Thursday, December 29, 2016

കമ്പനി

ഒരുപാടു സിം മാറ്റി മാറ്റി ആണ് 
ഒടുവിൽ ഈ കമ്പനി യിൽ എത്തിയത്..
കോളേജ് ലൈബ്രറി യിൽ വെച്ചാണ് 
കണക്ഷൻ എടുത്തതെന്നാണ് ഓർമ്മ.

റീചാർജ് ഒക്കെ വളരെ എളുപ്പം 
ഒരു പൊതി കപ്പലണ്ടി തന്നെ ധാരാളം.
 ഏതു പാതി രാത്രിയിലും പട്ടാപ്പകലും  
റേഞ്ച് നു ഒരു പഞ്ഞവുമില്ലായിരുന്നു.

ആവശ്യമില്ലാത്ത ഒരു നേരത്തും വേണ്ടാത്ത 
ഒരു ഓഫറും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.
ഞാൻ വിളിച്ച കോളുകൾക്കെല്ലാം 
അൺലിമിറ്റഡ് ചിരി ഓഫറും   തന്നു കമ്പനി .

കല്യാണം കഴിഞ്ഞ ദിവസം മുതൽ 
റേഞ്ചില്ലാതെ കട്ട് ആയിത്തുടങ്ങി കോളുകൾ 
വാലിഡിറ്റി തീരാതിരിക്കാൻ പഠിച്ച  പണി 
പതിനെട്ടും പയറ്റി തോറ്റു  ഞാൻ 

സാമ്പത്തിക ഞെരുക്കം മാറാൻ, കമ്പനി 
 മറ്റൊരു കമ്പനിയിൽ ലയിക്കുമെന്ന വാര്ത്ത വന്നു.
പക്ഷെ എന്നെ ഞെട്ടിച്ചു, 12 ആം പേജിലെ ഒരു കഷണം 
 വാർത്തയായി കമ്പനി എന്നേക്കുമായി  അടച്ചു മൂടി.






Wednesday, December 21, 2016

നക്ഷത്രമരങ്ങൾ


ആദ്യമായി നക്ഷത്രമരം കാണുന്നത്
ഊൺമേശയിൽ ആണ്, അവളുടെ
ആദ്യശമ്പളം അനാഥർക്കു വിളമ്പുമ്പോൾ   ......

ട്യൂഷൻ എടുക്കുന്നതിൻറെ  പ്രതിഫലമായി
വാങ്ങിയിരുന്ന  നാരങ്ങാ മിട്ടായി ഇട്ടാണ്
അവളതിനെ  ദിവസവും പോറ്റിയത് ....

സ്വന്തം കയ്യാലെ ഉണ്ണിയപ്പമുണ്ടാക്കി
തൊട്ടപ്പുറത്തെ അംഗൻവാടിയിൽ കൊടുത്ത്‌
അവൾ അതിനു തൈകൾ ഉണ്ടാക്കിയെടുത്തു....

ഞാൻ ചോദിച്ചു വാങ്ങിയ തൈകളൊന്നും
പച്ച പിടിച്ചില്ല...

ഒടുവിൽ ഇന്ന്  ആശുപത്രിക്കിടക്കയിൽ,
സന്ദേഹങ്ങൾ ഒഴിഞ്ഞ ഒരു ചിരിയിൽ നട്ടുവെച്ച,
 ഭാരമൊഴിഞ്ഞ ഒരു കുഞ്ഞു തൈ എനിക്കും...

........................നകഷത്രമരത്തൈ .................................



Saturday, December 3, 2016

ക്രോസിങ് ...



പണ്ട് ഐലൻഡ് എക്സ്പ്രസ്സ് ഇൽ നാട്ടിലേക്ക് പോകുമ്പോൾ ക്രോസ്സ് ചെയ്ത ശബരി എക്സ്പ്രസ്സ് ഇൽ അവളുണ്ടെന്നറിഞ്ഞു.ഉടനെ SMS അയച്ചു

 " തീവണ്ടിയുടെ കരിമണത്തിനു മുകളിലായി...എല്ലാത്തിനും മുകളിലായി നിന്‍റെ ഗന്ധം മാത്രം ഞാനറിയുന്നു "

8 വർഷങ്ങൾക്കിപ്പുറം അതെ അവളോട്‌ രണ്ടു കുട്ടികളുടെ അമ്മ ആയവളോട് നേരിട്ടു പറയുന്നു...അടുക്കളയിൽ വെട്ടു കെള ആണോടി ? പോയി കുളിച്ചൂടെ ?

Monday, November 28, 2016

തേരട്ടകൾക്കു 👏👏👏

ഹൈവേ മുറിച്ചു കടക്കുന്ന തേരട്ട.....
പണ്ട് വായിച്ചു മനസ്സിൽ മായാതെ കടക്കുന്ന ഒരു തലകെട്ടാണ്. നിന്നെ കുറിച്ചും ഏറെക്കുറെ ഇപ്പൊ അങ്ങനെ പറയാറായി എന്നാണു എന്‍റെ ഒരു ഇത്.....
ചുറ്റുപാടുമുള്ളവരുടെ അള്ളു വീണു    കിടക്കുന്ന  വാക്കുകൾക്കിടയിലൂടെ.... ,
കൈപ്പിടിയിലൊതുങ്ങാത്ത ജീവിതത്തിന്റെ വലിയ സമസ്യകളുടെ നാഷണൽ പെർമിറ് ലോറികൽക്കിടയിലൂടെ...,
ചിരിച്ചു കൊണ്ട് നൈസ് ആയിട്ട് പണി തരുന്ന  പിഴച്ച ചില അവന്മാരുടെ (ഞാനടക്കം ) അല്ലെങ്കിൽ അവളുമാരുടെ  വണ്ടികൾക്കിടയിലൂടെ....
ഒടുവിൽ തേരട്ട ഹൈവേ മുറിച്ചു കടക്കുന്ന
കാഴ്ചയുണ്ടല്ലോ...അതാണ് മാസ്സ്....കൊലമാസ്സ്...  അതാണല്ലോ ഹീറോയിസം
സമർപ്പണം : ജീവിതത്തിന്റെ വലിയ ചോദ്യങ്ങൾക്കു മുന്നിൽ ചെറിയ ഉത്തരങ്ങൾ കണ്ടെത്തി , നെടുവീർപ്പെടലുകൾ പോലും ഒഴിവാക്കി കളഞ്ഞ സൂത്രനും...കുടയില്ലാത്തവൻ നനഞ്ഞു തീർത്ത മഴയുടെ...മഴകളുടെ സൗന്ദര്യമൊന്നും ഒരു കവിക്കും അറിഞ്ഞുടന്ന് പഠിപ്പിച്ച ജീൻ ഉം....നന്ദി 

Wednesday, November 2, 2016

ന്താ ല്ലേ ....

