Sunday, December 18, 2022

ഇലകൾ

 ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാകുമെന്നു പറഞ്ഞു ചില "വിഷ്വൽസ്‌ " ഞാൻ പറഞ്ഞിട്ടുണ്ട് ... ഇതുവരെ പറയാത്ത ഒരു സീൻ പറയട്ടെ ഞാൻ ...

പണ്ട് പണ്ട് പണ്ട് ദിനോസറുകൾക്കും മുൻപ് ... അയ്യോ ക്ഷമിക്കണം അതല്ല ... ഒന്നുടെ പറയാം ....പണ്ടൊരു നാൾ ഏതോ ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കാനെന്ന വ്യാജനെ ഞാൻ പേര് ഓർമ്മയില്ലാത്ത ഏതോ ഒരു പുസ്തകം മറിച്ചു നോക്കുന്നതിനിടയിൽ ഒരു ചിത്രം കണ്ടു . സൊമാലിയയിൽ നിന്നുള്ള ഒരു ചിത്രം .. അതിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ഒരു ഭക്ഷണ പൊതിയ്ക്കായി കൈ നീട്ടി നിൽക്കുന്നത് കണ്ടു ... ഇത്ര വലിയ ബിൽഡ് അപ്പ് ഒന്നും വേണ്ട ഇതൊക്കെ ഇടയ്ക്കിടയ്ക്ക് നമ്മളൊക്കെ കാണാറുള്ളതാണെന്നല്ലേ ( ശരിക്കും ഇപ്പൊ പറഞ്ഞ അതില്ലേ ... വർഷങ്ങൾക്കിപ്പുറവും ഈ കാഴ്ചകളൊന്നും മാറ്റിയിട്ടില്ലാന്നു അതാണ് ശരിക്കുമുള്ള political incorrectness )... അത് പോട്ടെ സംഭവം അതല്ല , ആ ചിത്രം പല തരത്തിൽ എന്നെ ബാധിച്ചിട്ടുണ്ട് ( ആ പ്രയോഗം മനപൂർവ്വമാണ് ).. ഒരു ബാധ തന്നെയാണ് ആ ചിത്രം ...കാരണം പറയാം 

നമ്മൾ ചെടി നനയ്ക്കില്ലേ ...നമ്മളിങ്ങനെ നിന്ന് പൈപ്പ് ഇൽ നിന്ന് വെള്ളം ചെടിയിലേക്ക് ഒഴിക്കില്ലേ ...അങ്ങനെ ഒഴിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ മുൻപത്തെ ആ ചിത്രം ഇടിച്ചു കയറി വരും ... അതായത് ഇലകളൊക്കെയും കുഞ്ഞു കൈകളാണെന്നു തോന്നാൻ തുടങ്ങും ..ഓരോരുത്തരും ഒരിറ്റു വെള്ളത്തിനായി കേഴുന്നതായിട്ടങ്ങു തോന്നും ... അപ്പോൾ തോന്നും കുറെ നേരം നനയട്ടെ എന്ന് ... അങ്ങനെ നിൽക്കുമ്പോൾ വീണ്ടും തോന്നും എത്രയൊക്കെ നനച്ചാലും ഇടയിലെവിടെയോ അടിയിലെവിടെയോ ഒരു കുഞ്ഞനില  ഞാൻ കാണാതെ മാറി നിന്ന് വെള്ളത്തിനായി കരയുന്നുണ്ടെന്നു ...അവനെ തൃപ്തിപ്പെടുത്താതെ ഞാൻ ഇനി എങ്ങനെ മടങ്ങും ... എനിക്കറിയില്ല ....സത്യമായും എനിക്കറിയില്ല .... 

ഈ പറഞ്ഞ ഒരു ചിത്രം എന്റെ സിനിമയിൽ ഉണ്ടാകും അല്ലെങ്കിൽ അതാകും എന്റെ സിനിമ ... അതെങ്ങനെയെന്നോ നിന്നാണെന്നോ ഒന്നും ചോദിക്കണ്ട ... ഉത്തരമില്ല 

വാൽ : സ്‌ഫടികം സിനിമയിൽ ആടുതോമ കുരിശടിയിൽ നിന്ന് യേശുവിനോട് പരാതി പറഞ്ഞിട്ട് നേർച്ചപ്പെട്ടിയിൽ ഓട്ട കാലണ ഇട്ടിട്ടു ആ നേർച്ച പെട്ടിയിൽ ചെവിയോർക്കുന്നുണ്ട് ... അപ്പോൾ കേൾക്കുന്ന ഒരു സ്വരമുണ്ട് ... ആരുമില്ലാതായവർക്കും ഒന്നുമില്ലാതായവർക്കും ഉണ്ടാകുന്ന ഒരു സ്വരം ... ആ സ്വരം ഞാൻ കട്ടെടുത്തു എന്റെ സ്വന്തം സീനിൽ ഞാൻ തുന്നി പിടിപ്പിക്കും ...


Friday, December 16, 2022

മോട്ടിവേഷൻ

 തൂങ്ങിയാടുന്നുണ്ട് ഒരു മോട്ടിവേഷൻ ,

ഡിപ്രെഷൻ നാട് കടത്തപ്പെട്ട വാർത്തയറിഞ്ഞു ,

അനാഥത്വം കാട് കയറിയെന്നറിഞ്ഞു ,

ഏകാന്തത കാശിക്കു പോയെന്നറിഞ്ഞു 

അശുഭമായതെല്ലാം സ്ഫോടനത്തിനു 

ഇരയായെന്നറിഞ്ഞു , കയറു നോക്കി 

അധിക ചിഹ്നമൊരെണ്ണം (+) കുരുക്കി കഴുത്തിൽ 

തൂങ്ങിയാടുന്നുണ്ട് എന്റെ ചങ്ങാതി , മോട്ടിവേഷൻ 





Tuesday, November 29, 2022

കട

 ഒരു കടയുണ്ട് , പക്ഷേ ,

വഴി നിറയെ കണ്ണീരിറ്റു വീഴും 

വശങ്ങൾ നിറയെ വിഷാദം നിഴലിക്കും 

ഓരോ ചുവടിലും അടിതെറ്റും 

സ്വപ്‌നങ്ങൾ എതിരെ ഓടി മറയും 

അനാഥത്വം ചോദിക്കാതെ  ലിഫ്റ്റ് തരും 

അവഗണന  ഇടയ്ക്കു സല്യൂട്ട് തരും 

ഏകാന്തത കൂട്ട് കൂടും 

എന്നാലും കടയിൽ പോകണം 

സമാധാനം വില്പനയ്ക്കുള്ള കടയല്ലേ ..

ഒരു കൈക്കുമ്പിളിൽ എങ്കിലും 

ഇല്ലാതെ ഞാനെങ്ങനെ മടങ്ങും. അല്ലെ 

Monday, August 8, 2022

ഉപ്പ്

കടൽ കുടിച്ചിട്ട് എങ്ങനെ ഉണ്ട് മോളെ ???

നല്ല ഉപ്പ് !!!

ആണല്ലേ ...!


പക്ഷെ എന്റെ കണ്ണീരിനാണ് കൂടുതൽ !!!

Tuesday, June 7, 2022

RULES

 ഏതു കളിയായാലും ജീവിതമായാലും റൂൾസ് /നിയമങ്ങൾ ബ്രേക്ക് ചെയ്യാൻ എളുപ്പമാണ്.

എല്ലാ നിയമങ്ങളും ...സകല നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ കളി അവസാനിപ്പിക്കുന്നവൻ വിജയി ആണ്.

