷം ഒരുപാടു കാര്യങ്ങൾ വാരി വരിയായി വന്നിട്ടുണ്ട്. അതിലൊന്ന് ഇതാണ്...നിങ്ങൾ ഖസാക്ക് വായിച്ചിട്ടുണ്ടെകിൽ ...വായിക്കേണ്ട രീതിയിൽ വായിച്ചിട്ടുണ്ടെങ്കിൽ , ലോകോത്തരമായ മറ്റൊന്നും വായിച്ചിട്ടില്ലെങ്കിലും, അതോർത്തു നിങ്ങൾ പശ്ചാത്തപിക്കേണ്ടതില്ല .
വാക്കുകൾ നിരത്തി വെച്ചുണ്ടാക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് നിരത്തി വെച്ച് കളിയ്ക്കാൻ ഒരു തഞ്ചം വേണം അതുള്ളവൻ വാക്കിന്റെ ദേവതക്കു കാമുകനായിരിക്കും. അവളെന്തും കൊടുക്കും ....അങ്ങനെയൊരു കാമുകനാണ് ബാലചന്ദ്രൻ ..അതുകൊണ്ടാണ് എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ എന്ന് എഴുതി വെയ്ക്കാൻ കഴിഞ്ഞത്. അങ്ങനെ എത്രയോ പേർ ..പക്ഷെ ചിലരുണ്ട് ...ബാലചന്ദ്രനെ പോലെ ചിലർ ..അവരെ മറക്കണമെങ്കിൽ "ഞാൻ എന്നെത്തന്നെ മറക്കണം അല്ലെങ്കിൽ ഞാൻ മരിക്കണം.(ദീദി ദാമോദരൻ , ഗുൽമോഹർ)
❤️🤗
ReplyDelete