പണ്ടൊരു കാലം....അതായത് വര്ഷം 2009 ...മാസം ഏപ്രിൽ ...ദിവസം ഓർമ്മയില്ല. നമ്മളിങ്ങനെ കോളേജ് കഴിഞ്ഞു എന്തു ചെയ്യണം. എന്ത് ചെയ്യാതിരിക്കണം എന്ന് ഭീകരമായി ആലോചിച്ചു,.. ഒടുവിൽ കിട്ടിയ ഒരു താത്കാലിക ജോലിയിൽ കയറി പറ്റിയ കാലം. ജോലി എന്ന് പറഞ്ഞാൽ സർവ്വേ ആണ്. കേരളത്തിൽ അന്ന് പ്രവർത്തന ക്ഷമമായിരുന്ന 117 മൽസ്യ സംസ്കരണ യൂണിറ്റുകളിൽ ചെന്നു വിവരങ്ങൾ ശേഖരിക്കുക. അതാണ് പരിപാടി. അങ്ങനെ കൊച്ചി -ആലപ്പുഴ ഹൈവെയിലുള്ള എല്ലാ യൂണിറ്റുകളും ഏകദേശം തീരാറായി. അങ്ങനെ എരമല്ലൂർ അടുത്തുള്ള ഒരു പ്ലാൻറിൽ ചെന്നിട്ടു ഇറങ്ങാൻ നേരം സമയം കുറച്ചു വൈകി. ഊണ് കഴിച്ചിട്ടില്ല. സമയം 3 മണി  കഴിഞ്ഞു. ബസ് ഒന്നും വരുന്ന വഴിയല്ല. (രാവിലെ  മണിക്ക് ഇറങ്ങിയതാ..മീനം കത്തുന്ന കാലം ) അടുത്തെവിടെയെങ്കിലും കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് ചോദിച്ചപ്പോൾ തൊട്ടടുത്തു ഒരു കള്ളു ഷാപ്പ് ഉണ്ടെന്നും അതു കാക്കാത്തുരുത്തു ഷാപ്പ് ആണെന്നും അറിയാൻ കഴിഞ്ഞു.

കാക്കത്തുരുത് ....ആ പേര് എനിക്കങ്ങു ബോധിച്ചു. ഷാപ്പിൽ ഒറ്റയ്ക്ക് കയറാനുള്ള ധൈര്യം പോരായിരുന്നു.(ഇപ്പോളും പോരാ) എന്നാലും കാക്കത്തുരുത് എങ്ങനെ ഇരിക്കുമെന്നു കാണണമെന്ന് വെറുതെയങ്ങു തോന്നി. ലേശം നടന്നേയുള്ളു. ...സ്ഥലം തീർന്നു...ആ വഴി അവിടെ തീരുകയാണ്. വഴി ഇങ്ങനെ വെറുതെയങ്ങു തീർന്നു പോകുമെന്ന് തീരെയും പ്രതീക്ഷിച്ചില്ല ഞാൻ. നോക്കിയപ്പോൾ വഴിയുടെ അറ്റത്തായി ഒരു ഷാപ്പ്. സംഭവം ഇത് അത് തന്നെ. ലോകം അവിടെ തീരുന്ന ഒരു പ്രതീതിയുണ്ട് ആ സ്ഥലത്തിനെന്നു തോന്നി. അവിടെന്നങ്ങോട്ട് കായലാണ്. അപ്പുറത്തായി ചെറിയ ഒരു ദ്വീപ് പോലെ എന്തോ ഒന്ന്. ഇനിയിപ്പോ ഏതു ചെയ്യണം എന്നാലോചിച്ചു....തിരിച്ചു നടക്കാനുള്ള മനസ്സു പാകപ്പെടുത്തുന്നതിനിടയിൽ അവിടെ വെറുതെ ബീഡി വലിച്ചിരുന്ന ഒരു അപ്പാപ്പൻ ചോദിച്ചു ..എവിടുന്നാ..?
ഞാൻ പ്ലാൻറിൽ വന്നതാണെന്ന് മാത്രം പറഞ്ഞു.
കാക്കാത്തുരുത്തിൽ പോകണോ.. ഞാനപ്പോ ചോദിച്ചു "ഇതല്ലേ കാക്കത്തുരുത് ?..വള്ളത്തിൽ കയറിയാൽ കാക്കാത്തുരുത്തിൽ ഇറക്കമെന്നും.ഭയങ്കര സംഭവമാണെന്നും വെറുതെ പറ്റൂല്ല..എന്നും അയാൾ പറഞ്ഞു. എനിക്ക് ചെറിയ അപകടം മണത്തു. മെല്ലെ സ്കൂട്ട് ആകാനായി ഞാൻ പറഞ്ഞു : ഊണ് കഴിച്ചില്ല...ഹോട്ടൽ തപ്പി വന്നതാ.
ആഹാ...എന്നാ പിന്നെ പറയണ്ടേ. നല്ല കപ്പേം മീൻ കരീം ഉണ്ട് കേറിയിരിക്ക്....എന്നായി മൂപ്പിലാൻ. ആള് അത്യാവശ്യം പാമ്പ് ആണ്. പണി ആയി എന്ന് ഏകദേശം ഉറപ്പായി. ആജ്ഞാപന ശക്തിയാരുന്നു വാക്കിൽ കൂടുതലും...വെറും വയറ്റിൽ നല്ല പുളിച്ച തെറി കേൾക്കണല്ലോ എന്ന് വിചാരിച്ചിങ്ങനെ നിൽക്കുവാണ് ഞാൻ.  നിങ്ങ ഇതെന്താണ്. മണി  4  ആകാറായി കേറിയിരിക്കു...ഇനി നിന്നാൽ ശരിയാകില്ല.ഞാൻ അനുസരണയോടെ കയറിയിരുന്നു. ഭാഗ്യം തിരക്കൊന്നുമില്ല !!!. ഞാൻ ഒരു മൂലയ്ക്ക് ഒരു ബെഞ്ചിൽ പോയിരുന്നു (ഞാനിരുന്നത് ആ ബെഞ്ചു പോലും അറിഞ്ഞില്ല...)

അപ്പാപ്പൻ വെളിയിൽ നിന്ന് കാര്യമായി വീക്ഷിക്കുന്നുണ്ട്. കപ്പേം മീൻകറീം തന്നെ പറഞ്ഞു (മാറ്റി പറഞ്ഞാൽ ചിലപ്പോ തല്ലു കിട്ടുമോ എന്നൊരു പേടി ഇല്ലാതില്ലാരുന്നു) ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ നെഞ്ചിടിപ്പു പതുക്കെ കുറഞ്ഞു ...അത്രയ്ക്ക് രുചി ആയിരുന്നു...വെണ്ണ പോലത്തെ കപ്പ !!!
മൂക്കത്ത കള്ളു ഉണ്ട് എടുക്കട്ടേ എന്ന് രണ്ടു തവണ ചോദിച്ചു. പേടിച്ചാണെങ്കിലും വേണ്ടെന്നു തന്നെ പറഞ്ഞൊപ്പിച്ചു.