അതിപ്പോ കളി തോറ്റാലും അയാൾ വിജയി തന്നെ ആണ്.


80 - കളിൽ സ്‌കൂൾ വിദ്യാഭാസവും 90 -ൻറെ ആദ്യപാദത്തിൽ കോളേജ് വിദ്യാഭാസവും പൂർത്തിയാക്കിയ ആൾ . പേര് രാമൻ .കെ 

അച്ഛന്റെ പേര് : കുട്ടൻ 

'അമ്മ; പാറു 

ജനനം :26 -05 -1972 

sslc : 1987 

ഡിഗ്രി : 1992  

( ഇയാൾ ഹിന്ദു ആണ്...ദളിതനാണ്...അച്ഛന് ഒരു റേഷൻ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നു.അമ്മയ്ക്കു ജോലിയില്ല...ഒരനിയൻ ഉണ്ട്.അച്ഛനെ പോലെ തന്നെ സ്വൽപ്പം അന്തർ മുഖത്വം ജന്മനാ സ്വന്തമായുണ്ട്.) 


സ്‌കൂളിൽ നിന്ന് കോളേജിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്ന ആത്മവിശ്വാസം....ഒരു മലയോര മേഖലയിലെ സ്‌കൂളിൽ  ആദ്യ സ്ഥാനക്കാരിൽ ഒരാൾ  ആയിരുന്നാലും..നഗരത്തിലെ കോളേജിലെ ക്ലാസ്സ് മുറിയിൽ, ഒരു പെൺകുട്ടി ഷേക്ക് ഹാൻഡിനു കൈ നീട്ടി ഹെല്ലോ how do you do എന്ന് ചോദിച്ചാൽ എത്ര കിളികൾ തലയിൽ നിന്ന് പറക്കുമെന്ന് എണ്ണാനാവില്ല...കള്ളു കുടിക്കാത്ത, സിഗരറ്റ് വലിക്കാത്ത ,(അച്ഛന്റെ ജനിതകപരമായിട്ടുള്ളത് ഒക്കെയാണ് അതൊക്കെ ) സൗഹൃദങ്ങൾ തീരെ കുറഞ്ഞ , comment പറയാൻ അറിയാത്ത , ഉച്ചത്തിൽ ഇൻക്വിലാബ് വിളിക്കാൻ അറിയാത്ത, പരീക്ഷകൾക്ക് വേണ്ടി കുത്തിയിരുന്ന് പഠിക്കുന്ന ഒരുവന്  ബിജിഎം ഇട്ടു സ്ലോ മോഷൻ ഇൽ നടക്കാൻ  ഒരു കോളേജിലും ഒരു വരാന്ത പോലും ഉണ്ടാകില്ല. (ആ ഷേക്ക് ഹാൻഡിനു കൈ നീട്ടിയ കുട്ടിയെ പിന്നീട് നമ്മൾ ഒരിടത്തു കാണുന്നുണ്ട്.)

 എന്നിട്ടും അയാൾ ചില ക്വിസ് മത്സരങ്ങൾ ജയിക്കുകയും...പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നത് അവിചാരിതമായിട്ടെങ്കിലും നമ്മൾ കാണുന്നുണ്ട് . 

പക്ഷെ കളി ജയിക്കാൻ അതൊന്നും പോരാ..നിങ്ങൾ എത്ര നിയമങ്ങൾ പാലിക്കുന്നുവോ അതിനനുസരിച്ചു നിങ്ങളെ മറ്റുള്ളവർ എളുപ്പത്തിൽ , വളരെ എളുപ്പത്തിൽ കടന്നു പോകുന്നത് കാണുന്നുണ്ട്...കോളേജിൽ കൂടെ പഠിച്ച പലരും ആവറേജ് മാർക്കുണ്ടായിരുന്നവരും, ചില തല്ലു കേസ് കളിൽ പ്രതിയായി പോയവർ പോലും രാഷ്ട്രീയ ശുപാർശയുടെ പേരിൽ, കുടുംബത്തിലെ ചില സ്വാധീനമുള്ളവരുടെ പേരിൽ നല്ല ജോലിയിൽ പ്രവേശിക്കുന്നത് കാണുന്നുണ്ട്...

മുതിർന്നു വരും തോറും പണം ആവശ്യമായി വരുന്ന സന്തർഭങ്ങൾ ഏറി വരുന്നത് മനസ്സിലാകുന്നുണ്ട്. .ഗ്രാമത്തിലെ പബ്ലിക്‌ ലൈബ്രറിയിൽ വെച്ച് മാത്രം പരിചയമുള്ള ഒരാൾ അയാൾക്ക് പറ്റും വിധം സഹായിച്ചു ഗൾഫിൽ ഒരു ജോലി തരപ്പെടുന്നു...

പുതിയ ലോകം ... കഠിനമായ ഒറ്റപ്പെടൽ...കടുത്ത ശാരീരിക അധ്വാനം ...രണ്ടു വർഷം പൂർത്തിയാക്കി തിരിച്ചു പോരേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്തതു കൊണ്ട്...നാട്ടിൽ വന്നു കുറച്ചു പരീക്ഷകൾ എഴുതി നോക്കുന്നു...അത്യാവശ്യം പഠിച്ചു തയ്യാറായി തന്നെ ആണ് എഴുതുന്നതെങ്കിലും എല്ലാത്തിലും പരാജയം...ഒരു പരീക്ഷ ഹാളിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടി ആണ് ഓരോ പരീക്ഷകൾക്ക് ആയി ഓരോ തരത്തിലാണ് തയ്യാറെടുക്കേണ്ടത് എന്ന്  പറഞ്ഞു കൊടുക്കുന്നത്...കോമ്പറ്റിഷൻ success ഉം മനോരമ yearbookk ഉം അവരാണ് പരിചയപ്പെടുത്തുന്നത് 

അവരെ പിന്നീട് കണ്ടിട്ടില്ലെങ്കിലും (പക്ഷെ ഏറ്റവും അവസാനത്തെ സീനിൽ നമ്മൾ അവരെ വീണ്ടും കണ്ടു മുട്ടുന്നുണ്ട്.) ആ വാക്ക് ജീവിതം മാറ്റുന്നുണ്ട്....

വീണ്ടും പഠിക്കുന്നു....മുറി അടച്ചിട്ട് രാപകലുകൾ പഠിച്ചു തീർക്കുന്നു....ഇയർ ബുക്ക് മുതൽ കോമ്പറ്റിഷൻ success വരെ എല്ലാം മനഃപാഠം ആക്കുന്നുണ്ട് അയാൾ..

ഒരുച്ച സമയത്തു എം.ടി വാസുദേവൻ നായരുടെ മഞ്ഞു വായിച്ചു കൊണ്ടിരിക്കുകായാണ്...ആ സമയത്തു പോസ്റ്റുമാൻ വിളിക്കുന്നു. 3 registered ലെറ്റർ ഒരുമിച്ചു ഒപ്പിട്ടു വാങ്ങുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. അയാൾ പ്രതീക്ഷിച്ചതു തന്നെയായിരുന്നു അത്...3  ഗവൺമെൻറ് സെർവീസുകളിലേക്ക് ഒരുമിച്ചു നിയമനത്തിനായി അയാളെ ക്ഷണിച്ചു കൊണ്ടുള്ള ഓഫർ ലെറ്റേഴ്‌സ് ... 