കഴിച്ചു പുറത്തിറങ്ങി . ഇനി പതുക്കെ പോകാം എന്ന മട്ടിൽ നിൽക്കുമ്പോൾ അപ്പാപ്പൻ വീണ്ടും. വള്ളത്തിൽ കയറുന്നില്ലേ ? 150 രൂപ തന്നാൽ മതി.!!!(കോഫി പാർക്കിൽ പോയി രണ്ടു പേർ വയറു നിറയെ പൊറോട്ടയും ബീഫും അടിച്ചാലും 150 രൂപ ആകില്ല .) മറിച്ചൊന്നും പറയുന്നതിന് മുൻപേ പുള്ളി വെള്ളത്തിലേക്ക് കയറി .ചെരുപ്പൂരി കയ്യിൽ പിടിച്ചോ എന്ന് ഉത്തരവുമിറക്കി....കഴിക്കാനും കുടിക്കാനും (കള്ളു ) ആൾക്കാരെ സഹായിക്കുന്നത് പുണ്യ പ്രവർത്തി ആയി കാണണേ പുണ്യാളാ എന്ന് മനസ്സിൽ പ്രാർഥിച്ചു കയറിയിരുന്നു. കാക്കത്തുരുത് എത്തി . സംഭവം കൊള്ളാട്ടോ. ...കോളേജിൻറെ പുറകിൽ എന്നും കാണുന്നതാണെങ്കിലും എന്തോ ഒരു ഇത് എന്നൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു....(150  രൂപ കരക്കാര് കൊണ്ടുപോയ ക്ഷീണത്തിൽ എൻറെ മനസ്സ് എന്നെ തന്നെ ആശ്വസിപ്പിക്കുന്നതാണെന്നു എനിക്ക് മനസ്സിലായി.) കയ്യിലുണ്ടായിരുന്ന മൊബൈലിൽ ഒന്ന് രണ്ടു ചെറിയ ഫോട്ടോ ഒക്കെ എടുത്തു തിരിച്ചു വീണ്ടും കരയിലെത്തി. മണി 5 കഴിഞ്ഞു. 150 രൂപ എണ്ണി  കൊടുത്തു. തിരിച്ചു നടക്കാൻ നേരം ഒന്നുടെ നോക്കി...കൊള്ളാം,,,ബ്യൂട്ടിഫുൾ ...!!!

സംഭവം ആരോടും പറഞ്ഞില്ല. ആണത്തത്തിന് ക്ഷതമേൽക്കാതിരിക്കാൻ മിണ്ടിയില്ല.

കാലമൊരുപാട് കഴിഞ്ഞൊരു നാൾ, സെബിൻ എന്നൊരാളെ പരിചയപ്പെട്ടു (national institute of oceanography യിൽ ഗവേഷണ വിദ്യാർഥി ആണ് ആൾ.) തുറവൂർ ആണ് ദേശം. 'അവിടൊക്കെ അറിയുമോ' എന്ന് ചോദിച്ചു, ..

"പിന്നേയ്...ഞാൻ കാക്കാത്തുരുതൊക്കെ വന്നിട്ടുണ്ട്."

 ഞാൻ തന്നെ ഞെട്ടി പോയി .

ആറേഴു വരഷങ്ങൾക്കു ശേഷം ആ പേര് വീണ്ടും എന്റെ നാവിൽ വന്നിരിക്കുന്നു ഞാൻ പോലും അറിയാതെ.(ഹോ ഈ ഫ്രോയിഡ് ഭയങ്കരൻ  തന്നെ.. അങ്ങേര്‌ന് പറഞ്ഞതു കറക്റ്റ് ആണ്..നമ്മള് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില കാര്യങ്ങൾ എത്ര ആഴത്തിലാണ് നമ്മുടെ മനസിൽ വേരുപിടിക്കുന്നതെന്നോർത്തു അതിശയിച്ചു ഞാൻ. )

ഈ സംഭവം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ട്വിസ്റ്റ് ഉണ്ടായി.
ഫോട്ടോഗ്രാഫി താല്പര്യമുള്ള ഒരു സംഭവം ആയതു കൊണ്ട് ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം , നാഷണൽ ജിയോഗ്രഫി തുടങ്ങിയ സംഭവങ്ങളുടെ വെബ്‌സൈറ്റ് കണ്ടു കോൾമയിർ കൊള്ളുന്ന ഒരു പരിപാടി പണ്ടേ ഉള്ളതാണ്.(പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലോ, വെറുതെ സ്വപ്നം കാണാൻ)...അപ്പോളാണ് കണ്ടത് Around the world in 24 Hour എന്നൊരു സംഭവം.നാഷണൽ ജിയോഗ്രഫി അവതരിപ്പിക്കുന്നതാണ്. അതായത് ഒരു ദിവസത്തെ 24 മണിക്കൂർ സമയം...ഓരോ മണിക്കൂറും ചിലവഴിക്കാൻ പറ്റുന്ന ലോകത്തെ ഏറ്റവും മികച്ച ...കാണേണ്ട സ്ഥലങ്ങൾ.... അതായത് വെളുപ്പിന് 5 മണിക്ക് ഹവായ് .6 മണിക്ക് പാരീസ് ...അങ്ങനെയങ്ങനെ..

ഞെട്ടിപ്പോയി.....

വൈകുന്നേരം 6 മണിക്ക് കാണേണ്ട ലോകത്തെ ഏറ്റവും മികച്ച സ്ഥലമായി അവർ തിരഞ്ഞെടുത്തത് കാക്കത്തുരുത് ആണ്‌ !!!!!!!!!!!

ദൈവമേ...അപ്പാപ്പാ ....

ചങ്കു ബ്രോ ജെസ്റ്റൻ പറയുന്ന പോലെ ..................ന്താല്ലേ ..............

ഇതാണ് ആ പറഞ്ഞ സംഭവം ...

http://www.nationalgeographic.com/travel/features/around-the-world-in-24-hours/




Tuesday, August 30, 2016

പ്രിയപ്പെട്ടവർ ...


ജീവിതത്തിൽ ഓരോ കാലത്തും, ചിലപ്പോളൊക്കെ എല്ലാകാലത്തേക്കുമായി ചിലർ നമുക്ക് പ്രിയപ്പെട്ടവരായി തീരാറുണ്ട്.  ജീവിതത്തെ ജീവിതമാക്കി തീർത്തവർ. അവരെ കുറിച്ച് പറയാതെ വയ്യ .

മാമുക്കോയ; ഭാഗ്യദേവത സിനിമ എറണാകുളം സരിതയിൽ കണ്ടിറങ്ങിയ എനിക്കും ജെസ്റ്റനും സംശയമില്ലാത്ത കാര്യം ഒന്നു മാത്രമായിരുന്നു :- ഇതിൽ നായകൻ മാമുക്കോയ തന്നെയാണ്.  "അനക്കിപ്പോ എന്താ വേണ്ടേ , മീൻകറീം  കൂട്ടി ചോറു ഉണ്ണണണം , അത്രല്ലേ ഉള്ളു...അതുണ്ടാകും " അത്ര നിസ്സാരമായി ജീവിതത്തെ നിർവചിച്ച അയാൾ അല്ലാതെ വേറെ ആരാണ് നായകൻ.

ഡെൻസിൽ വാഷിംഗ്‌ടൺ :- "Training day " അനഗ്നെ ഒരു സിനിമ കണ്ടിട്ടുണ്ട് പണ്ടെപ്പോളോ. നമുക്ക് മുഖത്തു പ്രതിഫലിപ്പിക്കാനാവാത്ത വികാരങ്ങളുണ്ട് എന്നെനിക്കു തീർത്തും ബോധ്യമായത് ആ സിനിമയിൽ ഇങ്ങേരുടെ പ്രകടനം കണ്ടിട്ടാണ്.

റസ്സൽ ക്രോ : ഗ്ലാഡിയേറ്റർ സിനിമയിലെ മാക്സിമസ് -നെ ഓർമ്മയുള്ള കാലത്തോളം എനിക്ക് മറക്കാൻ സാധിക്കില്ലെന്നാണ് വിചാരിക്കുന്നത്.

 മജീദ് മജീദി: ചിൽഡ്രൻ ഓഫ് ഹെവൻ സിനിമ കണ്ടിട്ടാണ് ലളിതമായതു എങ്ങനെ ഗഹനമാകും അതോടൊപ്പം അതിമനോഹരമാകും എന്നെനിക്കു മനസ്സിലായത്. അത് ഒരു കാവ്യമാണ്. കവിത പോലെ ഒരു സിനിമ.

റഫീഖ് അഹമ്മദ് : 'മരണമെത്തുന്ന നേരത്തു ' എന്ന കവിത കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും മികച്ച കവിതകളിൽ ഒന്നാണ് -ഇതെന്റെ അഭിപ്രായമല്ല. ഡോ .ലീലാവതി ടീച്ചർ പറഞ്ഞതാണ്. ഞാൻ അതിനോട് 200 % യോജിക്കുന്നു.

ഉണ്ണി. :- മഴയെ പറ്റി മാത്രം മഹത്വം പറഞ്ഞിരുന്ന എനിക്ക് വെയിലിന്റെ കനം അളക്കാൻ പഠിപ്പിച്ചത് അയാളുടെ കഥകളാണ്.

മോർഗൻ ഫ്രീമാൻ :- ഇയാളെ ഒക്കെ പറ്റി എന്തു  പറയാനാണ്....പൂർവ ജന്മങ്ങളിൽ എവിടെയോ അഭിനയം വരം ആയി കിട്ടിയിട്ടുണ്ട് ഇയാൾക്ക്.

പവിത്രൻ തീക്കുനി: സങ്കീർണ്ണതകൾ ഇല്ലാതെ, നിയതമായ ചിട്ടവട്ടങ്ങളൊ , ബിംബങ്ങളോ ഒന്നുമില്ലാതെ , നാടകിയതകളില്ലാതെ, കവിതകൊണ്ടു മനസ്സിനെ വേവിച്ചെടുക്കുന്ന തീയുണ്ട് വാക്കുകളിൽ...അനുഭവങ്ങളിൽ.

ദസ്തയേവിസ്കി : എഴുതാനായി....എഴുതാനായി മാത്രം ഭൂമുഖത്തു ജന്മം കൊണ്ട ആളായിരുന്നിരിക്കണം. അത് കൊണ്ടാവാം ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾ പാലിക്കാൻ കഴിയാതെ, അതിനു ശ്രമിക്കാതെ ലോകത്തെ മുഴുവൻ താനെഴുതിയ വാക്കുകളുടെ മായാജാലം കൊണ്ട് കൺകെട്ട് നടത്തിയത്.

ഗിരീഷ് പുത്തഞ്ചേരി :- പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...
തനിയെ കിടന്നു മിഴിവാർക്കവേ ...
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
നെറുകയിൽ തലോടി മാഞ്ഞുവോ ...

ഖലീൽ ജിബ്രാൻ: പ്രണയത്തിന്റെ ഏറ്റവും മികച്ച വ്യാഖ്യാനങ്ങൾക്കു നമിക്കുന്നു ഗുരു.

റൂമി: ഇലകൾ...മുകളിൽ..മുകളിൽ....മുകളിൽ
വേരുകൾ....അടിയിൽ ...അടിയിൽ....അടിയിൽ

ബഷീർ:..ബേപ്പൂരിന്റെയല്ല മലയാള കഥാ ലോകത്തിന്റെ സുല്ത്താന് സലാം

ഓ .വി .വിജയൻ: "ഇതു കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് ഇതിൽ ദുഖവും അകൽച്ചയും മാത്രമേ ഉള്ളു"....അങ്ങനെ എഴുതാൻ ഭൂമി മലയാളത്തിൽ ഒരൊറ്റ മനുഷ്യനെ ആകു.

രേഖ. :- വാക്കുകളിലെ അസാമാന്യമായ, അപാരമായ സത്യസന്ധതയ്ക്ക്...

മോഹൻലാൽ : ഇതിപ്പോ എഴുതുന്നത് മലയാളത്തിൽ ആണല്ലോ.. അപ്പൊ പിന്നെ ഈ മനുഷ്യനെ പറ്റി ഞാനായിട്ടു എന്താണ് പറയേണ്ടതു ...പറഞ്ഞാൽ തീരുമോ

രഞ്ജിത്: "അപ്പാ....'അമ്മ...എല്ലാരും പോയി ...മുകളിൽ , മേഘങ്ങളുടെ വലിയ വീട്ടിൽ അവരൊക്കെയുണ്ട്. ഒരു ദിവസം എനിക്കും പോകണം...." മരണത്തിന്റെ കേൾക്കാൻ ഏറ്റവും സുഖമുള്ള വിവരണം ..അയാൾക്കേ പറ്റു.

ക്ലിന്റ് ഈസ്ടവൂഡ് : ചലനങ്ങളുടെ മാസ്മരികതക്ക്....ജീവിതത്തോടുള്ള ചങ്കൂറ്റത്തിന്...86 ആം വയസ്സിലും സിനിമ ചെയ്യാനും ലോകം അത് കാണാൻ കാത്തിരിക്കുകയും ചെയ്യുക എന്ന് പറഞ്ഞാൽ അതിനർദ്ധം ഒന്നേയുള്ളു ...അയാൾക്ക്‌ മുകളിലുള്ള ടീമുമായി എന്തോ സ്പെഷ്യൽ ടൈ അപ്പ് ഉണ്ട്.

രാകേഷ് ഓംപ്രകാശ് : രംഗ് ദേ ബസന്തി -യുടെ ഒരിക്കലും അവസാനിക്കാത്ത സൗഹൃദ വര്ണങ്ങൾക്കു നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് :...എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ....കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ.

ബ്രയാൻ ലാറ : പ്രതിഭയുടെ അതി ഭയങ്കരമായ ധാരാളിത്തത്തിനു....

ഗാംഗുലി: ചങ്കൂറ്റമേ....ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദാനം ചെയ്ത നട്ടെല്ലിന് നന്ദി

ഫ്രോയ്ഡ് : ഭയങ്കരം....അതിഭയങ്കരൻ

റോബർട്ട് ഡി നീറോ : ഇവനാണ് നടൻ.

ഹെമിങ്‌വേ : മനുഷ്യർ ഇങ്ങനെയൊക്കെ ചിന്തിക്കുമോ എന്ന് ഞാൻ ചിന്തിച്ചത് ഇയാളെ വായിച്ചപ്പോളാണ്.