അതിലൊന്ന് അയാൾ തിരഞ്ഞെടുക്കുകയും പിന്നീട്  കോട്ടയം ജില്ലാ  കളക്ടറേറ്റിൽ നിയമിതനാവുകയും ചെയ്യുന്നുണ്ട്..ജോലി സംബന്ധമായി ഒരിക്കൽ വാതിൽ തുറന്നു കയറുമ്പോൾ പ്രൊബേഷനിൽ അസി. കളക്ടർ ആയിരുന്ന ആളുടെ പേരൊന്നു വെറുതെ ശ്രദ്ധിച്ചു...(മിസ്സ്. നൂണി ജേക്കബ്.)...അകത്തു കയറിയപ്പോൾ....കണ്ടു മറന്ന മുഖം....പക്ഷെ മറന്നിട്ടില്ലാത്ത ഒരു മുഖം....മേശപ്പുറത്തു ഒരു competition success കിടക്കുന്നതു കണ്ടു തല ഉയർത്തുമ്പോൾ ...അതെ ചിരി...അതെ പ്രസന്നത.... ശുഭം 

----------------------------------------------------------------------------------------------------------------

അടയാളങ്ങൾ 

# കാത്തിരിപ്പിന്റെ അവസാനത്തെ വാക്കാണല്ലോ എം.ടി  യുടെ " മഞ്ഞു "

# രാമൻ ...മര്യാദ രാമൻ ആണല്ലോ (എന്നിരുന്നാലും ചിലതുണ്ട് അതിൽ പെടാത്തതു ) പക്ഷെ നിയമാവലികൾക്ക് ഏറ്റവും പ്രിയപ്പെട്ട പേരാണ് രാമൻ 

# നൂണി ...എല്ലാ നടപ്പു സമ്പ്രദായ പരിപാടികളുടെയും വേലി പൊളിക്കാൻ കെൽപ്പുള്ള parents സ്വന്തമായുള്ള ഒരാൾക്കേ ആ പേര് കിട്ടു ....അതുകൊണ്ടാണ് 90 കളിൽ അവൾ കോമ്പറ്റിഷൻ success റിവ്യൂ വായിച്ചത്.

NOTE: second part will be there...ഷേക്ക് ഹാൻഡിനു കൈ നീട്ടിയ ആളെ  നമ്മൾ കാണുന്നത് സസ്പെൻസ് 




Sunday, May 22, 2022

പ്രശാന്തി

 ശാന്തിയുടെ ഉയർന്ന തലങ്ങളിൽ എവിടെയോ ആകും പ്രശാന്തി എന്ന് കരുതുന്നു . പ്രശാന്തമായത് ചിലതുണ്ട്.. ചില നിമിഷങ്ങളുണ്ട് , ഉള്ളിന്റെ ഉള്ളിൽ നിറവ് അനുഭവിക്കുന്ന നിമിഷങ്ങൾ . അങ്ങനെയുള്ള ചിലതിനു ഒരു പൊതു സ്വഭാവം കണ്ടേക്കാം .ആ പൊതു സ്വഭാവത്തെ പറ്റി സ്വയം ബോധ്യമുണ്ടാകുന്നത് മനുഷ്യൻ എന്ന ജീവിയുടെ ജീവശാത്രപരമായ ചില വൈഷമ്യ്ങ്ങളെ  അതിജീവിക്കാൻ നമുക്ക് ചിലപ്പോൾ തുണയായി തീരും . 

വെള്ളത്തിന് ആഴമുള്ളതു പോലെ വെയിലിന്റെ ആഴം അളക്കാൻ പ്രേരിപ്പിച്ചത് ഖസാക്കിന്റെ ഇതിഹാസം ആണ് . കലയിൽ അന്തരീക്ഷ സൃഷ്ടി എന്നുള്ളത് കഥാപാത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ചു , തികച്ചും physical ആയിട്ടുള്ള അന്തരീക്ഷം , അതായത്  മഴയും സായാഹ്നങ്ങളും വർണ്ണിക്കുന്നതിൽ കഥാകാരന്റെ കഴിവ് ചിലപ്പോ സഹൃദയന്റെ ബോധത്തിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കുമെന്ന് തോന്നിയിട്ടുണ്ട് . കൂമൻ കാവിൽ ബസ് നിർത്തുന്നിടത്തു തന്നെ നമ്മളും ഇറങ്ങുന്നത് അത് കൊണ്ടാണ് (വെളുത്ത മഴ നോക്കി രവി കിടക്കുന്ന നിമിഷത്തിൽ , ബാല്യത്തിലെ ചില ഇടമുറിയാത്ത മഴ പകലുകളിൽ മഴയുടെ നിറമേതെന്നു അന്തിച്ച നിമിഷങ്ങൾക്കുള്ള ഉത്തരം കിട്ടുകയായിരുന്നു ...മനസ്സിലെ നിറമാണ് മഴയ്ക്കെന്നു ) ...

  അത്തരത്തിലുള്ള ചില, അന്തരീക്ഷങ്ങളെ  ബോധമണ്ഡലങ്ങളിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാൻ ചിലപ്പോ നമുക്ക് സാധിക്കും ...ശാന്തിയുടെ ഉയർന്ന നിലകൾ  നമുക്ക് ആ ഫ്രീസ് ചെയ്ത അറകളിൽ അനുഭവിക്കാനായേക്കും. എന്റെ ബാല്യത്തിലെ അവധി ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ചില അപര ജീവിതങ്ങളുണ്ട് ...അതിൽ ഒന്ന് ചാച്ചന്റെ ആണ് . രാവിലെ 4 മണിക്കോ മറ്റോ തുടങ്ങുന്ന മേട് ഉച്ചക്കൊന്നു brake ചെയ്യും . ഈ ആദ്യ പാദത്തിൽ 500 ഇൽ പരം റബ്ബർ മരം വെട്ടി പാലെടുത്തു ഉറയൊഴിച്ചു വെക്കുകയും , കയ്യാല കെട്ടുകയും പശുവിനു പുല്ലു വെട്ടുകയും  ഒക്കെ കഴിയും ചോറുണ്ടു കഴിഞ്ഞു അര മണിക്കൂർ കിടക്കുന്ന സമയം റേഡിയോ കേൾക്കാറുണ്ട് ...അന്ന് ചാച്ചന്റെ അടുത്തിരുന്ന കേട്ട പാട്ടുകളുണ്ട് .."മോഹം കൊണ്ടു ഞാൻ "..."മെല്ലെ മെല്ലെ മുഖ പടം " നിലാവിന്റെ നീല ഭസ്മ " "ഒരായിരം കിനാക്കളാൽ "...എണ്ണിയാലൊടുങ്ങില്ല ...ആ പാട്ടുകൾ കേട്ട നിമിഷങ്ങളിൽ ചാച്ചന്റെ ജനലിനപ്പുറത്തു പെയ്ത കാലവർഷമുണ്ട്‌ , മകരമുണ്ട് , ധനുവുണ്ട്‌ , പത്തുമണി വിരിഞ്ഞതിനു തൊട്ടപ്പുറത്തായി 11 കുഞ്ഞുങ്ങളും തള്ളക്കോഴിയും വിലസിയിരുന്ന എന്റെ മനസ്സിന്റെ അതെ ആഴമുണ്ടായിരുന്ന പ്രശാന്തമായ പകലുകൾ ഉണ്ടായിരുന്നു ...ആ അന്തരീക്ഷങ്ങളെ ഞാൻ ഫ്രീസ് ചെയ്തതല്ല തനിയെ ഫ്രീസ് ആയി പോയതാണ് ..