മെർലോൺ ബ്രാണ്ടോ: തിലകൻ പറഞ്ഞതിനോട് വിയോജിക്കുന്നു....അഭിനയിച്ചു ജീവിക്കുന്നത് അഭിനയമാണ്....കാണണമെങ്കിൽ ഇയാളെ കണ്ടാൽ മതി

മെറിൽ സ്ട്രീപ്: അഭിനയിക്കാനായി മാത്രം ഭൂമിയിൽ പിറന്ന പെണ്ണ്

ജാക്ക് നിക്കോൾസൺ :ഇയാൾ ... മോഹനലാൽ അമേരിക്കകാരൻ ആയതാണെന്നാണ് എന്റെ ഒരു ഇത്

സുഭാഷ് ചന്ദ്രൻ: വരും തലമുറകൾക്കു ആശ്വസിക്കാം എഴുത്തിന്റെ ലോകത്തു തലയെടുപ്പുള്ള മലയാളികളുണ്ടാകും ആ ഉറപ്പിന്റെ പേരാണ് സുഭാഷ് ചന്ദ്രൻ

പി .ജയാചന്ദ്രൻ : ഒരു ദൈവം തന്ന  പൂവേ ......

ഐ എം വിജയൻ: പെലെയെക്കാളും എനിക്കിഷ്ട്ടം വിജയനെയാണ് അതന്നെ.

പദ്മരാജൻ : ചോറുണ്ണുന്ന ആർക്കും ഇയാളെപ്പറ്റി പറഞ്ഞു കൊടുക്കേണ്ടന്നാണ് എന്റെ ഒരു വിശ്വാസം


 അയ്യപ്പൻ: മരിച്ച തുമ്പികൾ മഴയായി പെയ്യുന്നതു കണ്ട പ്രിയ കവിക്ക് വന്ദനം

കുരീപ്പുഴ ശ്രീകുമാർ: തോക്കുമായി വരാൻ  കാക്കയോട് പറഞ്ഞ ഗാന്ധിയെ കണ്ട കവി...

എം ടി: വാക്കുകളുടെ സൗന്ദര്യം കൊണ്ടു  തലമുറകളെ ...തലമുറകളെ.. ആവേശിച്ച ഒരേ ഒരാൾ ....

ഒടുവിൽ...."അയ്യായോ ഇതെന്തൊരു കോഴി...ഒളിമ്പിക്സ് കോഴിയോ..."
നിർദോഷ ഫലിതങ്ങളുടെ ദൈവം ആയിരുന്നു ആ മെല്ലിച്ച മനുഷ്യൻ


....................................ജീവിതത്തോടുള്ള എന്റെ നന്ദി ഇവർക്കുള്ളതാണ്...അഥവാ ഇവർക്കുള്ള നന്ദി ആണ് ജീവിതത്തോടുള്ള നന്ദി. ജീവിക്കാൻ പ്രേരിപ്പിച്ചവർ....പ്രിയപ്പെട്ടവർ



Wednesday, June 15, 2016

തോൽവികൾ....



വൃത്തിയായി കാണാൻ മുറ്റം
നിറയെ ടയിൽ പാകിയിട്ടു
വൃത്തിയായി കുളിക്കാൻ വെള്ളം
കിണറ്റിൽ കാശു കൊടുത്ത് ഒഴിച്ചിട്ടു....

രാത്രി 11 മണിക്ക് സഹമുറിയന്റെ
മൊബൈൽ ശബ്ദിക്കുന്നു
അമർത്തി മൂളിയൊരു ചിരിയും പാസ്സാക്കി
അതവന്റെ ഭാര്യ എന്നറിഞ്ഞപ്പോ -
പാസ്സായില്ല ചിരി

ശ്രേഷ്ഠ ഭാഷയെ പുകഴ്ത്തി ക്ലാസ്സ്‌ ,
കഴിഞ്ഞു വന്നയുടനെ മകളുടെ
പുരോഗതി സൂചന പട്ടിക കണ്ടു
കൊടുത്തു നാലെണ്ണം ചന്തിക്ക്
ഇംഗ്ലീഷ് -നു മാർക്ക്‌ ഇല്ലാന്നേ....



രക്ത ബന്ധമില്ലാത്ത...
 ഭാര്യ അല്ലാത്തവളോട്
ഒരുപാടു കാലത്തെ പരിചയത്തിൽ
പെങ്ങളായി കണ്ടെക്കാമെന്ന്,
അതെന്താ സുഹൃത്തായി കാണാത്തത്
എന്ന് മറു ചോദ്യം...

Thursday, June 2, 2016

ചിലന്തി

ഞാൻ ഒരു പഴഞ്ചൻ ചിലന്തി....
പ്രണയ സ്വപ്‌നങ്ങൾ കൊണ്ട് വല നെയ്തു...
ആരും വീഴാത്ത വലയിലോടുവിൽ
സ്വയമേ കാൽ കുരുങ്ങി വീണു.
ചൂലില്ലാത്ത ഏതോ ഷാപ്പിനുള്ളിൽ,
ആരും കാണാത്ത മാറാല ഇന്ന് ഞാൻ.....

#സ്വപ്നങ്ങലോടൊപ്പം ചേർത്ത് അടക്കം ചെയ്യുമ്പോൾ ചിലന്തിയെ പിന്നെ മാറാല എന്ന് വിളിക്കാമല്ലൊ അല്ലെ...

Saturday, May 28, 2016

തിരക്ക് ......

ശനിയാഴ്ച്ചകളിൽ ഉറക്കമുണരുമ്പോൾ  കണ്മുമ്പിൽ അച്ച്ഛൻ; ഞായറാഴ്ച്ചകളിൽ ഉച്ചയുറക്കത്തിലെവിടെയോ നഷ്ടമാവുന്ന  അച്ഛൻ. അച്ഛണ് തിരക്കാണത്രേ...സത്യത്തിൽ  സ്വപ്ങ്ങളിലെ ഉണർച്ചകൾ ആണോ അതോ ഉറക്കങ്ങൾക്കിടയിലെ സ്വപ്നമായിരുന്നോ  അച്ഛൻ

Thursday, May 12, 2016

ചിലരെ കാണുമ്പോൾ

ഒട്ടുമേ നനയാതെ ഇരുന്നിട്ടും അയാളെ 
കണ്ടയുടനെ ഓര്മ്മ വന്നത് തുലാവര്ഷമാണ്.
ഇടയ്ക്കിടയ്ക്ക് അകത്തേയ്ക്ക്  ചോർന്നൊലിക്കുന്ന ഒരു പാവം തുലാ വര്ഷം.

ഒട്ടുമേ ചിരിക്കാതെ ഇരുന്നിട്ടും അവളെ 
കണ്ടയുടനെ ഓര്മ്മ വന്നത് ശനിയാഴ്ച്ചകളാണ്.
ഏഴാം നാൾ വിശ്രമിക്കനെന്നു ആശ്വസിക്കുന്ന 
ഒരു പാവം ശനിയാഴ്ച.

ഒട്ടുമേ തണുക്കാതെ ഇരുന്നിട്ടും അവനെ 
കണ്ടയുടനെ ഓര്മ്മ വന്നത് മകര മാസമാണ്.
നട്ടുച്ച ആയിട്ടും വിയര്കേണ്ടി വരാത്ത 
ഒരു പാവം മകരമാസം .

ഒട്ടുമേ അങ്ങനെ അല്ലാതിരുന്നിട്ടും നിന്നെ 
കണ്ടയുടനെ ഓര്മ്മ വന്നത് എന്നെ തന്നെയാണ്.
നിന്നെപോലെയല്ലല്ലോ ഞാനെന്നു വിശ്വസിച്ച 
ഒരു പാവം എന്നെത്തന്നെ.



Sunday, April 24, 2016

ചിരികളുടെ കഥ

 കോളേജ് ജീവിത കാലത്ത് തന്നെ ജിബ്രാനെയും റൂമിയെയും ഫ്രോയിടിനെയും നെരുദയെയും ജി. കൃഷ്ണമുര്തിയെയും ഓഷോ-യെയും പിന്നെ വേണമെങ്കിൽ ഖസാക്കും കുറേശെ അറിയാമായിരുന്നത്  (അല്ലെങ്കിൽ അങ്ങനെ ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു) അക്കാലത്ത് അത്യാവശ്യം ഭേദപ്പെട്ട അഹങ്കാരം മനസ്സിലുണ്ടാക്കിയിരുന്നു, പുറത്തു കാണിച്ചില്ല എങ്കിൽ പോലും. കാരണം മൂക്കില്ലാത്ത രാജ്യത്തു അത് ധാരാളം ആണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. അങ്ങനെ മനസ്സിന്റെ പ്രൊഗ്രീസ്സ് കാർഡ്‌ഇൽ കൂടെയുള്ള മിക്കവർക്കും ശരാശരിയിൽ താഴെ മാത്രം മാര്ക്കിട്ടു നടന്നിരുന്ന എന്റെ പോട്ടതരത്തിന് ഒരു ഒന്നാംതരം അടി കിട്ടി.
                      ശരാശരി മലയാളിയെ പോലെ തന്നെ ചുറ്റുമുള്ളവരുടെ കുറവുകൾ ചികഞ്ഞെടുക്കുന്ന സൗഹൃദ സദസ്സുകളിൽ ഒന്നിൽ വെച്ചു , വളരെ സൗമ്യമായി ഒരു പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...Accept people as they are ....അത് കേട്ട് കഴിഞ്ഞു ഒരു സെക്കന്റ്‌ നേരം കഴിഞ്ഞു ഒന്നുടെ അത് കടന്നു പോയി. വളരെ ലളിതമായ ആ വാചകം പിന്നീടുള്ള ഒരു പാട് ദിവസങ്ങളിൽ ഒരുപാടു തവണ മനസ്സിൽ കയറി ഇറങ്ങി. ഓരോ തവണയും അർഥം മാറി. ആഴം മാറി. ഒടുവിൽ ആളു തന്നെ മാറേണ്ടി വന്നു. അതെ ആ അർഥങ്ങൾ ഉൾക്കൊള്ളാൻ മനസ്സിനു വയ്യതോടുവിൽ എനിക്കു തന്നെ മാറേണ്ടി വന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല ജീവിത ശാസ്ത്രം അത് തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌. ഈയടുത്ത്  ഒരു അഭിമുഖ സംഭാഷണത്തിൽ ഷഹ്ബാശ് അമെൻ പറയുകയുണ്ടായി..ഓരോ സുഹൃത്തുക്കളിലേക്കും ഓരോരോ പാലങ്ങൾ  ആണുള്ളത്. അവ തമ്മിൽ ഒരിക്കലും സന്ധി ചെയ്യികതതാണ് നല്ലത്. ശരിയാണ്. ഒരാളിലെക്കുള്ള ഒരു പാലത്തില് കൂടി അയാളിലേക്ക് മാത്രം ....മാത്രമേ പോകാവു. അവിടെ മറ്റൊരാളുടെ എന്തെങ്കിലും പ്രതീക്ഷിച്ചാൽ അത് നമ്മുടെ മാത്രം തെറ്റാണ്.

വര്ഷങ്ങള്ക്ക് മുന്പ് ഇതെനിക്ക് പറഞ്ഞു തന്ന ആ സുഹൃത്തിന്റെ നഗരത്തിലാണ് ഞാൻ വീണ്ടും. ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്നറിഞ്ഞ് പിറ്റേ ദിവസം രാവിലെ ..."ഞങ്ങൾ മൂന്നാളും ഇവിടെ വെളിയിൽ കാത്തു നില്ക്കുന്നു "എന്നു പറഞ്ഞ സാഹോദര്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം അവർക്കെ അത് സാധിക്കൂ. അവര്ക്ക് മാത്രം.
          എന്റെതടക്കം ഒരുപാടു പേരുടെ പഴയ ചിരികൾ കളഞ്ഞു പോയത് ഞാൻ കണ്ടിട്ടുണ്ട്. ചിലരെ ചിരിപ്പിക്കാനായി ശ്രമിച്ചു കരഞ്ഞു പോയിട്ടുമുണ്ട്. പക്ഷെ....അതൊന്നുമില്ലാതെ ഇത്ര മനോഹരമായി ഇത്ര ആത്മാര്ധമായി ഇത്ര ഒരുമയോടെ ചിരിക്കുന്ന ഭാര്യ-ഭർതാകന്മരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടേയില്ല.സത്യം. മഴയെത്തു കൂട്ട് വേണ്ട. യാത്രക്കും വേണ്ട. പക്ഷെ ചിരിക്കാൻ കൂട്ട് വേണം. അതൊരു സുഖമാണ്. ആളുകളെ തരംതിരിവുകളില്ലാതെ നോക്കി കാണാൻ പഠിപ്പിച്ച അവൾക്കു കാലം ഇതിൽ കൂടുതൽ എന്താണ് നല്കേണ്ടത്...അവളെക്കാൾ മനോഹരമായി ചിരിക്കുന്ന ഒരു മറുപാതിയെ അല്ലാതെ.....

സമർപ്പണം:- whatsappil ഒരു സന്ദേശം അയക്കാനായി നിങ്ങളുടെ കോണ്ടക്ട്സ് നോക്കിയാൽ പോലും എനിക്കു കേൾക്കനാവുന്നതു നിങ്ങളുടെ നിലക്കാത്ത ചിരികളാണ്. ആ ചിരികളുടെ വലിയ സൗഹൃദത്തിനു നന്ദി പറയുന്നില്ല .... അജിത്തും ധന്യക്കും കണ്ണനുന്നിക്കും സമര്പ്പണം.