തിരക്കുകളിലെ ,നരകങ്ങളിലെ രാപ്പകലുകളിൽ ഞാൻ കണ്ണ് തുറന്നു , ബോധമണ്ഡലങ്ങൾ അടച്ചു വെച്ചു ജീവിതം കെട്ടിയാടുമ്പോൾ എത്ര ശ്രമിച്ചാലും , കണ്ടില്ലെന്നു നടിച്ചാലും , ഇപ്പോളും ചില മഴ ദിവസങ്ങൾ , വെയിൽ ആഴങ്ങൾ എനിക്ക് ജനൽ തുറക്കാറുണ്ട് , മർമ്മാണി തൈലവും വായുഗുളികയും മണ്ണും ചന്ദ്രിക സോപ്പും മണക്കുന്ന ആ ജനലരികത്താണ് ശാന്തി ...പ്രശാന്തി ...

നോട്ട് : ചാച്ചന്റെ പേര് ശ്രീധരൻ , ചാച്ചന്റെ അച്ഛന്റെ പേര് ആനന്ദൻ 




Monday, April 4, 2022

വായിച്ച കാലം

 നല്ല തലക്കെട്ട് അല്ലെ...എനിക്കിഷ്ടപ്പെട്ടു.


വായിച്ച കാലം,


നന്നായി വായിച്ചിരുന്ന കാലത്തു....നന്നായി വായിച്ചിരുന്ന കാലത്തു "നന്നായി വായിക്കുമെന്ന് " പറയാൻ പേടിയായിരുന്നു.. അതായിരുന്നു ഒറ്റ വാക്കിൽ ആ കാലം...(ഇന്നിപ്പോ അങ്ങനെ പറയാമെന്നു ആയതിനു കാരണം മനസ്സിലായിക്കാണുമല്ലോ ). 


വായിക്കും തോറും നമ്മൾ കുഞ്ഞായി കുഞ്ഞായി വരുമെന്നെനിക്ക് തോന്നിയിട്ടുണ്ട്...അറിവിന്റെ കാര്യത്തിൽ കുഞ്ഞായി വരുമെന്ന്...കാരണം അറിയാത്തതു എന്തൊക്കെയാണെന്നുള്ള ബോധ്യം വായിക്കും തോറും കൂടി കൂടി വരും...


വായനയുടെ അടിമയായ ആ കാലത്തു, നമ്മെ തേടി വരുന്ന, നമുക്കായി സ്വന്തമാക്കുന്ന , പകിട്ടുള്ള എന്തിനോടും നമുക്കൊരു അസഹിഷ്ണുത ഉള്ളാലെ തോന്നി തുടങ്ങുമെന്നെനിക്ക് തോന്നിയിട്ടുണ്ട്... മറിച്ചു, ഏതു തരത്തിലുള്ള ഇല്ലായ്മകളും  പലപ്പോഴും ഭൂഷണങ്ങൾ ആയിട്ടാണ് തോന്നുന്നത്... ഒന്നിനോടും പുച്ഛമില്ല...ഒന്നിനോടും...ഇനി അഥവാ അങ്ങനെ തോന്നിയാൽ ഉടനെ അതിന്റെ മറു ചിന്തയും നമുക്ക് സ്വന്തമാണ്... ഒരുദാഹരണത്തിനു,  ആൾക്കാരെ ഒരുപാട് പറ്റിച്ചു, കാശുണ്ടാക്കിയ ഒരാൾ (എന്ന് പൊതു സമൂഹം വിശ്വസിക്കുന്ന ഒരാൾ ) നമ്മുടെ മുന്നിൽ നിന്ന് ചുമ്മാ പൊങ്ങച്ചം ( പൊതു സമൂഹം പൊങ്ങച്ചം എന്നുദ്ദേശിക്കുന്നതു എന്തോ അത്) അടിക്കുന്നു എന്നിരിക്കട്ടെ ,  നമ്മൾ പെട്ടന്ന് ആയാളും ഞാനും മരിച്ചു കഴിഞ്ഞുള്ള ഒരു നിമിഷത്തിലേക്ക് പോകുന്നു.....അപ്പോൾ ..."ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ് " കുറച്ചു പൊങ്ങച്ചം കേട്ട് കളയാം എന്ന് നമുക്കങ്ങു തോന്നും....ആടാറു പരിപാടിയാണ് അത്....


ആ കാലത്തു മാത്രമേ നമുക്ക് വെയിലിന്റെ ആഴമറിയാനും മഴയുടെ നിറമറിയാനും കടലിന്റെ മുഖം കാണാനും സാധിക്കൂ ....


note : -ആ കാലത്തു മാത്രമേ ചിരിക്കുമ്പോൾ ശരിക്കും ചിരിക്കാൻ സാധിച്ചിട്ടുള്ളു.


Friday, April 1, 2022

ചിലർ

 ചിലരുണ്ട് 

സീബ്ര യുടെ പുറത്തു വഴി മുറിച്ചിട്ടും 

പോത്തിന്റെ പുറത്തു പോകേണ്ടി വന്നവർ 


ചിലരുണ്ട് 

ഒരു കത്തി പോലും കാണാതെ 

ഒരു കുത്തു വാക്കിൽ തീർന്നു പോയവർ 


ചിലരുണ്ട് 

കൂടെ നിന്നൊരുപാട് ചിരിച്ചിട്ട് 

ഒരു തമാശയിൽ നില തെറ്റിയവർ 


ചിലരുണ്ട് 

കരഞ്ഞു കരഞ്ഞു  തോർന്നിട്ടും 

ഒരു കുഞ്ഞു ചിരിയിൽ അലിയുന്നവർ 


ചിലരുണ്ട് 

നിന്റേതായിരുന്നിട്ടും 

നിന്റേതല്ലാതായവർ 



Monday, March 21, 2022

മനുഷ്യത്വം

 If you have the choice between being right and being kind, choose being kind” (Dr. Wayne W. Dyer)

ഇത് ഏറ്റവും ഇഷ്ടപ്പെട്ട വാക്യങ്ങളിൽ ഒന്ന് മാത്രമല്ല ... ജീവിതം പലപ്പോളും എന്നോട് പറയാൻ ശ്രമിച്ച , എന്നെ പഠിപ്പിക്കാൻ ശ്രമിച്ച കാര്യമാണ് എന്നതാണ് സത്യം. നഷ്ടങ്ങളെക്കുറിച്ചു, വരും വരായ്കകളെക്കുറിച്ചു ആലോചിച്ചു തല പുണ്ണാക്കിയിട്ടാണെങ്കിലും ചില കാര്യങ്ങൾ ചെയ്യുമ്പോൾ കനിവോടെ ചെയ്യാനാണ് ശ്രമിച്ചത്...പിന്നീട് പക്ഷെ എനിക്ക് നല്ല വൃത്തിയായി മനസ്സിലായി, എല്ലാ നഷ്ടങ്ങൾക്കും അപ്പുറം വലിയ ലാഭങ്ങൾ ആണ് അന്നത്തെ ആ കനിവിന്റെ നിക്ഷേപങ്ങൾ സമാഹരിച്ചു തന്നത് എന്ന്. 'ശരി' എന്ന് പറയുന്നത് എന്തൊക്കെ ആണെങ്കിലും കുറച്ചൊക്കെ ആപേക്ഷികം ആകുമ്പോൾ തന്നെയും, കനിവുണ്ടാകുക എന്നുള്ളത് അത്രയ്ക്ക് അപേക്ഷികമല്ല എന്ന് തോന്നുന്നു. 