Thursday, April 14, 2016

ചാരം

പിന്നിലേയ്ക്ക് ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കി വേണം പോകാൻ എന്ന് ശാട്ട്യമുണ്ടാരുന്നു ഒരു കാലത്ത്. പിന്നിൽ നോക്കി നോക്കി മുന്പിലുള്ള കുഴിയിൽ വീണാലും ദെണ്ണം ഇല്ലാന്ന് വിചാരിച്ചു .അക്കാലങ്ങളിൽ ഒന്നിൽ ഞാനും അവനും ചേർന്ന് കക്കാടിനെ കേള്ക്കുകയാണ്...സഭലമീ യാത്ര...കേട്ടുകഴിഞ്ഞു ഒരു നിമിഴത്തെ ഇടവേളക്കു ശേഷം പരസ്പരം പറഞ്ഞു " അപ്പോൾ ആരെന്നും എന്തെന്നും ആര്ക്കറിയാം "..ആ ഒരു സന്തോഷം മറക്കാൻ വയ്യ. അമ്മയെ കാണാൻ കൊല്ലൂർ പോകണമെന്നും ശിവനെ അറിയാൻ കൈലാസം പോകണമെന്നും അഗസ്ത്യനെ കാണാൻ നോവിന്റെ ശുല മുന മുകളിൽ പോകണമെന്നും ജെറുസലേമിൽ പോയി ആ വിപ്ലവകാരിക്ക് സലാം വെയ്ക്കണമെന്നും കണക്കു കൂട്ടി...കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ ഇതൊന്നും നടക്കില്ലെന്നു ഇടക്കിടക്ക്‌ പറഞ്ഞു കാലത്തിന്റെ കണ്ണില പൊടിയിടാൻ ശ്രമിച്ചു... ഈയടുത്ത് കടലുകൾക്ക് അപ്പുറത്ത് നിന്ന് വിളിച് അവൻ ചൊല്ലി...
"കൈതവം കോലങ്ങൾ കെട്ടുന്ന രാത്രികൾ 
ആയില്യം കാവിലെ തോറ്റങ്ങൾ രാത്രികൾ..
അച്ഛനും അമ്മയ്ക്കും ഉണ്ണികൾ രാത്രികൾ.."
ബാക്കി ചൊല്ലാൻ പറഞ്ഞു. 
ബാക്കിയുള്ള വരികൾ നാവിൻ തുംബിലെക്കിറങ്ങി വരാതെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു സത്യമായും ഞാൻ നടുങ്ങി പോയി.അവൻ പറഞ്ഞു... എങ്ങും പോകണ്ട, വിസ തീരും മുന്പ് ഒന്നുടെ ആലപ്പുഴ വരെയെങ്കിലും പോകണം. ചില്ലറ ചളി ഒക്കെ അടിച് അപ്പോൾ  രക്ഷപെട്ടു ... സുഭാഷ്‌ ചന്ദ്രന്റെ വരികൽ ഓര്മ്മ വന്നു."  എല്ലാം ചാരമായ് മാറുകയാണല്ലോ, ജീവിച്ചിരിക്കെ തന്നെ അച്ഛന്റെ ഈ മകനും ചാരമായിതീരുന്ന കാലവും വന്നല്ലോ.. അന്ന് രാത്രി , പ്രയാസപ്പെട്ടു കയറി വന്ന പടിക്കെട്ടുകളെല്ലാം ഒരു പെരുമഴയത് കുത്തി ഒലിച്ചു പോകുന്നത് കണ്ടു അന്തം വിട്ടു നില്ക്കുന്ന ഒരു പാവം കുട്ടിയെ ഞാൻ സ്വപ്നം കണ്ടു .മാറ്റല്ലേ ദൈവങ്ങളെ...കോപ്രായം കാണിക്കാൻ...കൊഞ്ഞനം കുത്താൻ.. വളിപ്പടിക്കാൻ...ചുമ്മാ കള്ളം പറഞ്ഞു പേടിപ്പിക്കാൻ....കണ്ണ് നിറഞ്ഞു ചിരിക്കാൻ...ഒന്നും മാറ്റല്ലെ...
കുഴിയിൽ വീണാൽ അതൊരു കുഴിയനെന്നും അതിന്റെ പേരിൽ നഷ്ടപ്പെട്ട സമയതെക്കുരിചും ലാഭ നഷ്ടങ്ങളെ പറ്റിയും മനസ്സിലാക്കാൻ കെല്പില്ലാത്ത ഒരു ചെറിയ പൊട്ടൻ ആകാൻ മനസ്സിന് കെല്പ് ഉണ്ടായാൽ മതിയാരുന്നു.നഷ്ടപ്പെട്ട ചിരികൾ തിരികെ കിട്ടാൻ പ്രയാസമാണ് , ബാകിയുള്ളത് എങ്കിലും നഷ്ടപെടാതെ നോക്കാം 

Sunday, March 27, 2016

ഉറുമ്പുകൾ

അന്യദേശം. രോഗമാണ് അവസ്ഥ.  നമ്മളിങ്ങനെ കിടക്കുകയാണ്. മയക്കത്തിലാണ് ...കാണുന്നത് ഉറുമ്പുകളെ ആണ്. ഒരു ചത്ത ഉറുമ്പിനെ കുറെ ഉറുമ്പുകൾ ചേർന്ന് താങ്ങി എടുത്തു  പോകുന്നു. ചത്ത ഉറുമ്പിന്റെ മനസ്സ് പക്ഷെ എന്നോട് സംസാരിക്കുന്നു. ....ഞെട്ടി എണീറ്റ്‌ കട്ടിലിൽ എണീറ്റിരുന്നു.  ഫോൺ എടുത്തു വീട്ടിലുള്ള ...നാട്ടിലുള്ള ...സംസാരിക്കാൻ പറ്റുന്നവരോടോക്കെയും സംസാരിച്ചു. സ്വല്പം മനസ്സമാധാനം കിട്ടിയെന്നു മനസ്സിലായപ്പോൾ രോഗങ്ങളെ പറ്റി ആലോചിച്ചു.....നിസ്സഹായതയുടെ മറ്റൊരു പേരാണ് രോഗങ്ങളെന്നു തോന്നി....മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്നും അങ്ങനെ ആയിരിക്കെണ്ടാതിന്റെ ആവശ്യ കഥയേയും പറ്റി വര്ഷങ്ങള്ക്ക് മുംബ് ഒരു ടീച്ചർ പഠിപ്പിച്ചതിന്റെ ശരിയായ അർഥം അന്നു ആ നിമിഷം ആ പനിച്ചടവോടെ ഇരുന്ന എന്റെ തലയിൽ ചെറുതായി മിന്നി. സഹായം ഇല്ലാത്ത-നിസ്സഹായതയുടെ -നിമിഴങ്ങളിലാണ് ബന്ധങ്ങൾ ചിലതൊക്കെ ഉണ്ടാകുന്നത്.ചിലതൊക്കെ തിരിച്ചറിയുന്നതും -ചിലതൊക്കെ നഷ്ട്ടപ്പെടുന്നതും.