അതുപോലെ തന്നെ തോന്നിയിട്ടുള്ള ഒരു കാര്യമാണ് 'പ്രതിഭ ' ആണോ മനുഷ്യത്വമാണോ വലുതെന്നു...തീർച്ചയായും മനുഷ്യത്വം ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. പ്രതിഭയുടെ ധരാളിത്തം കൊണ്ട് ആളുകൾ ചിലപ്പോൾ അമ്പരപ്പിച്ചിട്ടുണ്ട്..ഒരിക്കലും ഒരിറ്റു സ്നേഹം നമുക്കവരോട് (എനിയ്കവരോട്) തോന്നാതെ പോയതിൽ ഒരു കുറ്റബോധവുമില്ല. മറിച്ചു മനുഷ്യത്വം ഒരു സ്പൂണിൽ എങ്കിലും കോരി കൊടുത്തവർ നമ്മളെ കരയിച്ചിട്ടുണ്ട്.നെഞ്ചു കലക്കിയിട്ടുണ്ട്.എന്റെ എല്ലാ സ്നേഹങ്ങൾക്കും ആ പക്ഷപാതം ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിൽ ഞാൻ അഹങ്കരിക്കുന്നു . കടലോളം പ്രതിഭയുള്ളവരേക്കാൾ ഒരു കൈക്കുമ്പിളിൽ എങ്കിലും കനിവുള്ളവരെ ആണെനിക്കെന്നും പഥ്യം . ജീനിയസ് ആയിരിക്കുന്നത് എന്നതിനേക്കാൾ കനിവുള്ളവനായിരിക്കുക എന്ന് പറയുന്നത് ഒരു എളുപ്പമുള്ള പരിപാടിയേ അല്ല മറിച്ചു ,  ഇത്രമേൽ കനിവില്ലാത്ത ലോകത്തു എല്ലാത്തിനും അപ്പുറം കനിവിലും മനുഷ്യത്വത്തിലും വിശ്വസിച്ചു ജീവിക്കുക എന്ന് പറഞ്ഞാൽ അതൊരു അസ്സാധ്യ പരിപാടി തന്നെയാണെന്ന് സമ്മതിക്കണ്ടേ.  

ഒറ്റ വാക്കിൽ പറഞ്ഞാൽ മനുഷ്യത്വം ആണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ബ്രില്ലിയൻസ് . 

അതുകൊണ്ടു തന്നെ പേര് കേട്ട പലതിനേക്കാളും, പലരേക്കാളും  നമുക്ക് സ്നേഹം കനിവിനെ ആണ്. കനിവുള്ളവരെ ആണ്. 


വാൽ;

മാർട്ടിൻ സ്കോർസെസെ യുടെ interview കണ്ടോളു പക്ഷെ മനസ്സ് നിറയണമെങ്കിൽ എനിക്ക് നിന്നെ കേൾക്കേണ്ടി വരുമെന്ന് തള്ളിയാൽ ....തള്ളിയാൽ സഹിക്ക തന്നെ ... 



Saturday, March 12, 2022

മരണം

മകൾ ആണ് ചോദിക്കുന്നത് 


"അച്ഛൻ മരിക്കുമോ "


-മരിക്കുവല്ലോടാ 


"എനിക്കെങ്ങനെ മനസ്സിലാകും "


-എന്ത് ?


"അച്ഛൻ മരിച്ചെന്നു ...?"


!!!!


-മധുരം കഴിക്കാത്ത , സിനിമ കാണാത്ത ഒരു കാലം വന്നാൽ അന്ന് മോള് ഉറപ്പിച്ചേക് ....


കലണ്ടർ



സാധാരണ കലണ്ടർ 

ജനുവരി , ഫെബ്രുവരി , മാർച്ച് ....


എന്റെ കലണ്ടർ 

ഡിസംബർ ആകാൻ 11 മാസം 

ഡിസംബർ ആകാൻ 10 മാസം 

ഡിസംബർ ആകാൻ 9 മാസം 


Wednesday, January 26, 2022

പാട്ട്

വെറുതെ ആലോചിച്ചു നോക്കിയിട്ടുണ്ടോ, ഈ ജന്മം ഏറ്റവും കൂടുതൽ കൂട്ടിരുന്നതാരാണ് നമ്മുടെ കൂടെ എന്ന്. എനിക്ക് തോന്നുന്നത് പാട്ടുകളാണ് എന്നാണ്. ഓരോ പാട്ടും അടയാളപ്പെടുത്തലുകൾ ആണെന്ന് തോന്നുന്നു. കാലത്തിൻറെ അടയാളപെടുത്തലുകൾ .  

പണ്ട് കുഞ്ഞുന്നാളിൽ ചീവീട് അത്ഭുതമായിരുന്നൊരു കാലം. വീട്ടിലെ കാപ്പി ചെടികളിൽ, നട്ടുച്ചക്കും  ഇരുട്ട് കൊടി കുത്തി വാഴുന്ന തൊടികളിൽ ആ കുഞ്ഞൻ ജീവി ഉണ്ടാക്കുന്ന ശബ്‌ദം എനിക്ക് മാജിക് ആയിട്ടാണ് തോന്നിയത്. ഒരു കൗതുകത്തിനു ഒരെണ്ണത്തിനെ പിടിച്ചു തീപ്പെട്ടി കൂട്ടിൽ  ഇട്ടു നോക്കി . കുറെ നേരം ആ ശബ്ദം വരുമെന്ന് പ്രതീക്ഷിച്ചു തീപ്പെട്ടി പോക്കറ്റിൽ ഇട്ടു നടന്നെങ്കിലും ആ കുഞ്ഞൻ എന്നെ നിരാശപ്പെടുത്തി. അവൻ ഒരക്ഷരം മിണ്ടിയില്ല. ഞാനുണ്ടാക്കിയ തീപ്പെട്ടി കൂട്ടിലെ ഇരുട്ടിനു അവന്റെ മനസ്സിലെ ഭയത്തിന്റെ ഇരുട്ടായിരുന്നിരിക്കണം. അവനെ ഞാൻ തുറന്നു വിട്ടു അവന്റെ പ്രിയപ്പെട്ട കൂരിരുട്ടിലേക്ക്.


അലുവ യും മത്തിക്കറിയും പോലെ പാട്ടിൽ തുടങ്ങി ചീവീടിലെത്തി.... .പാട്ടെന്ന ഒരു ചെറിയ തീപ്പെട്ടിക്കുള്ളിൽ ആ പാട്ടു ആദ്യമായി ശ്രവിച്ച കാലമുണ്ടല്ലോ ആ  ഒരു കാലത്തേ തന്നെ ഒരു ചെറിയ ക്രോസ്സ് സെക്ഷൻ ആയി നമ്മൾ പോക്കറ്റിൽ ഇട്ടു കൊണ്ട് നടക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനത്തെ പാട്ടിന്റെ അനവധി തീപ്പെട്ടി കൂട്ടിലാണ് ഓർമ്മകളൊക്കെയും അടുക്കി വെച്ചിരിക്കുന്നതെന്നും ഇടയ്ക്ക് തോന്നും. അങ്ങനത്തെ എത്രയെത്ര കൂടുകളാണ് നമ്മളൊക്കെയും പേറുന്നത്... അവർ കൂട്ടിരുന്നു പോലെ ആര് കൂട്ടിരുന്നിട്ടുണ്ട് ഈ ജന്മം...പൊള്ളുമ്പോളും കുളിരുമ്പോളും കരയുമ്പോളും കോരിത്തരിക്കുമ്പോളും കൂട്ട് തന്നവർ...

പറഞ്ഞത് സത്യമല്ലേ....എത്രയെത്ര കാലങ്ങളാണ് ഓരോ പാട്ടിലും നിറച്ചു നമ്മൾ പേറി നടക്കുന്നത്... മരിച്ചാലും മറക്കില്ല എന്നുള്ള പ്രയോഗം ക്ളീഷേ അല്ലെന്നു തെളിയിക്കുന്ന ചില പാട്ടുകൾ എല്ലാവർക്കുമുണ്ടല്ലോ...