- അമ്മയില്ലാത്ത ഒരു പെണ്കുട്ടിക്ക് ഒരു പനി പോലും വരാൻ പാടില്ല എന്നു മുകളിലെ ടീം നോട് പറ്റുവാണേൽ പറയണം എന്നു ആഗ്രഹിച്ച ഒരു കൂട്ടുകാരി ഉണ്ടെനിക്ക് . അവളോട്‌ ബഹുമാനമാണ്.  അതു സത്യം മാത്രമാണ്. അനാഥത്വം എന്നതിന് അനുതാപം ആവശ്യമില്ല കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാം അതൊക്കെ തന്നെയാണ്. പക്ഷെ നിസ്സഹായത അതല്ല...അനാഥത്വത്തിന്റെ ആഴങ്ങളിൽ പോലും സ്വന്തം അസ്തിത്വത്തിന്റെ ഒരു ചെറിയ തോണി നമുക്ക് സ്വന്തമായുണ്ടാവും പക്ഷെ നിസ്സഹായതയുടെ വലിയ കണ്ണീർ തുള്ളികളിൽ നാം സ്വയം നഷ്ട്ടപ്പെടും അല്ലേൽ നമ്മളെ കടലെടുതപോലെയായിതീരും .
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് " അയ്യപ്പൻറെ ആ കവിതയുടെ തലക്കെട്ടു മാത്രം മതി. എല്ല്ലാം ആയിട്ടുണ്ട്.

രോഗങ്ങളില്ലാത്ത ജീവിതങ്ങളെ പറ്റി മാത്രം മാത്രം  പ്രാർധിക്കുന്ന എല്ലാവരെയും മനസ്സിൽ നമിച്ചു കൊണ്ടു ....ജീവിതത്തിന്റെ വലിയ വലിയ ആക്സ്മികതകളിൽ അത്ഭുതങ്ങളിൽ ഞെട്ടലുകളിൽ ഒന്നും രോഗങ്ങളുടെ പേരുകൾ കടന്നു വരതെയിരിക്കട്ടെ. അഥവാ എന്തേലും കണക്കുകൾ പിഴച്ചാലും സ്വപ്നങ്ങളിൽ പോലും നിന്റെയും എന്റെയും കൈപിടിക്കാൻ നമുക്ക് പരസ്പരം ആകട്ടെയെന്നു മാത്രം ആശിച്ചു കൊണ്ട്....


നന്ദി 

Thursday, March 3, 2016

കത്ത്

പ്രിയപ്പെട്ട നാണിമോൾക്ക്..
മോൾക്ക്‌ സുഖമാണെന്നു വിശ്വസിക്കാൻ ആണെനിക്ക്‌ എന്നും ഇഷ്ടം. അങ്ങനെ ആയിരിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
നേരിട്ടു കാണാൻ കഴിയാത്തതിനാലും കുറച്ചു കാര്യങ്ങൾ പറഞ്ഞെ തീരു എന്നുള്ളതിനാലും ആണ് മോൾക്ക്‌ അച്ഛൻ ഈ കത്തെഴുതുന്നത്....
ഞെക്കി നോവിക്കുന്നതിന്റെ പേരിൽ കരയുന്ന പാവകൾ നമുക്ക് വേണ്ട. അതിന്റെ പേരിൽ കിട്ടുന്ന സന്തോഷവും നമുക്ക് വേണ്ട. ചിരികൾ കണ്ടു ചിരിക്കാനും  കണ്ണീർ കണ്ടാൽ കരയാനുമുള്ള ഒരു മനസ്സ് മോള്ക്കുണ്ടാവട്ടെ...
പാറി പറന്നു കളിച്ച പാവം തുമ്പികളുടെ വാലിൽ നൂല് കെട്ടി കളിക്കാനുള്ള ബോധം നമുക്ക് വേണ്ട മോളെ. നമുക്കും പാറി പറക്കാനുള്ള വലിയ ആകാശങ്ങളെ പറ്റി മോള്ക് ചിന്തിക്കാൻ കഴിയട്ടെ.
ചിരിച്ചു നിന്ന പൂവുകളുടെ കഴുത്തറുത്തു മുടിയിൽ ചൂടുവാനുള്ള സൗന്ദര്യ ബോധവും നമുക്ക്‌ വേണ്ട. ആ ചിരികൾ കണ്ടു ഉണരാനുള്ള മനോഹരമായ പ്രഭാതങ്ങളെ പറ്റി ചിന്തിക്കാം നമുക്ക്‌
ഒരു കാര്യം കൂടി പറഞ്ഞു കത്ത്  ചുരുക്കട്ടെ...
മരം കയറാൻ സമ്മതിക്കാത്ത...  മതിലു  ചാടാൻ സമ്മതിക്കാത്ത...'വേണ്ട' എന്ന് പറയാൻ പോലും സമ്മതിക്കാത്ത ഒരു അച്ഛനും അമ്മയും ആകാതിരിക്കാൻ ഞങ്ങളും ശ്രമിക്കാമെന്നു മോൾക്ക്‌ വാക്ക് തന്നു കൊണ്ട് നിർത്തട്ടെ
ഏറ്റവും ഏറ്റവും സ്നേഹത്തോടെ...
അച്ഛൻ

കടപ്പാട് :  .കവി   അയ്യപ്പൻ 

Wednesday, February 24, 2016

ചിരി

2004-2008 കാലകഖട്ടത്തിൽ ഉപയോഗിച്ചിരുന്ന ചിരി ഒരെണ്ണം ആളെ സഹിതം കളഞ്ഞു  പോയിട്ടുണ്ട്... കണ്ടു കിട്ടുന്നവർ അടുത്തുള്ള കലാലയത്തിലെ ക്ലാസ്സ്‌ മുറികളിലെവിടെയെങ്കിലും എലിപ്പികേണ്ടതുണ്ട്....ഉടമസ്ഥർ ആയി വരുന്നവർ തെളിവിനായി കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുകാരാൻ അഥവാ  കൂട്ടുകാരി ചിരിച്ചപ്പോൾ കൂടെ ചിരിച്ച ചിരിയുടെ നാലിൽ ഒന്ന് കൂടെ കൊണ്ടുവരേണ്ടതാണ്
.....🙁

Tuesday, February 23, 2016

മുൻവിധി

ഒരു നമ്പര് പോലും മൊബൈലിൽ ഫോണിൽ സേവ് ചെയ്യാത്ത ഒരു കൂട്ടുകാരനുണ്ടായിരുന്നു.... എപ്പോൾ വിളിച്ചാലും എന്തിനു വിളിച്ചും മുൻവിധികളില്ലാതെ ഫോൺ എടുത്തു ആളെ തിരിച്ചറിഞ്ഞു   അവൻ തുടങ്ങുന്ന സംഭാഷണങ്ങൾക്ക് ലേശം മധുരം കുടുതലുണ്ടായിരുന്നു.... മുൻവിധികൾ ഇല്ലാത്ത സംഭാഷണങ്ങൾക്കായി നാം പഠിക്കേണ്ടിയിരിക്കുന്നു.... മുമ്പേ സേവ് ചെയ്യപ്പെട്ട അക്കങ്ങൾ..  മുഖങ്ങൾ ഒക്കെയും ഡിലീറ്റ് ചെയ്യേണ്ടതായുണ്ട്....മുൻവിധികളില്ലാ - ചിന്തകൾ തിരിച്ചരിവുകളിലെക്കാവട്ടെ...
 😊