കാലം 1991 
"കണ്ണിൽ നിൻ മെയ്യിൽ ഓർമ്മ പൂവിൽ " അച്ഛന്റെ വീടിനെക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് ആ പാട്ടിലാണ്....നിറയെ കാപ്പി പൂത്ത മണം ... സ്‌കൂളിൽ പോകാനുള്ള ആവലാതി..മഴ ചുമ്മാ താണ്ഡവം ആടുന്ന നാട്ടു വഴികൾ ...മലയാളം എഴുതാനറിയാത്ത ഒന്നാം ക്ലാസുകാരന്റെ മനപ്രയാസം....ആ പാട്ടെനിക്ക് ഇന്നും ഇതൊക്കെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു...(ഇന്നലെ എന്ന ആ മൂവി ഓഡിയോ കാസ്റ്റിന്റെ പുറത്തുള്ള ചിത്രം ഇപ്പോളും ഓർമ്മയിൽ മങ്ങലേൽക്കാതെ ഇരിക്കുന്നു.)


1994 

"എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ"... പല്ലവി കൾക്ക് അപ്പുറത്തേക്ക് വരികളുണ്ടെന്നും അത് ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എനിക്കിടയ്ക് ബോധോദയം ഉണ്ടായി. മറ്റൊന്നും കൊണ്ടല്ല , കൂടെയുള്ളവർക്ക് അറിയാത്ത എന്തെങ്കിലുമൊന്ന് കൂടുതൽ അറിഞ്ഞിരിക്കണമെന്നുള്ള അഹന്ത കൊണ്ടുണ്ടായതാണ് അത്...വെള്ള മന്താരം മാത്രം കണ്ട എനിക്കുണ്ടായ പാട്ടു സംബന്ധിയായ ആദ്യത്തെ സംശയം ആയിരുന്നത്‌ . ഓർമ്മകളിൽ ആ പാട്ടിനു സ്‌കൂളിന്റെ ഗന്ധമാണ്...സിസ്റ്റേഴ്സന്റെ ചിരിയുടെ നിറമാണ്. ആ പാട്ടു കേട്ടാൽ ഗ്ലോറിയാമ്മ സിസ്റ്റർ മരിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വാസം വരും. അവരുടെ ചിരി കാണുമ്പോൾ ആണ് നന്മ എന്ന വാക്കിന്റെ അർത്ഥം എനിക്ക് മനസ്സിലായത് .....

1995 

"പാതിരാവായി നേരം പനിനീർ കുളിരമ്പിളി "...വേദന ആണ് ആ പാട്ടെനിക്കിന്നും... വേനലവധിക്ക് സ്‌കൂൾ അടച്ച ദിവസം , ക്രിക്കറ്റ് കളിച്ചു വീണു  കൈ മുട്ടിന്റെ കുഴ തെറ്റി അത് ചികിൽസിക്കാൻ ചെന്ന വീട്ടിൽ സന്ധ്യക്ക്‌ റേഡിയോ പാടുന്നു... എന്നെ ചികിൽസിച്ചു ഭേദമാക്കിയ ആ അമ്മയ്ക്ക് പിന്നീടെന്നോ ഓർമ്മകൾ പിടി കൊടുക്കാതായെന്നും അവർക്ക് 101 ആം വയസ്സിലും ഓർമ്മകൾ അന്വേഷിച്ചു പ്രവിത്താനം കവലയ്ക്ക് നടന്നു പോകുന്നതും ആ പാട്ടിൻറെ തീപ്പെട്ടി കൂട്ടിലുണ്ട്.

ഇങ്ങനെ എഴുതി പോയാൽ എനിക്കിതു അവസാനിപ്പിക്കാനാവില്ല...ഹോസ്റ്റൽ റൂമിനെ കുറിച്ചുള്ള എന്റെ ഏറ്റവും മികച്ച ഓർമ്മകളിൽ ഒന്ന് ആർദ്രമീ ധനുമാസ രാവുകളിൽ ഒന്നിൽ കേട്ടതാണെന്നു എനിക്കുറപ്പാണ്.അതിനു കൂട്ട് നിന്ന കൂട്ടുകാരൻ whatsapp ഇൽ , "നിന്റെ അഴകിലെ അഗ്നി രേഖയിൽ " എന്ന് ഹരിഹരൻ ഇന്ദ്രജാലം കാണിക്കുന്നത് ദുബായിൽ നിന്ന് കേട്ടിട്ട് മെസ്സേജ് ചെയ്യുമ്പോൾ...അവനോടൊത്തു , കടം മേടിച്ച ടേപ്പ് റെക്കോർഡറും ജി വേണുഗോപാലിന്റെ ശബ്ദവും കോളേജ് ഉം canning ടെക്നോളജി പഠിച്ച നോട്ട് ബുക്കും ഓർമ്മ വരും ...പഠിച്ച കോളേജ് ഇൽ  പത്തു മാസക്കാലം പഠിപ്പിച്ചിട്ടു പടിയിറങ്ങിയ ദിവസം വൈറ്റില ഹബ്ബിൽ നിന്ന് കയറിയ പാലാ യ്ക്കുള്ള ബസ് ഇൽ ആദ്യം കേട്ട പാട്ടു ..."ഇനിയെതു  ജന്മം കാണും നമ്മൾ"...കരഞ്ഞു പോയി ...

അങ്ങനെ എത്രയെത്ര പാട്ടുകൾ ..ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റലിന്റെ കൌണ്ടർ ഇൽ ഏതോ മരുന്നിനു പണമടയ്ക്കാൻ കത്ത് നിന്ന വരിയിൽ മുൻപിൽ നിന്ന ആളുടെ റിങ്ടോൺ " തുമ്പീ വാ തുമ്പ കുടത്തിൻ "....നാണിയെ ആദ്യമായി കണ്ട ദിവസത്തിന്റെ ഓർമ്മയ്ക്കിന്നും ഇളയരാജയുടെ ഈ പാട്ടിന്റെ ഈണമാണ്....


കലകളിൽ വെച്ച് ഏറ്റവും മികച്ചത് സംഗീതം ആണെന്നൊക്കെ പറഞ്ഞു ഗുമ്മുണ്ടാക്കാതെ തന്നെ പാട്ട് എന്ന് പറഞ്ഞത് മനപൂർവ്വമാണ്. കാരണം പാട്ടുകൾ , പാട്ടുകളാണല്ലോ ....ഒരകമ്പടിയും ഇല്ലാതെ തന്നെ അവർക്കു രാജ പ്രൗഢി ഉണ്ടെന്നാർക്കാണ് അറിയാത്തതു അല്ലെ .....? 

നോട്ട് : 

ക്ളീഷേ ആയാലും വേണ്ടില്ല പറയാതെ വയ്യ ..അടുത്ത ജന്മം എന്താകണമെന്നു ചോദിച്ചാൽ എനിക്കൊറ്റ ഉത്തരമേ ഉള്ളു ...എനിക്കൊരു പാട്ടായാൽ മതി... നിനക്കൊരിക്കലും മടുക്കാത്തൊരു പാട്ട്.....

Thursday, January 20, 2022

കടലിരമ്പുന്നു ...

 കടലിരമ്പുന്നു  എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിനുള്ളിൽ വിളിപ്പേരു മറഞ്ഞു കിടപ്പുണ്ടെന്ന കണ്ടുപിടുത്തം (kadalirAMBUnnu ) പതിനാറാം വയസ്സിൽ എനിക്കുണ്ടാക്കിയ ആത്മവിശ്വാസം (അഹങ്കാരം എന്നും വിളിക്കാം ) ചെറുതല്ലായിരുന്നു. കൂടല്ലൂർ ഉണ്ടായിരുന്ന പഴയ വാസു ലോകമറിയുന്ന എഴുത്തുകാരനായതു പോലെ , വൈക്കത്തുള്ള ബഷീർ ഇക്ക പ്രതിഭാസം ആയി മാറിയത് പോലെ , ഖസാക്കിലെ രവിയെ സൃഷ്ടിച്ച വിജയനെന്ന ദൈവത്തെ പോലെ ...പോലെ.....


സ്വപ്നം എന്ന് വിളിക്കാവുന്ന എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം ഒരു ആമുഖമേ ഉണ്ടായിരുന്നുള്ളു അതാണിപ്പോ പറഞ്ഞത്. അവരെ പോലെ...


വാക്കുകളോളം ഭ്രമിപ്പിച്ചിട്ടുള്ളത്...ത്രസിപ്പിച്ചിട്ടുള്ളത് ...കൊതിപ്പിച്ചിട്ടുള്ളത്...ഒന്നുമില്ല ...ഒന്നുമേയില്ല...സൗഹ്രദവും സ്നേഹവും പോലും അത്രയ്ക്ക് ലഹരി ആയിട്ടില്ല എന്നതാണ് സത്യം.... വാക്കാണ് സത്യം എന്നുള്ളത് മൊയ്തീൻ കാഞ്ചനമാലയോട് പറഞ്ഞത് കേട്ട് കോരിത്തരിക്കും മുൻപ് ....ഒരുപാടു മുൻപ്...വാക്കുകൾ കൊണ്ട് കോരിത്തരിച്ച നിമിഷങ്ങളുണ്ട് . അത് സൃഷ്ടിച്ചവരോടുള്ള നിറഞ്ഞ ബഹുമാനവും...


അങ്ങനെ ആണ് മംഗലശ്ശേരി നീലകണ്ഠനെക്കാൾ ഭാനുമതിയെക്കാൾ എനിക്ക് അത് സൃഷ്ടിച്ച ആളോട് സ്നേഹം തോന്നുന്നത്...അങ്ങനെ ആണ് ചതിക്കാത്ത , ചതിയൻ ചന്തുവിനേക്കാൾ, സേതു മാധവനെക്കാൾ, ബാലൻ മാഷിനേക്കാൾ , മേലേടത്തു രാഘവൻ നായരെക്കാൾ , ആടുതോമയെക്കാൾ , അച്ചൂട്ടിയെക്കാൾ , മാത്തുകുട്ടിയേക്കാൾ ഒക്കെ സ്നേഹം അത് സൃഷ്ഠിച്ചവരോടാണ്. അതുണ്ട്.ആ പക്ഷപാതം എന്ന് മുതലോ മനസ്സിലുണ്ട്.


ദൃശ്യം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്ന വാചകം " ബുദ്ധിയുള്ളവർക്ക് പത്രം വായിക്കേണ്ട " എന്നതാണ്...അത് കേട്ട നിമിഷം ഒരുപാടു കാര്യങ്ങൾ വാരി വരിയായി വന്നിട്ടുണ്ട്. അതിലൊന്ന് ഇതാണ്...നിങ്ങൾ ഖസാക്ക് വായിച്ചിട്ടുണ്ടെകിൽ ...വായിക്കേണ്ട രീതിയിൽ വായിച്ചിട്ടുണ്ടെങ്കിൽ , ലോകോത്തരമായ മറ്റൊന്നും വായിച്ചിട്ടില്ലെങ്കിലും,  അതോർത്തു നിങ്ങൾ പശ്ചാത്തപിക്കേണ്ടതില്ല . 


വാക്കുകൾ നിരത്തി വെച്ചുണ്ടാക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് നിരത്തി വെച്ച് കളിയ്ക്കാൻ ഒരു തഞ്ചം വേണം അതുള്ളവൻ വാക്കിന്റെ ദേവതക്കു കാമുകനായിരിക്കും. അവളെന്തും കൊടുക്കും ....അങ്ങനെയൊരു കാമുകനാണ് ബാലചന്ദ്രൻ ..അതുകൊണ്ടാണ് എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ എന്ന് എഴുതി വെയ്ക്കാൻ കഴിഞ്ഞത്. അങ്ങനെ എത്രയോ പേർ ..പക്ഷെ ചിലരുണ്ട് ...ബാലചന്ദ്രനെ പോലെ ചിലർ ..അവരെ മറക്കണമെങ്കിൽ "ഞാൻ എന്നെത്തന്നെ മറക്കണം അല്ലെങ്കിൽ ഞാൻ മരിക്കണം.(ദീദി ദാമോദരൻ , ഗുൽമോഹർ)

വെള്ളപ്പൊക്കം കഴിഞ്ഞിട്ടുള്ള തൊട്ടടുത്ത ദിവസം പാലായിൽ നിന്ന് ഡ്രൈവ് ചെയ്തു തിരുവനന്തപുരം എത്താൻ ഒൻപതു മണിക്കൂർ സമയം എടുത്തു. കൈകൾ തളർന്നു പോയ ആ ദിവസം , സ്ഥലമെത്തി , കാർ നിർത്തി ഇറങ്ങുമ്പോൾ " കനലുകൾ കോരി മരവിച്ച കൈകൾ, നിന്നെ തലോടി ശമിക്കുവാൻ (റഫീഖ് അഹമ്മദ് : മരണമെത്തുന്ന നേരം ) മനസ്സിൽ ഓടി വന്നിട്ടുണ്ട്.

പണ്ടൊരിക്കൽ രാമനാഥപുരം കഴിഞ്ഞു മണ്ഡപം ക്യാമ്പ് എത്തുന്നതിനു മുൻപുള്ള ഒരു വിജനത...കാർ  ടയർ പഞ്ചറായി കിടക്കുന്നു സമയം രാത്രി വൈകിയിരുന്നു...ആ വെപ്രാളത്തിനിടയിലും രണ്ടു വരികൾ എന്റെ ഉള്ളിൽക്കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നത് കണ്ടു ഞാൻ തന്നെ അന്ധാളിച്ചു : രാവിന്നു മുൻപേ കനൽ കാട് താണ്ടാം ..നോവിന്റെ ശൂലമുന മുകളിൽ കരേറാം (മധു സൂധനൻ നായർ, അഗസ്ത്യ ഹൃദയം) . 

വാക്കുകൾ കൊണ്ടൂട്ടി വളർത്തി വലുതാക്കിയ സൗഹ്രദങ്ങൾ ആണ് ഉള്ളതെല്ലാം. ഓർത്തു നോക്കുമ്പോൾ എല്ലാം ശരിയാണ്. വാക്കിനാൽ നട്ടു വളർത്താനാവാത്ത സ്നേഹങ്ങളൊന്നും എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ എന്നല്ല പിന്നാമ്പുറത്തു പോലുമില്ല. മനസ്സിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുന്ന വിരലിൽ എണ്ണാവുന്ന സൗഹൃദങ്ങളൊക്കെയും വാക്കിന്റെ ഉള്ളിലെ സോമരസം എന്നോടൊത്തു പങ്കിട്ടു ലഹരി പിടിച്ചവർ മാത്രമാണ്. അവർക്കു മാത്രേ കസേര കൊടുക്കാൻ ആകുന്നുള്ളു ...അവരാണ് ഇത് വായിക്കുന്നത്...അക്ഷരങ്ങളുടെ പേരിൽ, കയ്യൊപ്പിലെ ബാലചന്ദ്രനാണ് എല്ലാക്കാലത്തും പ്രതീക്ഷ...സമാധാനം...മറ്റൊന്നും കൊണ്ടല്ല ,നൂറു കണക്കിന് ബാലചന്ദ്രൻ മാരുള്ള ഈ ഭൂമിയിൽ, ബാലചന്ദ്രൻ പോലുമല്ലാത്ത എന്നെ നീ കേൾക്കുന്നു എന്നുള്ളതാണ് എന്റെ സമാധാനം...എന്റെ പ്രതീക്ഷ..എന്റെ സ്നേഹം....എന്റെ നിറവ്....എന്റെ എന്റെ.  

നോട്ട്: അവസാന വാചകത്തിനൊരു സാമ്യം ഉണ്ട് ...അത് മനഃപൂർവമാണ് . വാക്കിന്റെ കുലപതിയോടുള്ള നമസ്കാരം. (എന്റെ മോഹം എന്റെ ധ്യാനം എന്റെ രക്തത്തിൽ  എന്റെ ഞരമ്പുകളിൽ പതിമൂന്നാം  വയസ്സ് മുതൽ പടർന്നു കയറിയ ഉന്മാദം ":- വടക്കൻ വീരഗാഥ , എം.ടി )

Sunday, January 2, 2022

അമാവാസി

 ലഹരി ആയിരുന്ന ചില കാര്യങ്ങളുണ്ട്....മരണം വരേയ്ക്കും ഒരിക്കലും നമ്മെ വിട്ടു പിരിയില്ല എന്ന് കരുതിയ ചിലത് . അതിലൊന്ന് ക്രിക്കറ്റ് ആയിരുന്നു. ഇന്ത്യാ ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിന്റെ ഹൈലൈറ്റിസ്‌ കാണുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ ഫുൾ ടെസ്റ്റ് മത്സരം കാണാൻ തപസ്സിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ .....ഇന്നലെ ഇന്ത്യ ക്കു മത്സരമുണ്ടോന്ന് പടച്ചോനറിയാം. അതാണ് അവസ്ഥ ... കാലം പോയ പോക്കിനു എൻ്റെ കയ്യിൽ നിന്നു നൈസ് ആയിട്ടു കൊണ്ട് പോയ ചിലതിൽ ഒന്ന്....മറ്റു ചിലതൊക്കെ ഓൺ ദി വേ ആണ്...എന്ന് പറഞ്ഞാൽ പടിയിറങ്ങി കൊണ്ടിരിക്കുകയാണ്...പുസ്തകങ്ങൾ ... പൂർണ്ണമായും പറയാൻ കഴിയില്ല എന്നാലും...ഫിക്ഷനിൽ ഉണ്ടുറങ്ങിയിരുന്ന കാലത്തു നിന്നും ഫിക്ഷനൊരു ക്ളീഷേ അല്ലെ മാഷെ എന്ന് തോന്നുന്ന അവസ്ഥ എത്തി...ഇതിനൊക്കെ ഹോർമോൺ ചേഞ്ച് ആണ് കാരണമെന്നാണ് ശാസ്ത്രം കൂടുതലും പറയുന്നത്...എന്നിരുന്നാലും അത് മാത്രമല്ല കാരണം എന്ന് തോന്നുന്നു ...ജീവിതം നല്ലതോ ചീത്തയോ , അല്ലെങ്കിൽ അതിന്റെ ആവശ്യകത മുതലായ സമ്പ്രദായ ചോദ്യങ്ങളിൽ ഒരു ഗുമ്മില്ലാഞ്ഞിട്ടാവണം ജീവിതത്തിന്റെ സാധ്യതകളിൽ ഗുമ്മുണ്ടൊന്നു മനസ്സ് അന്വേഷിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ജീവിതത്തിൽ ഉള്ള അത്ര ഫിക്ഷനൊന്നും ഒരു ക്ലാസിക്കിലും ഇല്ലെന്നുള്ള ബോധ്യം ഞാനറിയാതെ ഉള്ളിൽ വേരുറച്ചു എന്നു തോന്നുന്നു. അത് കൊണ്ട് തന്നെ ആണ് പല മോട്ടിവേഷണൽ ക്ലാസ്സ് / ഉപദേശ / മാർഗ്ഗ ദർശ പരിപാടി കേൾക്കുമ്പോളും " കരാട്ടെ ഒക്കെ കോമഡി അല്ലെ ചേട്ടാ " എന്ന ചോദ്യം മനസ്സിൽ വരുന്നത്. കാരണം അതിനൊക്കെ മുകളിലാണ് ജീവിതം. അതിന്റെ സമസ്യകൾ ...അതിന്റെ ആവലാതികൾ...അതിന്റെ നിറവ്.....അതിന്റെ അതിരുകൾ .....


ഇത്രയും ഇപ്പോൾ എഴുതാൻ കാരണം ബാലചന്ദ്രൻ ചുള്ളിക്കാട് ആണ്. മലയാളം മഹാകവി പട്ടം സൗകര്യപൂർവ്വം കൊടുക്കാതിരിക്കുന്ന മഹാകവിയാണ് അദ്ദേഹമെന്ന് പണ്ടെന്നോ "അമാവാസി" വായിച്ചപ്പോ തോന്നിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും അടുത്ത കാലത്തു പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ് : -


" നല്ല എഴുത്തുകാർ പൊളിറ്റിക്കലി കറക്റ്റ് ആണ് 

പക്ഷെ ...

മഹത്തായ എഴുത്തുകാർ പൊളിറ്റിക്കലി  കറക്റ്റ് അല്ല ;

അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈരുദ്ധ്യം അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈവിദ്ധ്യം "

കുറെ കാലങ്ങളായി എനിക്കുള്ളിൽ ഉണ്ടായിരുന്ന ...എനിക്കറിയാമായിരുന്ന ഒരു കാര്യം....എങ്ങനെ പറയണമെന്നെനിക്ക് വ്യക്തതയില്ലാത്ത എന്നാൽ ഉറപ്പുണ്ടായിരുന്ന ഒരു കാര്യം എത്ര ലളിതമായി അദ്ദേഹം പറഞ്ഞു ...ഗുരുക്കന്മാർക്ക് മാത്രം സാധിക്കുന്നതാണ് അത്.

വളരെ സത്യസന്ധമായി പറഞ്ഞാൽ ഗുരുക്കന്മാരായി കാണണമെന്ന് തോന്നിയിട്ടുള്ളവരെ മിക്കവരെയും ജീവിതത്തിൽ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ഗുരുക്കന്മാരുടെ സ്ഥാനത്തു ജീവിതം വെച്ച് നീട്ടിയവരിൽ മിക്കവരിലും സാധാരണയിലും താഴ്ന്ന നിലവാരം മാത്രമുള്ള ഒരു ജീവനെ (ആത്മാവിനെ -soul ) മാത്രമേ കണ്ടിട്ടുള്ളു എന്നുള്ളത് വലിയ നഷ്ടമായാണ് എക്കാലവും തോന്നിക്കൊണ്ടിരിക്കുന്നത് ....

NOTE: "എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ 

കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത്....."


ഇത് കേട്ടിട്ടു കിട്ടുന്ന കിക്ക്‌ ഒന്നും ഷിവാസ് അടിച്ചാൽ പോലും കിട്ടില്ലാന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികൻ ആണ് ഞാനിന്നും.